11 രാജ്യങ്ങളുടെ വിലക്ക് നീക്കി സൗദി അറേബ്യ; യുഎഇയിലെത്തി കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാർക്കു യാത്രയ്ക്കുള്ള വഴിയൊരുങ്ങി, വരുന്നവർ ക്വാറന്റീൻ ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം

യുഎഇ അടക്കം 11 രാജ്യങ്ങളിൽ നിന്നു സൗദിയിലേയ്ക്കു നേരിട്ടു പ്രവേശിക്കുന്നതിനുള്ള വിലക്ക് നീക്കിയതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെ ഒന്നു മുതൽ തീരുമാനം പ്രാബല്യത്തിൽ വരുകയുണ്ടായി. അതേസമയം, ഇന്ത്യയിൽ നിന്നുള്ള പ്രവേശനവിലക്ക് തുടരുക തന്നെ ചെയ്യുന്നു. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച് അറിയിപ്പ് പുറത്തിറക്കിക്കൊണ്ട് രംഗത്ത് എത്തിയത്. ഇതോടെ സൗദിയിലേയ്ക്കു പോകാനായി യുഎഇയിലെത്തി കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാർക്കു യാത്രയ്ക്കുള്ള വഴിയൊരുങ്ങിയിരിക്കുകയാണ്.
യുഎഇ കൂടാതെ, ജർമനി, അമേരിക്ക, അയർലൻഡ്, ഇറ്റലി, പോർചുഗൽ, യുകെ, സ്വീഡൻ, സ്വിസ് കോൺഫെഡറേഷൻ, ഫ്രാൻസ്, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നു സൗദിയിലേയ്ക്കുള്ള യാത്രാ വിലക്കാണു ഇപ്പോൾ നീക്കിയത്. ഇവിടെ നിന്നു വരുന്നവർ ക്വാറന്റീൻ ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. പൊതു ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് അനുസരിച്ചാണു പുതിയ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
അതോടൊപ്പം തന്നെ നേരത്തെ ഇന്ത്യയിൽ നിന്നു നേരിട്ടുള്ള വിമാന സർവീസ് സൗദി വിലക്കേർപ്പെടുത്തിയതോടെ ഒട്ടേറെ ഇന്ത്യക്കാർ യുഎഇ വഴിയായിരുന്നു അവിടേയ്ക്ക് പോയിരുന്നത്. പിന്നീട്, യുഎഇയിൽ നിന്നുള്ള വിമാനങ്ങൾക്കും വിലക്കേർപ്പെടുത്തിയതോടെ ഒട്ടേറെ പേർ ഇവിടെ കുടുങ്ങുകയായിരുന്നു.
അതേസമയം സൗദി അറേബ്യയിൽ ചെറിയ ഇടവേളക്ക് ശേഷം വീണ്ടും കൊവിഡ് ബാധിച്ച് സുഖം പ്രാപിക്കുന്നവരുടെ പ്രതിദിന എണ്ണം പുതിയ രോഗികളെക്കാൾ മുകളിലായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 1,106 പേർക്ക് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചപ്പോൾ ചികിത്സയിലുണ്ടായിരുന്നവരിൽ 1,274 പേർ സുഖം പ്രാപിച്ചതായി റിപ്പോർട്ട്. രാജ്യത്ത് വിവിധ മേഖലകളിൽ 14 പേർ കോവിഡ് ബാധിച്ച് മരിച്ചു.
രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4,48,284 ആയി ഉയർന്നു. ഇതിൽ 4,30,937 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,013 ആയി. ഇവരിൽ 1,394 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് വീണ്ടും കുറഞ്ഞ് 96.1 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
https://www.facebook.com/Malayalivartha
























