പ്രവാസികളുടെ പ്രാർത്ഥന പാലിക്കുന്നു; എം.എ.യൂസഫലി സുഖംപ്രാപിച്ചു വരുന്നതായി ലുലു ഗ്രൂപ്പ്, ജർമനിയിൽ നിന്നുള്ള പ്രമുഖ ന്യൂറോ സർജൻ പ്രഫ. ഷവാർബിയുടെ നേതൃത്വത്തിൽ 25 ഡോക്ടർമാരടങ്ങിയ വിദഗ്ധ മെഡിക്കൽ സംഘം
എറണാങ്കുളത്ത് നടന്ന ഹെലികോപ്റ്റർ അപകടത്തെ തുടർന്ന് അബുദാബിയിൽ വിശ്രമിക്കുന്ന ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയ്ക്കായി ലോകമെമ്പാടുമുള്ള പ്രവാസികളാണ് പ്രാർത്ഥന അർപ്പിച്ചത്. പിന്നാലെഇതാ ആശ്വാസം നൽകുന്ന വാർത്തയാണ് പുറത്ത് വരുന്നത്. ജർമനിയിൽ നിന്നുള്ള പ്രമുഖ ന്യൂറോ സർജൻ പ്രഫ. ഷവാർബിയുടെ നേതൃത്വത്തിൽ 25 ഡോക്ടർമാരടങ്ങിയ വിദഗ്ധ മെഡിക്കൽ സംഘം പരിശോധിക്കുകയുണ്ടായി. ചികിത്സയുടെ ഭാഗമായി അബുദാബി ബുർജിൽ ആശുപത്രിയിൽ ഇൗ മാസം 13നു നട്ടെല്ലിന് ശസ്ത്രക്രിയ നടത്തുകയായിരുന്നു. അദ്ദേഹം സുഖംപ്രാപിച്ചു വരുന്നതായി ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ അറിയിക്കുകയുണ്ടായി.
യൂസഫലിയുടെ മരുമകനും അബുദാബി ബുർജിൽ ആശുപത്രി ഉടമയുമായ ഡോ. ഷംസീർ വയലിലാണു ഹെലികോപ്റ്റർ അപകടത്തെ തുടർന്ന് യൂസഫലിയെയും കുടുംബത്തെയും അബുദാബി രാജകുടുംബം അയച്ച പ്രത്യേക വിമാനം വഴി അബുദാബിയിൽ എത്തിച്ചു തുടർചികിത്സ നടത്തിവരുന്നത്.
സംഭവത്തിന് പിന്നാലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖർ ഉൾപ്പെടെയുള്ളവർ നേരിട്ടു വിളിക്കുകയും സന്ദേശങ്ങൾ അയക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ പ്രാർഥനകൾക്കും ഹൃദയത്തിന്റെ ഭാഷയിലുള്ള നന്ദി യൂസഫലിയും കുടുംബവും അറിയിക്കുന്നതായും നന്ദകുമാർ പറഞ്ഞു.
ഇതുകൂടാതെ വിവിധ മേഖലകളിലെ പ്രമുഖരും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ, യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ, ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉൾപ്പെടെയുള്ള ഗൾഫ് ഭരണാധികാരികൾ, മുഖ്യമന്ത്രി പിണറായി വിജയൻ, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മറ്റു കേന്ദ്ര - സംസ്ഥാന മന്ത്രിമാർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിവിധ മതവിഭാഗങ്ങളിലെ ആത്മീയാചാര്യന്മാർ എന്നിവരടക്കമുള്ള രാഷ്ട്രീയ- സാമൂഹിക-വാണിജ്യ-മത രംഗത്തുള്ള പ്രമുഖർ യൂസഫലിയെ നേരിട്ടു വിളിച്ച് സുഖവിവരങ്ങൾ അന്വേഷിച്ച് ആശംസകൾ നേർന്നു.
അതേസമയം ഇൗ മാസം 12ന് രാവിലെ 9ന് കൊച്ചി പനങ്ങാട് പൊലീസ് സ്റ്റേഷനടുത്താണു ഹെലികോപ്റ്റർ അപകടമുണ്ടായത്. നാട്ടിലെത്തിയ യൂസഫലിയും ഭാര്യയും തൊട്ടടുത്തെ ആശുപത്രിയിൽ ചികിത്സിയിലുള്ള ബന്ധുവിനെ സന്ദർശിക്കാനായിരുന്നു കൊച്ചിയിലെ വീട്ടിൽ നിന്നു ലുലു ഗ്രൂപ്പിന്‍റെ ഹെലികോപ്റ്ററിൽ യാത്ര ചെയ്തത്. കാലാവസ്ഥ പെട്ടെന്ന് മാറുകയും ശക്തമായ മഴ പെയ്യുകയും ചെയ്തതിനെ തുടർന്നു ഹെലികോപ്റ്ററിന് യന്ത്രത്തകരാർ സംഭവിച്ചപ്പോൾ യാത്രികരുടെയും സമീപവാസികളുടെയും സുരക്ഷയെ കരുതി പരിചയസമ്പന്നനായ പൈലറ്റ് അടിയന്തരമായി ഇറക്കാൻ തീരുമാനിക്കുകയായിരുന്നു.
പനങ്ങാട് പൊലീസ് സ്റ്റേഷന്റെ സമീപത്തെ ഒഴിഞ്ഞ സ്ഥലത്താണ് ഹെലികോപ്റ്റർ ഇറക്കിയത്. ഏഴു പേർക്ക് യാത്ര ചെയ്യാവുന്ന ഹെലികോപ്റ്ററിൽ യൂസഫലിയെയും ഭാര്യയെയും കൂടാതെ രണ്ടു പൈലറ്റുമാരും മറ്റു രണ്ടു ജീവനക്കാരുമുണ്ടായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം യൂസഫലിയെ അബുദാബിയിലേയ്ക്ക് കൊണ്ടുവരികയായിരുന്നു.
https://www.facebook.com/Malayalivartha