ഗൾഫിൽ നിന്നും മടങ്ങുന്ന പ്രവാസികളെ കാത്തിരിക്കുന്നത് ഭാരിച്ച ചെലവ്; സൗദി, കുവൈത്ത് എന്നിവിടങ്ങളില്‍ പോകാന്‍ യു എ ഇയിലെത്തിയവര്‍ മടക്ക ടിക്കറ്റിന് പ്രയാസപ്പെടുന്ന സ്ഥിതി, ആകെ കുഴഞ്ഞ് പ്രവാസികൾ
കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് വിദേശത്തു നിന്ന് വിശേഷിച്ച് ഗള്‍ഫില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്കുള്ള പുതിയ നിര്‍ദേശങ്ങള്‍ പുറത്ത്. ഇത് ഭാരിച്ച ചെലവുള്ളതാക്കുന്നുവെന്ന ആക്ഷേപമാണ് ഉയരുന്നത്. യാത്രക്കൊരുങ്ങുമ്പോള്‍ തന്നെ കൊവിഡ് പരിശോധന നടത്താന്‍ യു എ ഇയില്‍ 150 ദിര്‍ഹം വേണം. ഒമാനില്‍ ഇതിന്റെ രണ്ടിരട്ടിയാകുമെന്നാണ് ലഭ്യമാകുന്ന വിവരം.
ദുബൈയില്‍ നിന്ന് കേരളത്തിലേക്കുള്ള നിലവിലെ വിമാന ടിക്കറ്റ് നിരക്ക് ശരാശരി 650 ദിര്‍ഹമാണ്. നാട്ടിലെത്തിയ ഉടന്‍ വീണ്ടും കൊവിഡ് പരിശോധന നടത്തണം. അതിന് 2,200 രൂപയാണ് വേണ്ടത്. വീട്ടില്‍ ക്വാറന്റൈന്‍ സൗകര്യമില്ലെങ്കില്‍ ഹോട്ടലിൽ മുറിയെടുക്കേണ്ടതാണ്. അതും വലിയ ചെലവാണ് വരുന്നത്.
അതേസമയം തിരിച്ച് വരുമ്പോഴും കൊവിഡ് പരിശോധന വേണം. മാത്രമല്ല, കനത്ത ടിക്കറ്റ് നിരക്കാണ് കേരള-ഗള്‍ഫ് റൂട്ടിൽ ഈടാക്കുന്നത്. എല്ലാം കൂടി കുറഞ്ഞത് അര ലക്ഷം രൂപ വേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍. ഇതിനിടെ, സൗദി, കുവൈത്ത് എന്നിവിടങ്ങളില്‍ പോകാന്‍ യു എ ഇയിലെത്തിയവര്‍ മടക്ക ടിക്കറ്റിന് പ്രയാസപ്പെടുന്ന സ്ഥിതിയും ഉരുവായിട്ടുണ്ട്. ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ സഹായിക്കുമെന്ന അറിയിപ്പിൽ ചെറിയ ആശ്വാസമാണുള്ളത്.
https://www.facebook.com/Malayalivartha