സൗദിയിലേക്കുള്ള യാത്രാ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്ന് നോർക്ക റൂട്ട്സ്; വിമാനഗതാഗതം ഇല്ലാത്തതിനെ തുടർന്ന് റോഡ് മാർഗ്ഗം ബഹ്റെെനിൽ നിന്ന് സൗദി അറേബ്യയിൽ പോകുന്നതിനായി ശ്രമിച്ച് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നത് നിരവധി മലയാളികൾ

കൊറോണ വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ വിമാന സര്‍വീസ് വിലക്കുകളിൽ ഏറ്റവും കൂടുതല്‍ ദുരിതം നേരിടേണ്ടിവന്ന വിഭാഗമാണ് പ്രവാസികള്‍. ജോലിനഷ്ടപ്പെടാതിരിക്കാനും വിസാ കാലാവധി തീരാതിരിക്കാനും നെട്ടോട്ടം ഓടുകയാണ് അവർ. എങ്ങനെയെങ്കിലും ഗൾഫിലേക്ക് എത്തിച്ചേരുക എന്നതാണ് പ്രവാസികളുടെ ലക്ഷ്യം. ആയതിനാൽ തന്നെ പല മാർഗങ്ങളും പരീക്ഷിക്കുകയാണ് അവർ. ഇപ്പോഴിതാ പ്രവാസികൾക്ക് മുന്നറിയിപ്പുമായി നോർക്ക റൂട്സ് എത്തിയിരിക്കുകയാണ്.
സൗദിയിലേക്കുള്ള യാത്രാ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്ന് നോർക്ക റൂട്ട്സ് അധികൃതർ വ്യക്തമാക്കി. വിമാനഗതാഗതം ഇല്ലാത്തതിനെ തുടർന്ന് റോഡ് മാർഗ്ഗം ബഹ്റെെനിൽ നിന്ന് സൗദി അറേബ്യയിൽ പോകുന്നതിനായി ശ്രമിച്ച് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നത് നിരവധി മലയാളികളാണ്. അവരെ സൗദിയിൽ എത്തിക്കുന്നതിനോ തിരിച്ച് നാട്ടിൽ എത്തിക്കുന്നതിനോ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ ഐ.എ.എസ്.ബന്ധപ്പെട്ട എമ്പസികളോട് ആവശ്യപ്പെടുകയുണ്ടായി.
അതോടൊപ്പം തന്നെ ബഹ്റൈൻ, സൗദി അറേബ്യ, ഇന്ത്യൻ അമ്പാസിഡർമാർക്കാണ് ഇക്കാര്യം ഉന്നയിച്ച് കത്തയച്ചത്. നിരവധി മലയാളികളാണ് ഇത്തരത്തിൽ കുടുങ്ങി കിടക്കുന്നത്. സ്വകാര്യ ഏജൻസികൾ നല്കുന്ന ഇത്തരം വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്നും നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി മുന്നറിയിപ്പ് നൽകി.
അതേസമയം കൊവിഡ് വ്യാപനം തുടങ്ങിയ കഴിഞ്ഞ വര്‍ഷം തന്നെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ മെയ് 17ന് സൗദി അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള വിലക്ക് പിന്‍വലിച്ചെങ്കിലും കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ഉള്‍പ്പെടെ 13 രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് തുടരുകയാണ്. ഇതുമൂലം അവസാനത്തെ രണ്ടാഴ്ചയ്ക്കിടയില്‍ ഈ രാഷ്ട്രങ്ങളിലൂടെ യാത്ര ചെയ്തവര്‍ക്കും പ്രവേശനത്തിന് അനുമതിയില്ല.
എന്നാൽ സൗദി പൗരന്‍മാര്‍, അവരുടെ വീട്ടുജോലിക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, നയതന്ത്ര പ്രതിനിധികള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് ഇന്ത്യയില്‍ നിന്ന് യാത്ര ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. ഇവർക്ക് പിസിആര്‍ നെഗറ്റീവ് റിസല്‍ട്ടും 14 ദിവസത്തെ ക്വാറന്റൈനും നിര്‍ബന്ധമാണ്. അതോടൊപ്പം തന്നെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് ഡോസ് വാക്‌സിനെടുത്ത പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ വേണ്ടെന്ന് സൗദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റൈന്‍ മതിയാവും.
എന്നാൽ സൗദിയിലേക്ക് എത്തിച്ചേരുവാൻ എളുപ്പമാർഗം എന്നത് ബഹ്‌റൈൻ ആയിരുന്നു. അതാണ് ഇപ്പോൾ അടഞ്ഞിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് ബഹ്‌റൈന്‍ ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. അതോടുകൂടി പ്രവാസികളുടെ ആശ്വാസമായിരുന്ന ഈ വഴിയും അടഞ്ഞിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























