തൊഴില്ലായ്മയ്ക്കും സാമ്പത്തിക തകര്‍ച്ചയ്ക്കുമെതിരേ പ്രതിഷേധിക്കാന്‍ തെരുവിലിറങ്ങി ഓമനികൾ; ജോലി നല്‍കണമെന്നും പിരിച്ചുവിടപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ആളുകള്‍ പ്രതിഷേധിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടതായി മന്ത്രാലയം, ഒമാന്റെ ഇത്തരത്തിലുള്ള നയത്തിലൂടെ ഒട്ടനവധി പ്രവാസികൾക്ക് തൊഴിൽ നഷ്ടമാകും, നിരവധി പ്രവാസികൾ ആശങ്കയിൽ

തൊഴില്ലായ്മയ്ക്കും സാമ്പത്തിക തകര്‍ച്ചയ്ക്കുമെതിരേ പ്രതിഷേധിക്കാന്‍ തെരുവിലിറങ്ങിയിരിക്കുകയാണ് ഒമാനികള്‍. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഒമാനിന്റെ വിവിധ പ്രദേശങ്ങളില്‍ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാകുകയാണ്. സൊഹാര്‍, റുസ്താഖ്, നിസ്‌വ, സൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇപ്പോൾ പ്രചരിച്ചുവരുന്നത്. ഇതിനുപിന്നാലെ പ്രവാസികളിൽ ആശങ്ക വർധിക്കുകയാണ്.
എന്നാൽ സമരക്കാരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് റോയല്‍ ഒമാന്‍ പോലിസ് പറഞ്ഞു. സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ സമരക്കാരോട് അനുഭാവപൂര്‍വമായാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പെരുമാറുന്നതെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം അരങ്ങേറുന്ന കാര്യം ഒമാന്‍ തൊഴില്‍ മന്ത്രാലയം ട്വിറ്ററിലൂടെ ശരിവച്ചിരുന്നു. ജോലി നല്‍കണമെന്നും പിരിച്ചുവിടപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ആളുകള്‍ പ്രതിഷേധിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടതായി മന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കി.
അതേസമയം രാജ്യത്ത് തൊഴിലില്ലായ്മയ്‌ക്കെതിരേ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയ പശ്ചാത്തലത്തില്‍ ഈ വര്‍ഷം പൊതു സ്വകാര്യ മേഖലകളിലായി 32,000 സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്ന് തൊഴില്‍ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കുകയുണ്ടായി. ഈ വര്‍ഷം ആദ്യ പാദത്തില്‍ 10,000ത്തിലേറെ പേര്‍ക്ക് ജോലി നല്‍കാനായതായും അറിയിച്ചു. നിലവിലുള്ള പ്രവാസികളെ പിരിച്ചുവിട്ടും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും സര്‍ക്കാര്‍ മേഖലയില്‍ മാത്രം 4051 സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തില്‍ 1330 പേര്‍ക്കും വിദ്യാഭ്യാസ മന്ത്രാലയത്തില്‍ 2469 പേര്‍ക്കും ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തില്‍ 115ഉം പേര്‍ക്കാണ് ജോലി നല്‍കിയത് തന്നെ.
കൂടാതെ നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് സ്വകാര്യ മേഖലയില്‍ പുതുതായി 12000 തൊഴിലവസരങ്ങള്‍ കണ്ടെത്തിയതായും മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ മേഖലയില്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തിനിടയില്‍ മൂവായിരത്തിലേറെ ഒമാനികള്‍ക്ക് ജോലി നല്‍കാൻ കഴിഞ്ഞിരുന്നു. നിലവില്‍ പ്രവാസികള്‍ ജോലി ചെയ്യുന്ന പല തസ്തികകളില്‍ നിന്നും അവരെ പിരിച്ചുവിട്ടാണ് പുതിയ തൊഴില്‍ കണ്ടെത്തുക എന്നതാണ് അധികൃതരുടെ ലക്‌ഷ്യം.
ഭരണകൂടം നടപ്പിലാക്കുന്ന ശക്തമായ സ്വദേശിവല്‍ക്കരണം കാരണം രാജ്യത്തിലെ പ്രവാസി തൊഴിലാളികളുടെ എണ്ണം ഈ വര്‍ഷം ഏപ്രില്‍ അവസാനത്തോടെ 12.2 ശതമാനം കണ്ട് കുറഞ്ഞതായും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഒമാന്റെ ഇത്തരത്തിലുള്ള നയത്തിലൂടെ ഒട്ടനവധി പ്രവാസികൾക്ക് തൊഴിൽ നഷ്ടമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. കൊറോണ വ്യാപനം നിലനിൽക്കുന്ന പശ്ചാത്തലത്തിലും പ്രവാസികളെ ഏറെ മാനസിക സമ്മർദ്ദത്തിലേക്ക് നയിക്കുന്ന നടപടികളാണ് കാണുവാൻ സാധിക്കുന്നത്.
https://www.facebook.com/Malayalivartha
























