കാത്തിരുന്ന പ്രവാസികൾക്ക് കനത്ത തിരിച്ചടി; ഇന്ത്യ ഉൾപ്പടെ 20 രാജ്യങ്ങൾക്ക് സൗദിയുടെ വിലക്ക്, യുഎഇ വഴി വരുന്ന പ്രവാസികൾക്കും വിലക്ക് ഏർപ്പെടുത്തി, വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിൽ കഴിഞ്ഞ 14 ദിവസം സന്ദർശനം നടത്തിയവരാണെങ്കിൽ അവർക്കും സൗദിയിലേക്ക് വരുന്നതിന് വിലക്ക് ബാധകമാണ്
കോവിഡ് കേസുകൾ വീണ്ടും ശക്തമായി ഉയരുന്ന പശ്ചാത്തലത്തിൽ പ്രവാസികൾക്ക് കനത്ത തിരിച്ചടി നല്കുന്ന തീരുമാനമാണ് സൗദി കൈക്കൊണ്ടിരിക്കുന്നത്. രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിക്കുകയുണ്ടായി. ഫെബ്രുവരി മൂന്ന് ബുധനാഴ്ച അതായത് ഇന്ന് രാത്രി ഒമ്പത് മണി മുതൽ വിലക്ക് പ്രാബല്യത്തിലാവും. യു.എ.ഇ, ജർമ്മനി, അമേരിക്ക, ഇന്തോനേഷ്യ, ഇറ്റലി, പാക്കിസ്ഥാൻ, ബ്രിട്ടൻ, സൗത്ത് ആഫ്രിക്ക, ഫ്രാൻസ്, ലെബനൻ, ഈജിപ്ത്, ജപ്പാൻ, അർജന്റീന, അയർലൻഡ്, ബ്രസീൽ, പോർച്ചുഗൽ, തുർക്കി, സ്വീഡൻ, സ്വിസർലാൻഡ് എന്നിവയാണ് സൗദി വിലക്ക് ഏർപ്പെടുത്തിയ മറ്റു രാജ്യങ്ങൾ.
എന്നാൽ ഈ രാജ്യങ്ങളിൽ നിന്നുള്ള സൗദി പൗരന്മാർ, വിദേശ നയതന്ത്രജ്ഞർ, ആരോഗ്യ പ്രവർത്തകർ, ഇവരുടെയെല്ലാം കുടുംബങ്ങൾ എന്നിവർക്ക് സൗദി ആരോഗ്യ മന്ത്രാലയം നിഷ്‌കർഷിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ബാധകമല്ല. മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരാണെങ്കിലും വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിൽ കഴിഞ്ഞ 14 ദിവസം സന്ദർശനം നടത്തിയവരാണെങ്കിൽ അവർക്കും സൗദിയിലേക്ക് വരുന്നതിന് വിലക്ക് ബാധകമായിരിക്കും. എന്നാൽ ഇന്ത്യ അടക്കം വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിലക്ക് ബാധകമല്ലാത്ത രാജ്യങ്ങളിൽ 14 ദിവസങ്ങൾ ക്വാറന്റൈൻ പൂർത്തിയാക്കി സൗദിയിൽ പ്രവേശിക്കാനാവുമോ എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.
അതേസമയം ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വ്യാപകമായ കൊവിഡിന്റെ പുതിയ വകഭേദം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതായുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയതെന്നാണ് ലഭ്യമാകുന്ന വിവരം. പുതിയ തരം വൈറസിനെ പ്രതിരോധിക്കാന്‍ നിലവിലെ വാക്‌സിന്‍ ഫലപ്രദമാണോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ തീരുമാനം കൈകൊണ്ടത്. ഡിസംബറില്‍ കൊവിഡ് രോഗികളുടെ എണ്ണം വലിയൊരു അളവ് വരെ പിടിച്ചുനിര്‍ത്താന്‍ സൗദിയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ ജനുവരിയില്‍ നാലിരട്ടിയായി കേസുകള്‍ വര്‍ധിക്കുകയായിരുന്നു. ഇതുകൂടാതെ കൊവിഡ് മരണ നിരക്ക് കൂടുകയും ചെയ്തു. കൊവിഡ് പെരുമാറ്റച്ചട്ടം പാലിക്കുന്നതിലുള്ള ജനങ്ങളുടെ അശ്രദ്ധയാണ് രോഗവ്യപാനത്തിന് കാരണമെന്നും കര്‍ക്കശമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടിവരുമെന്നും ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha