യാത്രാ വിലക്ക് കാരണം നാട്ടില്‍ കുടുങ്ങിയവരും വിസ കാലാവധി തീര്‍ന്നവരും ജോലി നഷ്ടമായവരും അനവധി; ഏതൊക്കെ ഗള്‍ഫ് രാജ്യങ്ങളിലാണ് വിലക്കുള്ളതെന്നും ഏതൊക്കെ രാജ്യങ്ങളാണ് ഇപ്പോഴും ഇന്ത്യക്കാരെ അനുവദിക്കുന്നതെന്നും നോക്കാം... ഗൾഫ് രാഷ്ട്രങ്ങളിലുള്ള യാത്രാവിലക്ക്, ചെയ്യേണ്ടതെല്ലാം...

കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ വിമാന സര്‍വീസ് ഉൾപ്പടെയുള്ള വിലക്കുകളെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കുന്ന ഒരു വിഭാഗമാണ് പ്രവാസികള്‍. പ്രത്യേകിച്ച് ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ ആണ് എടുത്തുപറയേണ്ടത്. ഇത്തരത്തിലുള്ള യാത്രാ വിലക്ക് കാരണം നാട്ടില്‍ കുടുങ്ങിയവരും വിസ കാലാവധി തീര്‍ന്നവരും ജോലി നഷ്ടമായവരും അനവധിയാണ്. 2020ലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ പ്രവാസികളില്‍ കൂടുതല്‍ പേരും ഗള്‍ഫ് നാടുകളിലാണ് ഉള്ളത്. യുഎഇയില്‍ മാത്രം 35 ലക്ഷം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക് വ്യക്തമാക്കുന്നത്.
അതോടൊപ്പം തന്നെ സൗദിയില്‍ 25 ലക്ഷവും കുവൈറ്റില്‍ 10 ലക്ഷവും ഖത്തറില്‍ ഏഴ് ലക്ഷവുമാണ് ഇന്ത്യന്‍ പ്രവാസികള്‍ ഉള്ളത്. എന്നാൽ കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് പല ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഏതൊക്കെ ഗള്‍ഫ് രാജ്യങ്ങളിലാണ് വിലക്കുള്ളതെന്നും ഏതൊക്കെ രാജ്യങ്ങളാണ് ഇപ്പോഴും ഇന്ത്യക്കാരെ അനുവദിക്കുന്നതെന്നുമാണ് ഈ വാർത്തയിൽ പറയാൻ പോകുന്നത്.
ഏപ്രില്‍ 25 മുതലാണ് യുഎഇ ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് വന്നത്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് മാത്രമല്ല, യുഎഇയില്‍ പ്രവേശിക്കുന്നതിന് 14 ദിവസം മുമ്പ് ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കും വിലക്ക് ബാധകമാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് നേരത്തേ ഉണ്ടായിരുന്ന വിലക്ക് ജൂണ്‍ 14 വരെ നീട്ടിക്കൊണ്ട് എമിറേറ്റ്‌സ് അധികൃതര്‍ വീണ്ടും അറിയിപ്പ് നല്‍കിയത്. അതായത് എമിറേറ്റ്‌സ് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ തുടരുന്നുണ്ട്. എന്നാല്‍ യുഎഇ പൗരന്‍മാര്‍ക്കും യുഎഇയുടെ ഗോള്‍ഡന്‍ വിസ ഉള്ളവര്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ഇന്ത്യയില്‍ നിന്ന് ഇവിടേക്ക് യാത്ര ചെയ്യാന്‍ നിബന്ധനകളോടെ അനുമതി നൽകുന്നുണ്ട്. ചാര്‍ട്ടേഡ് വിമാനത്തിലെത്തുന്നവര്‍ക്കും നിബന്ധനകളോടെ അനുമതി നല്‍കുമെന്നും അധികൃതർ വ്യക്തമാക്കി. 10 ദിവസത്തെ ക്വാറന്റൈന്‍, പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, യുഎഇയില്‍ എത്തിയ ഉടനെയും നാലാം ദിവസവും എട്ടാം ദിവസവും ടെസ്റ്റ് എന്നീ നിബന്ധനകളോടെയാണ് അതികൃതർ അനുമതി നൽകുന്നത്.
കൊറോണ വ്യാപനം തുടങ്ങിയ കഴിഞ്ഞ വര്‍ഷം തന്നെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് സൗദി അറേബ്യ വിലക്ക് കല്പിച്ചിരുന്നു. പ്രവാസികള്‍ക്ക് രാജ്യം വിടാന്‍ അവസരം നല്‍കിയിരുന്നുവെങ്കിലും അവിടേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുകയാണ് ചെയ്തത്. എന്നാല്‍ മെയ് 17ന് സൗദി അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള വിലക്ക് പിന്‍വലിച്ചെങ്കിലും ഇന്ത്യ ഉള്‍പ്പെടെ 13 രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് തുടരുകയാണ് എന്നാണ് ലഭ്യമാകുന്ന വിവരം. അവസാനത്തെ രണ്ടാഴ്ചയ്ക്കിടയില്‍ ഈ രാഷ്ട്രങ്ങളിലൂടെ യാത്ര ചെയ്തവര്‍ക്കും പ്രവേശനത്തിന് അനുമതി നൽകുന്നതല്ല. സൗദി പൗരന്‍മാര്‍, അവരുടെ വീട്ടുജോലിക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, നയതന്ത്ര പ്രതിനിധികള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് ഇന്ത്യയില്‍ നിന്ന് യാത്ര ചെയ്യാൻ സാധിക്കും. പിസിആര്‍ നെഗറ്റീവ് റിസല്‍ട്ടും 14 ദിവസത്തെ ക്വാറന്റൈനും നിര്‍ബന്ധമാണ്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് ഡോസ് വാക്‌സിനെടുത്ത പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ വേണ്ടെന്ന് സൗദി കഴിഞ്ഞ ദിവസം തീരുമാനിക്കുകയും ചെയ്തിരുന്നു. ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റൈന്‍ മതിയാവും.
2021 ഏപ്രില്‍ 24 മുതലാണ് കുവൈറ്റ് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കുവൈറ്റിലെത്തുന്നതിന് രണ്ടാഴ്ച മുമ്പ് ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കുവൈറ്റ് പൗരന്‍മാര്‍ക്കും അവരുടെ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഇളവ് നൽകിയിട്ടുണ്ട്. വാക്‌സിനെടുക്കാത്ത വിദേശ യാത്രക്കാര്‍ക്ക് 14 ദിവസമാണ് ക്വാറന്റൈന്‍ ഉള്ളത്. കുവൈറ്റില്‍ എത്തുന്നതിന് രണ്ടാഴ്ച മുമ്പ് രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും ഒരു ഡോസ് എടുത്ത് അഞ്ച് ആഴ്ച പിന്നിട്ടിവര്‍ക്കും ഒരു ഡോസ് എടുത്ത് രണ്ടാഴ്ച പിന്നിട്ട കൊവിഡ് മുക്തര്‍ക്കും ക്വാറന്റൈന്‍ വേണ്ട. സൗദിയിലേതു പോലെ കുവൈറ്റിലും ഫൈസര്‍, ആസ്ട്രസെനക്ക, മൊഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ വാക്‌സിനുകളാണ് വിതരണം ചെയ്യുന്നത്.
ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് മെയ് 31 വരെ നീട്ടിയിരിക്കുകയാണ് ഒമാന്‍ ഭരണകൂടം. തൊട്ടുമുമ്പുള്ള രണ്ടാഴ്ച ഇന്ത്യ വഴി കടന്നുപോയവര്‍ക്കും വിലക്ക് ബാധകമാണ്. ഒമാനി പൗരന്‍മാര്‍, നയതന്ത്ര പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സ്‌പോണ്‍സറോടൊപ്പം യാത്ര ചെയ്യുന്ന വീട്ടുജോലിക്കാര്‍ എന്നിവര്‍ക്ക് വിലക്ക് ബാധകമല്ല.
എന്നാൽ ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്താത്ത രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കര്‍ശന നിബന്ധനകളോടെയാണ് പ്രവേശനം അനുവദിക്കുന്നത് തന്നെ. 48 മണിക്കൂറിന് ഇടയിലുള്ള പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഏവർക്കും നിര്‍ബന്ധമാണ്. ഐസിഎംആര്‍ അംഗീകാരമുള്ള ലാബില്‍ നിന്നുള്ളതും ക്യുആര്‍ കോഡ് അടങ്ങിയതുമായ പ്രിന്റ് ചെയ്ത സര്‍ട്ടിഫിക്കറ്റ് വേണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. വാക്‌സിന്‍ എടുത്താലും ഇല്ലെങ്കിലും 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനും നിര്‍ബന്ധമാണ്. ഹോട്ടല്‍ ക്വാറന്റൈന്‍ അല്ലെങ്കില്‍ 14 ദിവസത്തെ മകൈനിസ് ക്വാറന്റൈനായാലും മതിയാകും.
അതേസമയം കഴിഞ്ഞ ഞായറാഴ്ചയാണ് ബഹ്‌റൈന്‍ ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാൽ ബഹ്‌റൈന്‍ പൗരന്‍മാര്‍ക്കും ബഹ്‌റൈനില്‍ റെസിഡന്‍സ് വിസയുള്ള വിദേശികള്‍ക്കും യാത്രാനുമതി നൽകിയിട്ടുണ്ട്. പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വീട്ടിലോ ഹോട്ടലിലോ 10 ദിവസത്തെ ക്വാറന്റൈനുമാണ് വ്യവസ്ഥ ചെയ്യുന്നത്. ക്വാറന്റൈന്‍ കാലയളവിന് ശേഷം പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് ഉറപ്പുവരുത്തണം എന്നും നിര്ദ്ദേശം നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























