കൊറോണയിൽ കുടുങ്ങിപ്പോയ പ്രവാസികളുടെ പൊങ്കാല; എല്ലാ വർഷവും മുടങ്ങാതെ നാട്ടിലെത്തുന്നവർക്ക് ഇക്കുറി വരാനായില്ല, റാസൽഖൈമയിൽ ഒരു വില്ലയുടെ മുറ്റത്ത് പൊങ്കാലയിട്ട് പ്രവാസികൾ
ഇന്നലെ ആയിരുന്നു ആറ്റുകാൽ പൊങ്കാല. പണ്ടാര അടുപ്പിൽ തീ പകർന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കം കുറിച്ചത്. ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രമാണ് ഇത്തവണ പൊങ്കാല ഉണ്ടായിരുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഭക്തരുടെ വീടുകളില്‍ തന്നെ നടത്താനാണ് നിര്‍ദ്ദേശം നൽകിയത്. ഒപ്പം ഭക്തര്‍ക്ക് വീട്ടില്‍ തന്നെ ആചാരങ്ങളും ചിട്ടവട്ടങ്ങളും പാലിച്ച് അടുപ്പ് കൂട്ടി പൊങ്കാലയിടാൻ സാധിക്കുന്നതാണ്.
മാത്രമല്ല കോവിഡ് നിയന്ത്രണങ്ങളിലും നിരവധിപേരാണ് ഇക്കുറി സ്വന്തം വീടുകളിൽ അമ്മയ്ക്ക് പൊങ്കാലയിട്ടത്. ഇതുകാരണം കാരണം പൊങ്കാലയിടാൻ കഴിയാതെ വന്നവരും നിരവധിയാണ്. എല്ലാ വർഷവും മുടങ്ങാതെ നാട്ടിലെത്തുന്ന പ്രവാസികൾക്ക് ഇക്കുറി വരാൻ സാധിച്ചില്ല. ഇതേതുടർന്ന് വിദേശത്ത് കുടുങ്ങിപ്പോയ ചിലർ അവിടെത്തന്നെ പൊങ്കാലയിട്ടാണ് അമ്മയ്ക്ക് നിവേദ്യം സമർപ്പിച്ചത്.
കോട്ടയം വടവാതൂർ സ്വദേശിയായ മഞ്ജുവാണ് റാസൽഖൈമയിൽ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ചിരിക്കുന്നത്. ഷാർജയിൽ നിന്നുള്ള രണ്ടു കുടുംബങ്ങൾക്കൊപ്പമാണ് മഞ്ജു പൊങ്കാലയിട്ടത്. എല്ലാത്തിനും സൗകര്യം ഒരുക്കിക്കൊടുത്തത് ഒരു മുസ്ലിം കുടുംബമായിരുന്നു. മിനിസ്ട്രി ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഫിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്യുകയാണ് മഞ്ജു. ഭർത്താവ് സുമേഷ്, മക്കൾ അരുന്ധതി, അനിരുദ്ധ് എണ്ണിയവരാണ്. റാസൽഖൈമയിലെ തന്റെ ആദ്യ പൊങ്കാലയെ കുറിച്ചുള്ള വിശേഷങ്ങൾ മഞ്ജു ഒരു പ്രമുഖ മാധ്യമത്തോട് പങ്കുവയ്ക്കുകയുണ്ടായി.
വാക്കുകൾ ഇങ്ങനെ;
കുട്ടിക്കാലം തൊട്ടേ ആറ്റുകാൽ അമ്മയ്ക്കുള്ള പൊങ്കാല മുടക്കാറില്ല. ഇത്തവണ കൊറോണ കാരണം നാട്ടിലെത്താൻ പറ്റിയില്ല. പക്ഷെ, സ്ഥിരമായി അമ്മയ്ക്കുള്ള പൊങ്കാല മുടക്കാനും മനസ്സ് വന്നില്ല. ഞങ്ങൾ ഫ്ലാറ്റിലാണ് താമസിക്കുന്നത്. ഇവിടെ പൊങ്കാലയിടാനുള്ള സൗകര്യം കുറവാണ്. ഞങ്ങളുടെ ബുദ്ധിമുട്ടു മനസ്സിലാക്കി പൊങ്കാലയിടാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിത്തന്നത് എന്റെ സഹപ്രവർത്തകയായ റോഷ്‌നി റഹ്‌മാനാണ്. അവരുടെ വില്ലയുടെ മുറ്റത്താണ് ഞങ്ങൾ മൂന്നു കുടുംബങ്ങൾ ഒരുമിച്ച് അമ്മയ്ക്ക് പൊങ്കാലയിട്ടത്. റോഷ്‌നിയോട് ഒരുപാട് നന്ദിയുണ്ട്.
പൊങ്കാലയ്ക്ക് വേണ്ട സാധനങ്ങളെല്ലാം കേരളാ സൂപ്പർമാർക്കറ്റിൽ നിന്ന് കിട്ടി. മൺകലം, പൂജയ്ക്ക് വേണ്ട സാധനങ്ങൾ, ഇഷ്ടിക ഒക്കെ സംഘടിപ്പിച്ചു. ഞങ്ങൾക്കൊപ്പം പൊങ്കാലയിട്ടവരിൽ തിരുവനന്തപുരത്ത് നിന്നൊരു ഫാമിലി ഉണ്ടായിരുന്നു. അവർ കൊതുമ്പ് നാട്ടിൽ നിന്ന് വരുമ്പോൾ കൊണ്ടുവന്നിരുന്നു. ആറ്റുകാൽ പൊങ്കാലയുടെ അതേ സമയത്ത് തന്നെയാണ് വിളക്ക് കത്തിച്ചു അതിൽനിന്ന് പൊങ്കാലയടുപ്പിലേക്ക് തീ പകർന്നത്. അങ്ങനെ ഇത്തവണയും ശുഭമായി പൊങ്കാലയിടാൻ കഴിഞ്ഞു. ഇവിടെയുള്ളവരുടെ സഹകരണം എടുത്തു പറയേണ്ടതാണ്. റോഷ്നിയും ഫാമിലിയുമാണ് സഹായിച്ചത്." - മഞ്ജു പറയുന്നു.
https://www.facebook.com/Malayalivartha