കെ വൈ സിയുടെ പുതിയ നിയമം പ്രവാസികൾക്ക് കുരുക്ക്; മാനദണ്ഡങ്ങളിൽ കേന്ദ്ര സർക്കാർ വരുത്തിയ മാറ്റങ്ങൾ വിനയാകുമോ ?
പ്രവാസികൾക്ക് കുരുക്ക് ഒരുക്കുകയാണ് കെ വൈ സിയുടെ പുതിയ നിയമം. ഇടപാടുകാരുടെ തിരിച്ചറിയൽ രേഖകൾ അറിയാനുള്ളതാണ് കെ.വൈ.സി. (നോ യുവർ കസ്റ്റമർ). എന്നാൽ ഇപ്പോൾ ഇതിന്റെ മാനദണ്ഡങ്ങളിൽ കേന്ദ്ര സർക്കാർ അടുത്തിടെ വരുത്തിയ മാറ്റങ്ങൾ പ്രവാസി ഇന്ത്യക്കാർക്ക് (എൻ.ആർ.ഐ.) വമ്പൻ കുരുക്കായി മാറിയിരിക്കുന്നു. ഇന്ത്യൻ ഓഹരികളിലും കടപ്പത്രങ്ങളിലും മ്യൂച്വൽ ഫണ്ടുകളിലും ഡെപ്പോസിറ്റ് സ്കീമുകളിലുമടക്കം നിക്ഷേപം നടത്തുന്നതിന് പുതിയ കെ.വൈ.സി. സംവിധാനം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നാണ് പ്രവാസികൾ ഉയർത്തുന്ന പരാതി. അതുകൊണ്ട്, പഴയ സംവിധാനം തിരിച്ചുകൊണ്ടുവരണമെന്നും ആവശ്യം ശക്തമാകുന്നു ഉണ്ട്. പുതിയ നിയമപ്രകാരം, രാജ്യത്ത് നിക്ഷേപം നടത്തുന്നതിന് പ്രവാസികൾ അടക്കമുള്ള എല്ലാ നിക്ഷേപകരും തങ്ങളുടെ സ്ഥിര മേൽവിലാസം തെളിയിക്കുന്നതിനുള്ള ഔദ്യോഗിക രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. കള്ളപ്പണവും ബിനാമി ഇടപാടുകളും തടയുന്നതിനും അതുവഴി കണക്കിൽപ്പെടാത്ത പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിനുമാണ് കേന്ദ്രസർക്കാർഇപ്പോൾ ലക്ഷ്യമിടുന്നത്.
പഴയ സംവിധാനം അനുസരിച്ച് ഓഹരി വ്യാപാരത്തിനും അലോട്ട്മെന്റിനും മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിനുമെല്ലാം ബാങ്ക് സ്റ്റേറ്റ്മെന്റ്, പാസ്പോർട്ട് കോപ്പി, പാൻ കാർഡ് കോപ്പി എന്നിവ ഐ.ഡി. പ്രൂഫായി സ്വീകരിച്ചിരുന്നു. എന്നാൽ, പുതിയ നിബന്ധന അനുസരിച്ച് ആധാർ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐ.ഡി., നാഷണൽ പോപ്പുലേഷൻ രജിസ്റ്റർ ലെറ്റർ, പുതിയ ടെലിഫോൺ ബിൽ, ഇലക്ട്രിസിറ്റി ബിൽ, ഗ്യാസ് ബിൽ തുടങ്ങിയവ മാത്രമാണ് മേൽവിലാസം തെളിയിക്കുന്നതിനുള്ള ഔദ്യോഗിക രേഖകളായി കണക്കാക്കുന്നത്. മാത്രമല്ല, ആതിഥേയ രാജ്യങ്ങളിൽ നിന്നുള്ള ടെലിഫോൺ, വൈദ്യുതി, ഗ്യാസ് ബില്ലുകളോ ബാങ്ക് സ്റ്റേറ്റ്മെന്റുകളോ മാത്രമേ നിക്ഷേപകർക്ക് സമർപ്പിക്കാനും കഴിയുകയുള്ളു.
ഇതു മാത്രമല്ല മിക്ക പ്രവാസികളും കമ്പനികൾ നൽകുന്ന ഇടങ്ങളിലോ ഷെയേർഡ് റൂമുകളിലോ ആണ് വിദേശത്ത് താമസിക്കുന്നത്. ഇത്തരം ഇടങ്ങളിൽ താമസിക്കുന്നവർക്ക് തങ്ങളുടെ പേരിലുള്ള ബില്ലുകൾ സംഘടിപ്പിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. മേൽവിലാസം തെളിയിക്കുന്നതിനുള്ള മതിയായ രേഖകൾ ഇല്ലാത്തതിനാൽ അപേക്ഷകൾ തള്ളുന്നതായി നിക്ഷേപകർ പരാതിപ്പെടുന്നുണ്ട്. പുതിയ ഉത്തരവ് ചൂണ്ടിക്കാട്ടി ചില ബാങ്കുകളും നിക്ഷേപ കേന്ദ്രങ്ങളും ഇത്തരത്തിൽ നിക്ഷേപകരുടെ അപേക്ഷകൾ നിരസിക്കുന്നതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഏതായാലും ഈ നിയമം പ്രവാസികളെ സംബന്ധിച്ച ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണ്.
https://www.facebook.com/Malayalivartha