വിദേശത്തു നിന്ന് ബഹ്റൈനിലേക്ക് വരുന്നവർക്കുള്ള നിബന്ധനകൾ; നിലവിൽ ഇന്ത്യ ഉൾപ്പെടെ അഞ്ചു രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ, ബഹ്‌റൈൻ പൗരന്മാർക്കും റസിഡൻസ് വിസ ഉള്ളവർക്കും മാത്രമാണ് പ്രവേശനം, കുടുങ്ങി പ്രവാസികൾ

പ്രവാസികൾക്ക് ഗൾഫ് രാഷ്ട്രങ്ങളിലേക്ക് ആശ്വാസം നൽകിയിരുന്ന ഏക വഴിയായിരുന്നു ബഹ്‌റൈൻ. യുഎഇ ഇന്ത്യക്കാർക്ക് വിലക്കേർപ്പെടുത്തിയതും മാസങ്ങളോളം അടഞ്ഞുകിടന്ന സൗദി അറേബ്യ തുറന്നതും മൂലം നേരിട്ടെത്താൻ പ്രവാസികൾ അഭയം പ്രാപിച്ചിരുന്ന വഴിയായിരുന്നു. അതാണ് ഇപ്പോൾ അടയുന്നത്. പ്രവാസികളെ വീണ്ടും കുടുക്കി പുതിയ നിബന്ധനയുമായി ബഹ്‌റൈൻ രംഗത്ത് എത്തിയിരിക്കുകയാണ്.
വിദേശത്തു നിന്ന് ബഹ്റൈനിലേക്ക് വരുന്നവർക്കുള്ള നിബന്ധനകൾ തിങ്കളാഴ്ച മുതൽ പുതുക്കിയതായാണ് റിപ്പോർട്ട്. നിലവിൽ ഇന്ത്യ ഉൾപ്പെടെ അഞ്ചു രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഞായറാഴ്ച മുതൽ നടപ്പാക്കിയ നിയന്ത്രണങ്ങൾ തുടരുകതന്നെ ചെയ്യും.
അതായത് ബഹ്‌റൈൻ പൗരന്മാർക്കും റസിഡൻസ് വിസ ഉള്ളവർക്കും മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഇന്ത്യയിൽ നിന്ന് വരുന്ന ജി.സി.സി പൗരന്മാർക്കും കഴിഞ്ഞ ഉത്തരവിൽ പ്രവേശനം അനുവദിക്കുകയുണ്ടായിരുന്നു. എന്നാൽ പുതിയ ഉത്തരവിൽ ഇവരെ ഒഴിവാക്കിയിട്ടുണ്ട്.
അതോടൊപ്പം തന്നെ യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന വ്യവസ്ഥ മാറ്റമില്ലാതെ തന്നെ തുടരുകയാണ്. അതേസമയം, ബഹ്‌റൈനിൽ എത്തിയ ശേഷമുള്ള കോവിഡ് പരിശോധനയുടെ എണ്ണം അധികൃതർ കുറച്ചിട്ടുണ്ട്. ഇന്നു മുതൽ വിമാനത്താവളത്തിൽ വെച്ചും തുടർന്ന് പത്താം ദിവസവും കോവിഡ് പരിശോധന നടത്തണം എന്നതാണ്. എന്നാൽ ഇതുവരെ അഞ്ചാം ദിവസവും പരിശോധന നടത്തേണ്ടിയിരുന്നു.
പുതിയ നിബന്ധനകളിൽ ക്വറൻറീൻ വ്യവസ്ഥയിൽ മാറ്റം വരുത്തിയിട്ടില്ല. താമസ സ്ഥലത്തോ അല്ലെങ്കിൽ എൻ.എച്ച്.ആർ.എയുടെ അംഗീകാരമുള്ള ഹോട്ടലിലോ ആണ് 10 ദിവസം ക്വറൻറീനിൽ കഴിയേണ്ടത് തന്നെ. റെഡ് ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരും 48 മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, വിമാനത്താവളത്തിലും തുടർന്ന് പത്താം ദിവസവും കോവിഡ് ടെസ്റ്റ്, 10 ദിവസത്തെ ക്വറൻറീൻ എന്നീ വ്യവസ്ഥകൾ നിർബന്ധമാക്കിയിട്ടുണ്ട്.
എന്നാൽ, ബഹ്‌റൈനിൽ നിന്ന് ലഭിച്ച വാക്‌സിൻ സർട്ടിഫിക്കേറ്റ് അല്ലെങ്കിൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് പരസ്പരം അംഗീകരിക്കാൻ സമ്മതിച്ചിട്ടുള്ള രാജ്യങ്ങളിൽ നിന്ന് ലഭിച്ച സർട്ടിഫിക്കറ്റ് എന്നിവയുമായി വരുന്നവർക്ക് ക്വറൻറീനും പി.സി.ആർ ടെസ്റ്റും ആവശ്യമില്ല എന്നാണ് അധികൃതർ വ്യ്കതമാക്കുന്നത്. അമേരിക്ക, യു.കെ, യൂറോപ്യൻ യൂണിയൻ, കാനഡ, ആസ്‌ട്രേലിയ, ന്യൂസിലാൻഡ്, ദക്ഷിണ കൊറിയ, ജപ്പാൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള വാക്‌സിൻ സർട്ടിഫിക്കേറ്റുമായി വരുന്നവർക്ക് ക്വറന്റീൻ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























