ഇന്ത്യയിൽ നിന്ന് കൂടുതൽ സർവീസുകൾ ഉടൻ; കൂടുതൽ സർവീസുകൾ ലക്ഷ്യമിട്ട് ഇന്ത്യയുടെ അനുമതിക്കായി കുവൈറ്റ്, അടുത്ത ആഴ്ചയോടെ സർവീസുകൾ ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കുവൈത്ത് വിമാനത്താവളത്തിലെ വ്യോമഗതാഗത വിഭാഗം ഡയറക്ടർ അബ്ദുല്ല ഫദ്‌ഗൂസ് അൽ രാജ്‌ഹി
നീണ്ട ഏഴ് മാസത്തെ കാത്തിരിപ്പിന് ശേഷം പ്രവാസികൾ കുവൈറ്റിലേക്ക് നേരിട്ട് എത്താൻ തുടങ്ങിയിരിക്കുന്നു. ഇന്ത്യ ഉൾപ്പടെയുള്ള രാഷ്ട്രങ്ങളെ റെഡ് ലിസ്റ്റിൽ നിന്നും ഒഴിവാക്കിയതിനെ തുടർന്നാണ് പ്രവാസികൾക്ക് നേരിട്ടുള്ള യാത്ര സാധ്യമായത്. എന്നാൽ കൂടുതൽ യാത്രക്കാർ ഉണ്ടായിട്ടും പരിമിതമായ സർവീസുകളാണ് നടത്തി വരുന്നത്. ഇത് ടിക്കറ്റ് നിരക്ക് വർധിക്കാൻ കാരണമായിട്ടുണ്ട്. ആയതിനാൽ തന്നെ പ്രവാസികൾക്കായി രംഗത്ത് എത്തിയിയ്ക്കുകയാണ് ഗൾഫ് രാഷ്ട്രങ്ങൾ...
കൂടുതൽ സർവീസുകൾ ലക്ഷ്യമിട്ട് ഇന്ത്യയുടെ അനുമതിക്കായി കാത്തിരിക്കുകയാണ് കുവൈറ്റ്. ഇന്ത്യയുടെ അനുമതി കൂടി ലഭ്യമായാൽ നേരിട്ടുള്ള വിമാനസർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് കുവൈത്ത് സിവിൽ ഏവിയേഷൻ അറിയിക്കുകയുണ്ടായി. ഈജിപ്തിൽ നിന്നുള്ള സർവീസുകൾ ഇന്ന് മുതൽ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. കുവൈത്ത് വിമാനത്താവളത്തിലെ വ്യോമഗതാഗത വിഭാഗം ഡയറക്ടർ അബ്ദുല്ല ഫദ്‌ഗൂസ് അൽ രാജ്‌ഹി ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിൽ നിന്നുള്ള സർവീസുകൾക്ക് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി കാത്തിരിക്കുകയാണെന്നും അടുത്ത ആഴ്ചയോടെ സർവീസുകൾ ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
ഈജിപ്തിൽ നിന്നുള്ള സർവീസുകൾക്ക് ഇന്ന് തുടക്കമാകും.. പ്രതിദിനം ഒമ്പത് വിമാനങ്ങളാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ സർവീസ് നടത്താൻ ലക്ഷ്യമിടുന്നത്. കുവൈത്ത് എയർ വെയ്‌സ്, ജസീറ എയർ വെയ്‌സ് എന്നീ കുവൈത്തി കാരിയറുകൾക്ക് പുറമെ ഈജിപ്ത് വിമാനക്കമ്പനികളും സർവീസ് നടത്തുന്നതാണ്. കുവൈറ്റ് വിമാനത്താവളത്തില്‍ എത്തുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം പതിനായിരമായി ഉയര്‍ത്താനുള്ള മന്ത്രിസഭ തീരുമാനത്തിന് അനുസൃതമായി വിമാനക്കമ്പനികൾക്ക് സീറ്റുകളുടെ എണ്ണം നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.
അതേസമയം ആഴ്ചയിൽ 5528 സീറ്റുകൾ ആണ് ഇന്ത്യ കുവൈത്ത് വ്യോമയാന വകുപ്പ് അനുവദിച്ചിരിക്കുന്നത് . ഇതിൽ പകുതി കുവൈത്തി വിമാനക്കമ്പനികൾക്കും പകുതി ഇന്ത്യൻ വിമാന കമ്പനികൾക്കും ആണ് ഉള്ളത്. ഇന്ത്യൻ കാരിയറുകൾക്കുള്ള സീറ്റ് വിഭജനം പൂർത്തിയാകാത്തതാണ് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി വൈകാൻ കാരണമെന്നാണ് ലഭ്യമാകുന്ന വിവരം. അതിനിടെ ജസീറ എയർ വേസിന്റെ ചാർട്ടർ വിമാനം കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നു 167 യാത്രക്കാരുമായി കുവൈത്തിലേക്ക് സർവീസ് നടത്തിയിരുന്നു.
അതോടൊപ്പം തന്നെ കൊറോണ എമര്‍ജന്‍സി കമ്മിറ്റി നിശ്ചയിച്ച വ്യവസ്ഥകള്‍ക്ക് അനുസൃതമായാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള ആറു രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പ്രവേശനം അനുവദിക്കുകയെന്നും അബ്ദുല്ല അല്‍ റാജിഹി പറഞ്ഞു. കുവൈത്ത് അംഗീകരിച്ച ഫൈസര്‍, ആസ്ട്രസെനക്ക/കോവിഷീല്‍ഡ്, മോഡേണ എന്നിവയുടെ രണ്ടു ഡോസുകളോ ജോണ്‍സന്‍ ആൻഡ് ജോണ്‍സണ്‍ വാക്‌സിന്‍റെ ഒരു ഡോസോ സ്വീകരിച്ചവര്‍ക്കാണ് പ്രവേശനം.
കുവൈത്ത് അംഗീകരിച്ചിട്ടില്ലാത്ത സിനോഫാം, സ്പുട്‌നിക്, സിനോവാക് വാക്‌സിന്‍ എടുത്തവര്‍ കുവൈത്ത് അംഗീകരിച്ച വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസായി എടുത്താലും പ്രവേശനം അനുവദിക്കും. 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ നെഗറ്റിവ് റിപ്പോര്‍ട്ട്, ശെലോനിക് ആപ്പ് രജിസ്‌ട്രേഷന്‍ എന്നിവയും ആവശ്യമാണ്. വാക്സിന്‍ എടുത്തവര്‍ക്ക് ഏഴു ദിവസത്തെ ഹോം ക്വാറന്‍റൈനും തീരെ വാക്സിന്‍ എടുക്കാത്തവരോ ഭാഗികമായി മാത്രം വാക്സിന്‍ എടുത്തവരോ ആണെങ്കില്‍ ഏഴു ദിവസത്തെ സ്ഥാപന ക്വാറന്‍റൈനും അതിനു ശേഷം ഏഴു ദിവസത്തെ ഹോം ക്വാറന്‍റൈനും നിര്‍ബന്ധമാണ്..
https://www.facebook.com/Malayalivartha