വെയിലേറ്റ് വാടല്ലേ.... ഗൾഫ് രാഷ്ട്രങ്ങളിൽ ചൂട് കനക്കുന്നു; പുറംജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വിശ്രമ സമയം അനുവദിച്ചു, നിരോധിത സമയത്ത് തൊഴിലാളികളെ കൊണ്ട് പുറം ജോലി ചെയ്യിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് മന്ത്രാലയം ഉദ്യോഗസ്ഥര്‍ തൊഴിലിടങ്ങളില്‍ വ്യാപകമായ പരിശോധന നടത്തും, നിയമം ലംഘിച്ചാൽ പണി ഉറപ്പ്

ഗൾഫ് രാഷ്ട്രങ്ങളിൽ ചൂട് കൂടുകയാണ്. ഇതിനോടകം തന്നെ ഒട്ടുമിക്ക രാഷ്ട്രങ്ങളും പുറംജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വിശ്രമ സമയം അനുവദിക്കുകയും ചെയ്തു. ഖത്തർ, യുഎഇ, ഒമാൻ, കുവൈറ്റ് സൗദി അറേബ്യ എന്നീ രാഷ്ട്രങ്ങൾ കർശന നിരീക്ഷണമാണ് ഒരുക്കിയിരിക്കുന്നത്. നിബന്ധനകൾ പാലിക്കാത്തവർക്ക് കടുത്ത പിഴയാണ് ഏർപ്പെടുത്തുക.
ഖത്തറില്‍ ചൂട് കൂടിയ സാഹചര്യത്തില്‍ പുറം ജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്കുള്ള നിര്‍ബന്ധിത ഉച്ച വിശ്രമ സമയം ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തിൽ വന്നു. ഓഫീസുകള്‍ക്കു പുറത്ത് നിര്‍മാണ സൈറ്റുകളിലും മറ്റുമായി പുറം ജോലികളിലേര്‍പ്പെടുന്ന എല്ലാ തൊഴിലാളികള്‍ക്കും രാവിലെ 10 മണി മുതല്‍ വൈകിട്ട് 3.30 വരെ നിര്‍ബന്ധിത വിശ്രമം അനുവദിക്കണമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ ഉത്തരവില വ്യക്തമാക്കുന്നത്. തൊഴിലാളികളെ സൂര്യാഘാതം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സെപ്തംബര്‍ 15 വരെ തൊഴില്‍ സമയത്തിലുള്ള ഈ നിയന്ത്രണം തുടരുന്നതാണ്.
താരതമ്യേന ചൂട് കൂടുതലായതിനാല്‍ തന്നെ ഈ വര്‍ഷം രണ്ട് മണിക്കൂര്‍ അധിക വിശ്രമമാണ് ഖത്തര്‍ തൊഴില്‍ മന്ത്രാലയം വിശ്രമം അനുവദിച്ചിരിക്കുന്നത്. സപ്തംബര്‍ 15 വരെ നിര്‍ബന്ധിത വിശ്രമ സമയം ഒഴിവാക്കി തൊഴിലാളികളുടെ സമയക്രമം ക്രമീകരിക്കണമെന്ന് തൊഴിലുടമകള്‍ക്കും കമ്പനികള്‍ക്കും മന്ത്രാലയം ഇതിനോടകം നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. പുതുക്കിയ സമയക്രമം തൊഴിലിടങ്ങളില്‍ എല്ലാവര്‍ക്കും കാണാവുന്ന രീതിയില്‍ പതിപ്പിക്കേണ്ടതാണ്. നിരോധിത സമയത്ത് തൊഴിലാളികളെ കൊണ്ട് പുറം ജോലി ചെയ്യിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് മന്ത്രാലയം ഉദ്യോഗസ്ഥര്‍ തൊഴിലിടങ്ങളില്‍ വ്യാപകമായ പരിശോധനകള്‍ നടത്തുന്നതാണ്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും പിഴ, പ്രവൃത്തി നിര്‍ത്തിവെക്കല്‍, ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ ലഭിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതോടൊപ്പം തന്നെ കടുത്ത വേനല്‍ചൂടില്‍ ജോലി ചെയ്യുന്നവരുടെ സുരക്ഷ കണക്കിലെടുത്ത് യു.എ.ഇയില്‍ ഈ മാസം 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഉച്ചവിശ്രമ സമയ നിയമം നടപ്പാക്കുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ഉച്ചക്ക് 12.30 മുതല്‍ വൈകുന്നേരം മൂന്നു വരെയാണ് ഉച്ച വിശ്രമ സമയം നൽകുന്നത്. ഈ സമയത്ത് തൊഴിലാളികളെ വെയിലത്ത് ജോലി ചെയ്യിക്കുന്നത് കുറ്റകരമാണ്.
ഈ കാലയളവില്‍ ദിവസേനയുള്ള പ്രവൃത്തി സമയം എട്ടു മണിക്കൂറില്‍ കവിയരുത്. തീരുമാനങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ വന്‍ പിഴ ചുമത്തുന്നതാണ്. ഓരോ തൊഴിലാളിക്കും 5,000 ദിര്‍ഹംവീതം എന്നനിലയില്‍ പിഴ ഈടാക്കുകയും ചെയ്യും. ഒന്നിലധികം തൊഴിലാളികള്‍ ജോലിചെയ്യുന്ന സാഹചര്യത്തില്‍ 50,000 ദിര്‍ഹം പിഴ ചുമത്തുന്നതാണ്. നിയമ ലംഘനത്തിന്റെ തീവ്രത അടിസ്ഥാനമാക്കിയാണ് പിഴ ഈടാക്കുക. നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ തന്നെ പൊതുജനങ്ങള്‍ക്ക് 80060 എന്ന ടോള്‍ ഫ്രീ നമ്ബറില്‍ മന്ത്രാലയത്തില്‍ അറിയിക്കാവുന്നതാണ്. കോള്‍ സെന്‍ററില്‍ നാല് ഭാഷകളില്‍ എല്ലാ സമയത്തും കോളുകള്‍ സ്വീകരിക്കും. നിയമലംഘനം സംബന്ധിച്ച വിവരങ്ങള്‍ മന്ത്രാലയത്തിെന്റ ശ്രദ്ധയില്‍പെടുത്താന്‍ ജീവനക്കാരും ശ്രദ്ധിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
സൗദിയില്‍ കാലാവസ്ഥവ്യതിയാനത്തിെന്റ ഭാഗമായി ജൂണ്‍ പകുതിയോടെ പൊടിക്കാറ്റും ചൂടും വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാകുന്നത്. രാജ്യത്തെ കിഴക്കന്‍ മേഖലയിലാണ് ഈ കാലാവസ്ഥമാറ്റം കൂടുതല്‍ പ്രകടമാകുകയെന്ന് അല്‍ഖസീം സര്‍വകലാശാലയിലെ കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിലെ മുന്‍ പ്രഫസര്‍ ഡോ.അബ്ദുല്ല അല്‍ മിസ്നദ് അഭിപ്രായപ്പെടുകയുണ്ടായി.
വടക്കു പടിഞ്ഞാറ് ഭാഗത്തെ പൊടിക്കാറ്റിെന്റ ശക്തി ജൂണ്‍ പകുതി മുതല്‍ ജൂലൈ അവസാനം വരെ നീണ്ടുനില്‍ക്കുമെന്ന നിഗമനവും അദ്ദേഹം പങ്കുവെച്ചു. ഈ വര്‍ഷം ജൂണ്‍ ഏഴുമുതല്‍ സൗദിയിലെ മിക്ക പ്രദേശങ്ങളിലും ചൂട് കൂടുന്ന കാലാവസ്ഥയായിരിക്കും പ്രകടമാകുക. ഈ അവസ്ഥ 40 ദിവസം വരെ നീണ്ടുനില്‍ക്കുമെന്നും അദ്ദേഹംചൂണ്ടിക്കാട്ടി.സൗദിയില്‍ വിവിധ പ്രദേശങ്ങളില്‍ ചൂടും മണല്‍ക്കാറ്റും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍.
ചൂട് കൂടുന്ന കാലാവസ്ഥയില്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം പോലുള്ള അപകടങ്ങള്‍ ഏല്‍ക്കാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ എടുക്കേണ്ടതാണ്. തൊഴിലിടങ്ങളില്‍ തൊഴിലാളികളുടെ ആരോഗ്യസുരക്ഷ തൊഴിലുടമകളുടെ പ്രഥമ കര്‍ത്തവ്യമാണ്. ചൂട് സംബന്ധമായ ആരോഗ്യപ്രശ്നങ്ങളില്‍നിന്ന് അവര്‍ക്ക് സുരക്ഷ നല്കാന് ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ആയതിനാൽ തന്നെ നിര്‍ജലീകരണം തടയാനായി കൂടുതലായി വെള്ളം കുടിക്കുക, സൂര്യാഘാതം പ്രതിരോധിക്കാന്‍ സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ എത്താതിരിക്കാന്‍ ശ്രദ്ധിക്കുക, ശരീരോഷ്മാവ് സുരക്ഷിതമായ തലത്തില്‍ സൂക്ഷിക്കാന്‍ സാധ്യമാകുന്ന വസ്ത്രധാരണം സ്വീകരിക്കുക എന്നിവയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. വാഹനങ്ങളുടെ സുരക്ഷക്ക് അവയുടെ വാട്ടര്‍ ലെവല്‍, കൂളിങ് ലെവല്‍, ടയര്‍ എന്നിവ ഇടക്ക് പരിശോധിക്കണമെന്നും ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ചൂട് കടുത്ത സാഹചര്യത്തില്‍ പുറം ജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























