ഒമാനിൽ കോവിഡ് നിരക്ക് റെക്കോർഡിലേക്ക്; കോവിഡ്, രോഗ മരണനിരക്കുകള്‍ താഴാതെനില്ക്കുന്നത് പ്രവാസികളില്‍ ആശങ്ക വര്‍ധിപ്പിക്കുന്നു, 30നു മുകളില്‍ പ്രതിദിന മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് തുടര്‍ച്ചയായ രണ്ടാം തവണ
ഗൾഫ് രാഷ്ട്രങ്ങളിൽ ആശങ്ക നൽകി ആല്‍ഫ, ബീറ്റ, ഡെല്‍റ്റ കൂടാതെ ബ്ലാക് ഫംഗസ് ഉൾപ്പടെ സ്ഥിരീകരിക്കുകയുണ്ടായി. ഇന്ത്യയിൽ രണ്ടാം തരംഗം നൽകിയ ദുരിതങ്ങൾ ലോകശ്രദ്ധ പിടിച്ചുപറ്റിയ സാഹചര്യത്തിൽ കടുത്ത ആശങ്കയിലാണ് അധികൃതർ. ഇപ്പോഴിതാ ഒമാനിൽ നിന്ന് അത്തരത്തിൽ ആശങ്ക ഉളവാക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്....
കോവിഡ്, രോഗ മരണനിരക്കുകള്‍ താഴാതെനില്ക്കുന്നത് പ്രവാസികളില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്. ഒമാനില്‍ കോവിഡ് ബാധിച്ച് 35 പേരാണ് കൂടി മരിച്ചത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ നിരക്കാണിത് എന്നാണ് അധികൃതർ പറയുന്നത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 2626 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2015 പേര്‍ക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 2,42,723 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 744 പേര്‍ക്ക് കൂടി രോഗം ഭേദമായി. 2,13,880 പേരാണ് ഇതിനകം രോഗമുക്തരായത്. 88.1 ശതമാനമാണ് രോഗമുക്തി നിരക്ക്. 26,217 പേരാണ് ഇപ്പോള്‍ അസുഖബാധിതരായിട്ടുള്ളത്. 182 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 1306 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 382 പേര് തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.
ഇതു തുടര്‍ച്ചയായ രണ്ടാം തവണയാണ് 30നു മുകളില്‍ പ്രതിദിന മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം 33 പേര് മരണപ്പെട്ടിരുന്നു. പുതിയ രോഗികളില്‍ 944 പേരും മസ്കത്ത് ഗവര്ണറേറ്റിലാണുള്ളത്. സീബ്-300, മസ്കത്ത്-236, ബോഷര്‍ -211, മത്ര-166, അമിറാത്ത്-25, ഖുറിയാത്ത്-ആറ് എന്നിങ്ങനെയാണ് വിലായത്തുകളിലെ രോഗികളുടെ എണ്ണം. രണ്ടാമതുള്ള വടക്കന്‍ ബാത്തിനയിലെ 395 രോഗികളില്‍ 244 പേരും സുഹാറിലാണുള്ളത്. തെക്കന്‍ ബാത്തിന-194, തെക്കന്‍ ശര്‍ഖിയ-100, അല്‍ ബുറൈമി-75, ദോഫാര്‍-75, ദാഖിലിയ -72, വടക്കന്‍ ശര്‍ഖിയ- 66, ദാഹിറ-66, അല്‍ വുസ്ത-25 മുസന്ദം-മൂന്ന് എന്നിങ്ങനെയാണ് മറ്റ് ഗവര്‍ണറേറ്റുകളിലെ രോഗികളുടെ എണ്ണം.
അതോടൊപ്പം തന്നെ 26 പേര്‍കൂടി മരിച്ചതായി ആരോഗ്യവകുപ്പ് ബുധനാഴ്ച അറിയിച്ചു. അതോടൊപ്പം മൂന്നുപേര്‍ക്ക് ബ്ലാക്ക് ഫംഗസ് കൂടി റിപ്പോര്‍ട്ട് ചെയ്തതും ആശുപത്രികളും ഐ.സിയുകളും നിറഞ്ഞതായുമുള്ള വാര്‍ത്തകളും പ്രവാസി സമൂഹത്തില്‍ കോവിഡ് വീണ്ടും ചര്‍ച്ചയാക്കി.
ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. ബ്ലാക്ക് ഫംഗസ് ബാധിതരായ മൂന്ന് കോവിഡ് രോഗികളും പ്രമേഹമുള്ളവരാണെന്ന് റോയല്‍ ആശുപത്രിയിലെ പകര്‍ച്ചവ്യാധി രോഗവിഭാഗം കണ്‍സല്‍ട്ടന്റ് ഡോ. സക്കരിയ അല്‍ ബലൂഷി വ്യക്തമാക്കി. ബ്ലാക്ക് ഫംഗസ് പകര്‍ച്ചവ്യാധിയല്ല. പ്രതിരോധശേഷി കുറഞ്ഞവരെയാണ് ഇതു ബാധിക്കുക. സമയത്തിന് ചികിത്സതേടാത്തപക്ഷം ഇത് ഗുരുതരമാകും. അതിനാല്‍ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് വൈദ്യസഹായം തേടണം എന്നും ഡോ. സക്കരിയ പറഞ്ഞു.
കൂടാതെ 45നും 65നുമിടയില്‍ പ്രായമുള്ളവരാണ് ബ്ലാക്ക് ഫംഗസ് രോഗികള്‍. വീട്ടില്‍ കഴിയുന്നതിനിടയിലാണ് ഇവര്‍ അസുഖബാധിതരായത്. കോവിഡ് പകരാതിരിക്കാന്‍ ഏറെ ജാഗ്രതവേണ്ട സമയമാണിതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കോവിഡ് ഗുരുതരമായാല്‍ പ്രവേശിപ്പിക്കാന്‍ ആശുപത്രികളില്‍ കിടക്കകളില്ലാത്തത് വലിയ പ്രശ്നമായി മാറിയിട്ടുണ്ട്. കോവിഡ്മൂലം മരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ പൂര്‍ണമായി പാലിക്കണം. ഒമാനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവുവന്നതോടെ ഹോട്ടലുകളിലും മറ്റും ഒത്തുചേരലുകള്‍ വര്‍ധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha