കോവിഡ് വ്യാപനം അതിരൂക്ഷം ; വിനോദപരിപാടികൾക്ക് കടിഞ്ഞാണിട്ട് ദുബായ് ടൂറിസം വകുപ്പ്
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുബായിൽ വിനോദപരിപാടികൾക്കുള്ള അനുമതി ദുബായ് ടൂറിസം വകുപ്പ് താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. വ്യാഴാഴ്ച ട്വിറ്ററിലൂടെ ദുബായ് മീഡിയാ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ദുബായ് ആരോഗ്യവകുപ്പുമായി ടൂറിസം വകുപ്പ് കോവിഡ് സംബന്ധിച്ച പുരോഗതി വിലയിരുത്തുന്നത് തുടരുവാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ മൂന്നാഴ്ചക്കിടെ കോവിഡ് സുരക്ഷാ നിയമങ്ങൾ പാലിക്കാതിരുന്നതിന് 20 സ്ഥാപനങ്ങളാണ് അധികൃതർ അടച്ചത്. കൂടാതെ 200 ഓളം കോവിഡ് നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു. ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ദുബായിൽ കൂടുതൽ കരുതലെന്നും വിനോദപരിപാടികൾക്കുള്ള അനുമതി താത്കാലികമായി റദ്ദാക്കുന്നതെന്നും മീഡിയാ ഓഫീസ് ട്വീറ്റ് ചെയ്തു.
യു.എ.ഇ.യിൽ കഴിഞ്ഞ ദിവസങ്ങളിൽ ദിവസേന 3000 ത്തിനുമേൽ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വ്യാഴാഴ്ച പുതുതായി 3529 പേർക്കുകൂടി കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി . നാല് പേർ മരിക്കുകയും ചെയ്തു. ചികിത്സയിലായിരുന്ന 3901 പേർ രോഗമുക്തി നേടുകയും ചെയ്തതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആകെ രോഗം സ്ഥിരീകരിച്ച 267258 പേരിൽ 239170 പേരും രോഗമുക്തി നേടി. ആകെ മരണം 766 ആയി. നിലവിൽ 27170 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. പുതുതായി നടത്തിയ 163285 കോവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 2.4 കോടി കോവിഡ് പരിശോധനകൾ രാജ്യത്ത് പൂർത്തിയായി. നിയന്ത്രണങ്ങൾ കടുപ്പിച്ചതിനൊപ്പം ദുബായ് ആശുപത്രികളിലെ അത്യാവശ്യമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും ഒരു മാസത്തേക്ക് നിർത്തിവെക്കാനും നിർദേശമുണ്ട്. ദുബായ് ആരോഗ്യവകുപ്പിന്റേതാണ് നിർദേശം. തീരുമാനം പ്രാബല്യത്തിൽ വന്നു.
https://www.facebook.com/Malayalivartha