ബഹ്റൈനിലേക്ക് പോകുന്നതിന് പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി എയർ ഇന്ത്യ എക്സ്പ്രസ്; ജിസിസി രാജ്യങ്ങളില്‍ നിന്ന് പൂർണമായി വാക്സിൻ സ്വീകരിച്ചവർക്ക് പിസിആർ ടെസ്റ്റിന്‍റെ ആവശ്യമില്ല, ഇന്ത്യയിൽ നിന്ന് വാക്സിൻ സ്വീകരിച്ചവരും 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
റെഡ് ലിസ്റ്റിൽ നിന്നും ഇന്ത്യയെ ഒഴിവാക്കിയിരിക്കുകയാണ് ഗൾഫ് രാഷ്ട്രങ്ങൾ. ഇതിനോടകം തന്നെ നിരവധി പ്രവാസികൾ ഗൾഫിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. ഇളവുകൾ നൽകിയും നിബന്ധനകൾ കടുപ്പിച്ചും അധികൃതർ പ്രവാസികളെ വരവേൽക്കാൻ തയ്യാറായി. യാത്രക്കാരുടെ വരവ് മൂലം വിമാന നിരക്കും കുത്തനെ ഉയർന്നിട്ടുണ്ട്. എന്നിരുന്നാൽ തന്നെയും ഏതുവിധേനയും നേരിട്ട് എത്തിച്ചേരാൻ തയ്യാറായിരിക്കുകയാണ് യാത്രക്കാർ. എന്നാൽ ബഹ്‌റൈനിലക്ക് കടക്കുന്നവർ പുതിയ നിർദ്ദേശങ്ങൾ അറിഞ്ഞിരിക്കണം...
ഇന്ത്യയില്‍ നിന്ന് ബഹ്റൈനിലേക്ക് പോകുന്നതിന് എയർ ഇന്ത്യ എക്സ്പ്രസ് പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇന്ത്യയെ റെഡ് ലിസ്റ്റില്‍ നിന്ന് മാറ്റിയ സാഹചര്യത്തിലാണ് പുതിയ നിർദേശങ്ങൾ അധികൃതര്‍ പുറത്തിറക്കിയിരിക്കുന്നത്. സെപ്റ്റംബർ മൂന്നുമുതലാണ് റെഡ് ലിസ്റ്റിൽ നിന്ന് ഇന്ത്യയെ ബഹ്റൈന്‍ ഒഴിവാക്കാൻ തീരുമാനിച്ചത്. ബഹ്റൈനിൽ റസിഡൻസ് പെർമിറ്റുള്ളവർ, ബഹ്റൈനി പൗരന്മാർ ബോർഡിങ്ങിന് മുമ്പ് വിസ ലഭിച്ച ഇന്ത്യക്കാർ, വർക്ക് വിസ, വിസിറ്റ് വിസ, ഇ-വിസ എന്നിവയിൽ ഏതെങ്കില്‍ ഒന്ന് കെെവശമുള്ളവര്‍ക്ക് ബഹ്റൈനിലേക്ക് തിരികെ വരാൻ സാധിക്കും.
അതോടൊപ്പം തന്നെ ജിസിസി രാജ്യങ്ങളില്‍ നിന്ന് പൂർണമായി വാക്സിൻ സ്വീകരിച്ചവർക്ക് ടെസ്റ്റിന്‍റെ ആവശ്യമില്ല. എന്നാല്‍ മൊബൈൽ ആപ്പിലെ ഗ്രീൻ ഷീൽഡ് അധികൃതരെ കാണിക്കണം. ബഹ്റൈനില്‍ നിന്ന് രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവരെയാണ് പൂര്‍ണ്ണമായും വാക്സിൻ സ്വീകരിച്ചവരായി കണക്കാക്കുന്നത്. വാക്സിൻ സ്വീകരിക്കാത്തവരും ഇന്ത്യയിൽ നിന്ന് വാക്സിൻ സ്വീകരിച്ചവരും 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ക്യൂആർ കോഡ് ഉള്ള സര്‍ട്ടിഫിക്കറ്റ് ആണ് ഹാജറാക്കേണ്ടത്. അധികൃതര്‍ ഇത് സ്കാന്‍ ചെയ്യും. കൂടാതെ ഓണ്‍ലെെനിലെ റിപ്പോര്‍ട്ടും കൗണ്ടറിൽ കാണിക്കുന്ന പിഡിഎഫ് റിപ്പോർട്ടും ഒരുപോലെ ആയിരിക്കണം.
യാത്രക്കാർ ബഹ്റൈനിൽ എത്തിയാൽ വിമാനത്താവളത്തിൽ വെച്ച് കൊവിഡ് പരിശോധ നടത്തണം. കൂടാതെ അഞ്ചാമത്തെ ദിവസവും പത്താമത്തെ ദിവസവും കൊവിഡ് പരിശോധന നടത്തേണ്ടതാണ്. വാക്സിൻ സ്വീകരിച്ചവരും സ്വീകരിക്കാത്തവരും പരിശോധന നടത്തണമെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ ആറ് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പരിശോധന ആവശ്യമില്ല. മൂന്നു പരിശോധനക്കുമായി 36 ദീനാറാണ് ഫീസ്ഈടാക്കുന്നത്.
ഇത് മുൻകൂട്ടി അടക്കുകയോ വിമാനത്താവളത്തിലെ കിയോസ്കിൽ അടക്കുകയോ ചെയ്യാവുന്നതാണ്. ആവശ്യമായ തുക യാത്രക്കാര്‍ തന്നെ കയ്യില്‍ കരുതിയിരിക്കണം. വാക്സിൻ സ്വീകരിക്കാത്തവരും ഇന്ത്യയിൽനിന്ന് വാക്സിൻ സ്വീകരിച്ചവര്‍ക്കും 10 ദിവസത്തെ ക്വാറൻറീനിൽ അത്യാവശ്യമാണ്. താമസ സ്ഥലത്തോ നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) അംഗീകൃത ഹോട്ടലിലോ ആയിരിക്കണം ക്വാറൻറീൻ കഴിയേണ്ടത്.
https://www.facebook.com/Malayalivartha