ഗൾഫ് രാഷ്ട്രങ്ങളിൽ താപനില 50 ഡിഗ്രിയിലേക്ക്... തളർച്ചയും ശ്വാസംമുട്ടലുംഏറുന്നതായി പരാതി, ഇതുകൂടാതെ വിശപ്പില്ലായ്മ, ശരീരവേദന, തലകറക്കം, ഉറക്കക്കുറവ് തുടങ്ങിയവയ്ക്ക് ആശുപത്രിയിൽ പോകുന്നവരുടെ എണ്ണം കൂടി, ജാഗ്രത വേണമെന്ന് അധികൃതർ

ഗൾഫ് രാഷ്ട്രങ്ങളിൽ ചൂട് കൂടുന്നു. യുഎഇ, ഒമാൻ., കുവൈറ്റ് എന്നിവിടങ്ങളിൽ 50 ഡിഗ്രിയിലേക്ക് ചൂട് എത്തിയതായി കാലാവസ്ഥ കേന്ദ്രം റിപ്പോർട്ട് ചെയ്തു. ചൂട് പെട്ടെന്നു കൂടിയതോടെ തളർച്ചയും ശ്വാസംമുട്ടലും അനുഭവപ്പെടുന്നതായി പരാതികളും ഏറിവരുകയാണ്. പല ദിവസങ്ങളിലും താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്നത് വാഹനയാത്രയടക്കം ദുസ്സഹമാക്കുന്നതായും റിപ്പോർട്ട് ഉണ്ട്. കൂടുതൽ സമയവും പുറത്തായതിനാൽ കടുത്ത ശ്വാസംമുട്ടൽ അനുഭവപ്പെടുന്നതായി ഡെലിവറി ബോയ്സ് പറയുന്നു.
ഇതുകൂടാതെ വിശപ്പില്ലായ്മ, ശരീരവേദന, തലകറക്കം, ഉറക്കക്കുറവ് തുടങ്ങിയവയ്ക്ക് ആശുപത്രിയിൽ പോകുന്നവരുടെ എണ്ണം കൂടി. വേനൽക്കാലത്ത് ഭക്ഷണത്തിലും വേഷത്തിലും യാത്രകളിലുമെല്ലാം കൂടുതൽ കരുതൽ ആവശ്യമാണെന്ന് ആരോഗ്യവിദഗ്ധർ നിർദ്ദേശം നൽകി. എന്നാൽ കോവിഡ് സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് വേണം ജാഗ്രത പുലർത്താൻ. കുട്ടികൾ, വയോധികർ, രോഗികൾ എന്നിവരുടെ ആരോഗ്യകാര്യത്തിൽ കൂടുതൽ കരുതൽ ആവശ്യമാണ്.
ആയതിനാൽ തന്നെ വറുത്ത സാധനങ്ങളും മാംസ ഭക്ഷണവും പരമാവധി കുറയ്ക്കുന്നതാണ് ആരോഗ്യകരം. ഇടയ്ക്കിടെ വെള്ളം കുടിക്കുകയും ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുകയും വേണം. ദാഹം അനുഭവപ്പെട്ടില്ലെങ്കിലും എസി മുറികളിൽ ജോലി ചെയ്യുന്നവർ ഇടയ്ക്കിടെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം എന്നും അധികൃതർ നിർദ്ദേശിച്ചു. ചൂടുമൂലം ഓക്കാനം, ഛർദ്ദി, ക്ഷീണം, ബലഹീനത, തലവേദന, പേശീവേദന, ശരീര വേദന, തലകറക്കം എന്നിവ ഉണ്ടാകാം. അടിയന്തര സാഹചര്യങ്ങളിൽ വൈദ്യസഹായം തേടേണ്ടതാണ്. ശ്വാസം മുട്ടൽ, ജലദോഷം, തൊണ്ടവേദന തുടങ്ങിയവയ്ക്ക് ആവി പിടിക്കുന്നത് നല്ലതാണെന്ന് ആയുർവേദ മേഖലയിലുള്ളവർ പറയുന്നു. മഞ്ഞൾപ്പൊടിയിട്ട് ചൂടാക്കിയ വെള്ളം കവിൾക്കൊള്ളുന്നതും ആശ്വാസമേകുകയും ചെയ്യും.
അതോടൊപ്പം തന്നെ മാസ്ക് ധരിക്കുന്ന ഭാഗം വിയർക്കുന്നതിനാൽ ചൊറിച്ചിലും ചെറിയ കുരുക്കളും ഉണ്ടാകാം. മാസ്ക് ഇടയ്ക്കിടെ മാറുന്നതാണ് നല്ലത്. നനഞ്ഞ മാസ്ക് ഉപയോഗിക്കരുത്. ഇടയ്ക്കിടെ മുഖം കഴുകുന്നതും ആശ്വാസം നൽകുന്നതായിരിക്കും. പൊടിക്കാറ്റ് ഉള്ളപ്പോൾ പുറത്തിറങ്ങുന്നത് സുരക്ഷിതമല്ല. കാറ്റിൽ പ്ലാസ്റ്റിക് തരികളും രാസവസ്തുക്കളും ശ്വാസകോശത്തിലെത്താൻ സാധ്യത ഏറെയാണ്. കണ്ണിനും ത്വക്കിനും അലർജികൾക്കും കാരണമാകും. വേനൽക്കാലത്ത് അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കാം. പുറത്തിറങ്ങുമ്പോൾ കുടയും സൺഗ്ലാസും ഉപയോഗിക്കണം. തൊഴിലാളികൾ കമ്പനികളിലെ ആരോഗ്യ-സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കണം.
ശ്രദ്ധിക്കേണ്ടത് ഇവയൊക്കെ;
∙ജലാംശം അപകടകരമാം വിധം നഷ്ടപ്പെടുമ്പോൾ ശരീരത്തിലെ ലവണങ്ങളുടെ തോതിൽ വ്യതിയാനമുണ്ടാകും.
∙ വയറിലും കൈകളിലും പാദങ്ങളിലും കടുത്ത വേദനയുണ്ടാകുന്നതാണ് ഒരു ലക്ഷണം.
∙പേശികൾ കൊളുത്തിപ്പിടിക്കുന്നതു പോലെയും, തളർച്ച കൂടി ഛർദിക്കാനും തോന്നാം
∙കടുത്ത ചൂടിൽ ശരീരം തടിച്ചു വീർക്കുകയോ പൊള്ളിക്കുമിളയ്ക്കുകയോ ചെയ്യും.
∙പരസ്പരബന്ധമില്ലാതെ സംസാരിക്കും. കടുത്ത പനിയുണ്ടാകും. വൈകാതെ രോഗി അബോധാവസ്ഥയിലാകുന്നു.
∙തലച്ചോറിന്റെ കോശങ്ങളെയും ഹൃദയത്തെയും വൃക്കയെയും ബാധിക്കും.
https://www.facebook.com/Malayalivartha
























