ഇനിമുതൽ നേരിട്ട് തന്നെ എത്താം; ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ഇന്ന് മുതൽ ആരംഭിക്കുന്നു, എയർ ഇന്ത്യ എക്സ്പ്രസ്സ് ആദ്യ വിമാനം ഇന്ന് കൊച്ചിയിൽ നിന്ന് പുറപ്പെടും
കുവൈറ്റ് ഇന്ത്യയ്ക്ക് ഏർപ്പടുത്തിയ വിലക്ക് നീങ്ങിയിട്ടും നേരിട്ട് എത്താനാകാതെ കാത്തിരിക്കുകയായിരുന്നു പ്രവാസികൾ. ഇന്ത്യയുടെ സമ്മതം ലഭിക്കാൻ കാത്തിരിക്കുകയായിരുന്നു കുവൈറ്റ് വ്യോമയാന വകുപ്പ്. അങ്ങനെ നീണ്ട നാളായുള്ള കാത്തിരിപ്പിന് ശേഷം ഒരു സന്തോഷ വാർത്ത. ഇന്ന് മുതൽ പ്രവാസികൾക്ക് നേരിട്ട് തന്നെ കുവൈറ്റിലേക്ക് എത്താം...
ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ഇന്ന് മുതൽ ആരംഭിക്കുകയാണ്. എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ ടിക്കറ്റ് ബുക്കിങ് ഇതിനോടകം തന്നെ ആരംഭിച്ചു. എയർ ഇന്ത്യ എക്സ്പ്രസ്സ് ആദ്യ വിമാനം ഇന്ന് കൊച്ചിയിൽ നിന്ന് പുറപ്പെടും.
കേരളത്തിൽ നിന്നും ആഴ്ചയിൽ 5 സർവീസുകൾ ആണ് എയർ ഇന്ത്യ എക്സ്പ്രസ്സ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ കൊച്ചിയിൽ നിന്നും ബുധൻ, വെള്ളി, തിങ്കൾ ദിവസങ്ങളിൽ കോഴിക്കോട്ടു നിന്നുമാണ് സർവീസുകൾ ഉള്ളത്. 250 ദീനാർ മുതലാണ് ടിക്കറ്റ് നിരക്ക് ഈടാക്കുക. ബുക്കിംഗ് ആരംഭിച്ചു മിനുട്ടുകൾക്കകം തന്നെ ടിക്കറ്റുകൾ വിറ്റു തീർന്നതായി റിപ്പോർട്ട്. ചൊവ്വാഴ്ച കൊച്ചിയിൽ നിന്നാണ് എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ആദ്യ സർവീസ് നടത്തുക.
അതോടൊപ്പം തന്നെ നാളെ ചെന്നൈയിൽ നിന്ന് കുവൈത്ത് എയർവെയ്‌സ് വിമാനവും കുവൈത്തിലേക്ക് സർവീസ് നടത്തും. ബുധൻ, വ്യാഴം ദിവസങ്ങളിൽ കൊച്ചിയിൽ നിന്നും ഡൽഹിയിൽ നിന്നും കുവൈത്ത് എയർവേയ്സ് സർവീസ് ക്രമീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽനിന്ന് പ്രതിദിനം 768 സീറ്റുകളാണ് അധികൃതർ അനുവദിച്ചിട്ടുള്ളത്. ഇതിൽ പകുതി കുവൈത്ത് എയർവേയ്സും ജസീറ എയർവേയ്സും പങ്കിടുന്നതാണ്. 50 ശതമാനം സീറ്റുകൾ ഇന്ത്യൻ വിമാന കമ്പനികൾക്കാണ് നൽകുക. മന്ത്രിസഭ അനുമതി ലഭിച്ചതിന് ശേഷം ആദ്യമായാണ് യാത്രാ വിമാനങ്ങൾ ബുക്കിങ് ആരംഭിക്കുന്നത്. നേരത്തെ ചാർട്ടർ വിമാനങ്ങളിലും ട്രാൻസിറ്റ് വഴിയും മലയാളികൾ കുവൈത്തിൽ എത്തിയിരുന്നു.
അതേസമയം സന്തോഷ വർത്തയ്‌ക്കൊപ്പം പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കൊവിഡില്‍ മാസങ്ങളായി അടഞ്ഞ് കിടന്ന വ്യോമപാത തുറന്നപ്പോള്‍ കുവൈത്തിലെ പ്രവാസികള്‍ സന്തോഷിച്ചു. വാർത്തകൾ വന്നതിന് പിന്നാലെ എത്രയും പെട്ടെന്ന് നാട്ടിലെത്താന്‍ ടിക്കറ്റെടുക്കാനായി ശ്രമം. എന്നാല്‍ നിരക്ക് കണ്ടപ്പോള്‍ കണ്ണ് തള്ളിയിരിക്കുകയാണ് പ്രവാസികൾ. ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റിന് തീവിലയാണ്. കൊച്ചിയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ട് പറക്കണമെങ്കില്‍ ടിക്കറ്റിന് മൂന്ന് ലക്ഷം രൂപയിലധികമാണ് നൽകേണ്ടത്.
കൂടാതെ വ്യാഴാഴ്ച കുവൈത്തില്‍ നിന്ന് കൊച്ചിയില്‍ പറന്നിറങ്ങണമെങ്കില്‍ 3,11,558 രൂപ നല്‍കണം. ഈ മാസത്തെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 23നാണ് ഉള്ളത്, അന്നത്തേക്ക് നല്‍കേണ്ടത് 1,27,808 രൂപ. ശരാശരി 15,000 രൂപ മാത്രം ടിക്കറ്റ് നിരക്കുണ്ടായിരുന്നിടത്ത് നിന്നാണ് ഈ കുതിപ്പ് നടത്തുന്നത്. ഇതോടെ കുവൈത്തിലെ സാധാരണക്കാരായ പ്രവാസികള്‍ നാട്ടിലേക്കുള്ള യാത്ര വീണ്ടും നീട്ടേണ്ട അവസ്ഥയിലാണ്.
https://www.facebook.com/Malayalivartha