യുഎഇയിലേക്ക് വീണ്ടും ഖത്തർ എയർവേയ്സ് ; പറക്കാനൊരുങ്ങി പ്രവാസികൾ
സൗഹൃദത്തിന്റെ ചിറകുവിരിച്ച് ഖത്തർ എയർവേയ്സ് മൂന്നര വർഷത്തിനുശേഷം യുഎഇയുടെ മണ്ണിൽ ബുധനാഴ്ച പറന്നിറങ്ങും. 27ന് ദുബായിലേക്കും 28ന് അബുദാബിയിലേക്കും സർവീസ് ആരംഭിക്കുമെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു. ദുബായിലേക്ക് ദിവസേന 2 വിമാനവും അബുദാബിയിലേക്കു ഒരു വിമാനവുമാണു സർവീസ് നടത്തുക.
ഖത്തർ എയർവേയ്സ് വെബ്സൈറ്റിൽ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഷാർജയിൽനിന്ന് എയർ അറേബ്യ 18നു ദോഹയിലേക്കു സർവീസ് തുടങ്ങിയിരുന്നു. ഫ്ലൈ ദുബായ് 26നും ഇത്തിഹാദ് എയർവേയ്സ് ഫെബ്രുവരി 15നും സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. എമിറേറ്റ്സ് എയർലൈൻ, വിസ് എയർ അബുദാബി എന്നിവ വൈകാതെ സർവീസ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാന സേവനം പഴയതുപോലെ പുനഃസ്ഥാപിക്കുന്നതോടെ മത്സരം മുറുകുകയും ഗൾഫ് മേഖലയിലെ വിമാന യാത്രാ നിരക്ക് കുറയുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഖത്തറിനെതിരെയുള്ള ഉപരോധം ഗൾഫ് രാജ്യങ്ങൾ പിൻവലിച്ചതോടെയാണ് ഈ രാജ്യങ്ങൾക്കിടെ വിമാന യാത്ര പഴയപടിയാകുന്നത്. ഖത്തറിനെ അബുദാബി ഗ്രീൻ രാജ്യങ്ങളുടെ പട്ടികയിൽ പെടുത്തിയതിനാൽ യാത്രക്കാർക്ക് 10 ദിവസത്തെ ക്വാറന്റീൻ ആവശ്യമില്ല. എന്നാൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം.
https://www.facebook.com/Malayalivartha