സൗദി അറേബ്യ ചുട്ടുപൊള്ളുന്നു; സൗദിയിലെ പല പ്രദേശങ്ങളിലും അസാധാരണമാം വിധം ചൂട് കനക്കുന്നതായി അധികൃതർ, താപനില 45 ഡിഗ്രിക്ക് മുകളിൽ

കടുത്ത ചൂടിലേക്ക് ഗൾഫ് രാഷ്ട്രങ്ങൾ കടക്കുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്ന മുന്നറിയിപ്പാണ് അധികൃതർ നൽകുന്നത്. ഒമാന് പിന്നാലെ സൗദിയിലും താപനില ഉയർന്നു. അതായത് സൗദിയിലെ പല പ്രദേശങ്ങളിലും അസാധാരണമാം വിധം ചൂട് കനക്കുന്നതായാണ് റിപ്പോർട്ട്. താപനില 45 ഡിഗ്രിക്ക് മുകളിലാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കിഴക്കേൻ പ്രവിശ്യ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഈ ആഴ്ച അവസാനം വരെ ഇതേ അവസ്ഥ തുടരുമെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം,നജ്‌റാൻ, അസീർ, അൽബഹ എന്നിവിടങ്ങളിൽ ഇടിയോടു കൂടിയ മഴ വർഷിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഇന്നു പൊതുവേ ആകാശം ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമാണ് കാണുന്നത്. ഹായിൽ, അൽ ഖസീം, റിയാദ്, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലും പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ കേന്ദ്രം റിപ്പോർട്ട് ചെയ്തു. മക്ക, മദീന, തീരപ്രദേശങ്ങൾ, എന്നവിടങ്ങളിൽ പൊടിക്കാറ്റ് ഉണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
കൂടാതെ ഭൂമിയുടെ ഉപരിതല വായുവിന്റെ സാന്നിധ്യം വർധിച്ചതാണ് ചൂട് കൂടാൻ കാരണമെന്ന് അൽ ഖസീം സർവകലാ ശാലയിലെ കാലാവസ്ഥ നിരീക്ഷണ വിഭാഗം പ്രൊഫസർ ഡോ. അബ്ദുല്ല അൽ മുസ്‌നദ് പറഞ്ഞു. ഇതു ചുടുകാറ്റ് മുകളിലേക്ക് ഉയരാൻ ഇടയാക്കും. തൽഫലം അന്തരീക്ഷ ഊഷ്മാവ് വർധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചെങ്കടലിലെ കാറ്റിന്റെ ചലനം മണിക്കൂറിൽ ഏറ്റവും കൂടിയത് 25-45 കിലോമീറ്റർ വേഗതയും കുറഞ്ഞത് 16-38 കിലോമീറ്റർ വേഗതയിലുമാണ്. തിരമാലകളുടെ ഉയരം മണിക്കൂറിൽ ഒരു മീറ്റർ മുതൽ രണ്ടു മീറ്റർ വരെയാണെന്നും നിരീക്ഷണ കേന്ദ്രം പറഞ്ഞു.രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിൽ ഇതു രണ്ടര മീറ്റർ വരെ എത്തുമെന്നും നിരീക്ഷകർ പറഞ്ഞു.
അതോടൊപ്പം തന്നെ ചൂട് തുടങ്ങിയതോടെ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ തീപിടിത്തം വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം നിസ്വ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ പ്ലാസ്റ്റിക് മെറ്റീരിയല്‍ ഫാക്ടറിയില്‍ തീപിടിത്തമുണ്ടായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല എന്നാണ് ലഭ്യമായ വിവരം. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തിെന്റ കീഴില്‍ അഗ്നിശമന സംഘം സ്ഥലത്തെത്തി തീയണച്ചു.
രാജ്യത്ത് ചൂടുകാലം ആരംഭിച്ചതോടെ നിരവധിയിടങ്ങളിലാണ് തീപിടിത്തമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം അല്‍ ദഖ്ലിയ ഗവര്‍ണറേറ്റിലെ ഫാമില്‍ തീപിടിത്തമുണ്ടായിരുന്നു. ബുധനാഴ്ച ഒരു വീടിനും അഗ്നിബാധയുണ്ടായി. ഇവിടങ്ങളിലൊന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ല. ചൂട് 47 ഡിഗ്രി സെല്‍ഷ്യസ് വരെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തീപിടിത്തം വര്‍ധിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
https://www.facebook.com/Malayalivartha
























