പ്രവാസികളെ ആശങ്കയിലാഴ്ത്തി സൗദിവത്ക്കരണം ശക്തമാകുന്നു; സ്വദേശികൾക്ക് എല്ലാ വകുപ്പുകളിലും കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കാൻ ശ്രമം, പുറത്തേക്ക് കടക്കാൻ തയ്യാറായി പ്രവാസികൾ
കൊറോണ വ്യാപനത്തിൽ വലയുന്ന പ്രവാസികളെ വെട്ടിലാക്കി സൗദി നയങ്ങൾ കടുപ്പിക്കുകയാണ്. ഘട്ടം ഘട്ടമായി സ്വദേശിവത്കരണം എല്ലാ മേഖലകളിലും വ്യാപിപ്പിക്കുന്നു. നിയമം, വിദ്യാഭ്യാസം, റസ്റ്ററൻറുകൾ, കഫേകൾ, ഹൈപ്പർമാർക്കറ്റുകൾ എന്നീ രംഗങ്ങളിലെ ജോലികളിൽ സ്വദേശിവത്കരണം ഉടൻ ആരംഭിക്കുമെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ്മദ് അൽരാജിഹി വ്യക്തമാക്കുകയുണ്ടായി. കരാറുകാരുടെയും കൺസൽട്ടിങ് പ്രഫഷനലുകളുടെയും ദേശീയ സമിതി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കിടയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവഴി നിരവധി പ്രവാസികൾക്കാണ് തൊഴിൽ നഷ്ടപ്പെടുന്നത്.
ഇതിലൂടെ സ്വദേശികൾക്ക് എല്ലാ വകുപ്പുകളിലും കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കാനുള്ള ശ്രമം തുടരുകയാണ്. യൂനിവേഴ്സിറ്റി വിദ്യാർഥികളെ ശാക്തീകരിക്കാനും ഒഴിവുസമയങ്ങളിൽ തൊഴിൽവിപണിയിൽ അവരെ ഉൾപ്പെടുത്താനും ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രാലയങ്ങൾ, അർധ ഗവൺമെൻറ് സ്ഥാപനങ്ങൾ, സ്വകാര്യമേഖലയുമായി കരാറുണ്ടാക്കിയ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സെക്യൂരിറ്റി ജോലിയിലേർപ്പെടുന്നവരുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള പഠനം ഇതിനോടകം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. അവർക്ക് മിനിമം വേതനം നിശ്ചയിച്ചിരിക്കുന്നു. കരാർബന്ധം മെച്ചപ്പെടുത്തുന്ന പദ്ധതി സ്വദേശികളുമായി കരാറുണ്ടാക്കുന്നത് വർധിപ്പിക്കുമെന്നും വ്യക്തമാക്കി.
https://www.facebook.com/Malayalivartha