ഭർത്താവിനെയും മക്കളെയും രക്ഷിക്കാൻ കടലിൽ ചാടി! മലയാളി യുവതി യുഎഇയിൽ കടലിൽ മുങ്ങി മരിച്ചു, ജാഗ്രത വേണമെന്ന് അധികൃതർ

പ്രവാസികളെ വീണ്ടും കണ്ണീരിലാഴ്ത്തി മലയാളി യുവതി യുഎഇയില്‍ കടലില്‍ മുങ്ങിമരിച്ചു. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിനി റഫ്‌സ മഹ്‌റൂഫ് (32) ആണ് മരിച്ചത്. ഉമ്മുല്‍ ഖുവൈനിലെ അല്‍ ബൈത്ത് മുതവഹിദ് ബീച്ചില്‍ ഇന്നലെയാണ് സംഭവം നടന്നത്. യുവതിയോടൊപ്പം മുങ്ങിയ നാലു വയസ്സുകാരി മകളെ രക്ഷപ്പെടുത്തുകയുണ്ടായി.
അജ്മാനില്‍ താമസിച്ചിരുന്ന റഫ്‌സയും ഭര്‍ത്താവും നാലു വയസ്സുള്ള മകളും എട്ടു വയസ്സുള്ള മകനും അടങ്ങുന്ന കുടുംബം രാവിലെ ഉമ്മുല്‍ ഖുവൈന്‍ ബീച്ചില്‍ എത്തിയിരുന്നു. ഒന്‍പത് മണി വരെ ബീച്ചില്‍ ഇരുന്ന ശേഷം ഭര്‍ത്താവും മകനും കടലില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. ഇരുവരും ബീച്ചില്‍ നിന്ന് അല്‍പം അകലെയായിരുന്ന സമയത്ത് യുവതിയും മകളും വെള്ളത്തിലിറങ്ങി. പിന്നാലെ ഭർത്താവും മക്കളും വെള്ളത്തിൽ മുങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട യുവതി രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നുവെന്ന് ഉമ്മുല്‍ ഖുവൈന്‍ പോലിസ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ ഖലീഫ സാലിം അല്‍ ശംസി പറഞ്ഞു.
ഇതേതുടര്‍ന്ന് അവിടെയുണ്ടായിരുന്ന യുവാക്കള്‍ ചേര്‍ന്നാണ് ഇരുവരെയും കരക്കെത്തിച്ചത്. അപ്പോഴേക്കും അവശ നിലയിലായിരുന്നു ഇരുവരും. മകള്‍ രക്ഷപ്പെട്ടെങ്കിലും യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു. മകളെ ഉടന്‍ തന്നെ പോലിസ് നാഷനല്‍ ആംബുലന്‍സില്‍ ഉമ്മുല്‍ ഖുവൈന്‍ ആശുപത്രിയിലെത്തിച്ചു. മകള്‍ അപകടനില തരണം ചെയ്തതായി പോലിസ് അറിയിക്കുകയുണ്ടായി.
അതേസമയം ഷാര്‍ജയില്‍ ഇത്തിസാലാത്ത് ജീവനക്കാരനാണ് ഭര്‍ത്താവ് മഹ്‌റൂഫ്. ആമിര്‍ മഹ്‌റൂഫ്, ഐറ മഹ്‌റൂഫ് മക്കള്‍. മൃതദേഹം ഉമ്മുല്‍ഖുവൈന്‍ ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.ആവശ്യമായ മുന്‍കരുതലുകളില്ലാതെ കടലില്‍ ഇറങ്ങരുതെന്ന് അല്‍ ശംസി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
പ്രത്യേകിച്ച് കടല്‍ പ്രക്ഷുബ്ധമാകുമ്പോഴും വേലിയേറ്റമുണ്ടാവുമ്പോഴും. അതിനാൽ നന്നായി നീന്താന്‍ അറിയാത്തവരാണെങ്കില്‍ ലൈഫ് ജാക്കറ്റ് ധരിക്കാതെ വെള്ളത്തില്‍ ഇറങ്ങരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വെള്ളിത്തിലിറങ്ങുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഒരു നിമിഷം പോലും അവരില്‍ നിന്ന് ശ്രദ്ധ തെറ്റരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























