മുൾമുനയിൽ യുഎഇയും ഒമാനും; ഷഹീൻ ചുഴലിക്കാറ്റ് ശക്തിയാർജിച്ച് ഒമാൻ തീരത്തോട് അടുക്കുന്നു, ജാഗ്രതാ നിർദേശവുമായി യു എ ഇയും, ഒമാനില്‍ രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു, ബസ്‍, ഫെറി സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെയ്‍ക്കുന്നു
ഷഹീൻ ചുഴലിക്കാറ്റ് ശക്തിയാർജിച്ച് ഒമാൻ തീരത്തോട് അടുക്കുന്നു. വടക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് കാറ്റഗറി ഒന്ന് വിഭാഗത്തിലുള്ള ചുഴലിക്കാറ്റായി ഒമാന്‍ തീരത്തേക്ക് അടുക്കുന്നതായുള്ള റിപ്പോർ്യ്യുകളാണ് പുറത്ത് വരുന്നത്. കടുത്ത ജാഗ്രതയിൽ ഒമാനും യുഎഇയും. ഷഹീൻ ചുഴലിക്കാറ്റ് ശക്തിയാർജിക്കുന്ന പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശവുമായി യു എ ഇയും രംഗത്ത് എത്തിയിരിക്കുകയാണ്. ഖൊർഫുക്കാൻ, ഫുജൈറ തീരങ്ങളിൽ യു എ ഇ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബീച്ചിൽ പോകരുതെന്നാണ് നിർദേശം നൽകിയിട്ടുള്ളത്.
ചുഴലിക്കാറ്റിന്റെ പ്രഭവസ്ഥാനത്തിന്റെ വേഗത 64 മുതല്‍ 82 ക്നോട് ആയി ഉയര്‍ന്നെന്നും ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു. ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തിന്റെ 83 കിലോമീറ്റര്‍ അടുത്തെത്തിയതായാണ് റിപ്പോർട്ട്. ഒമാനിൽ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ഒമാനില്‍ ഷഹീന്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ രാജ്യത്ത് രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിക്കുകയുണ്ടായി. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ രാജ്യത്തെ പൊതു മേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഇതോടൊപ്പം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍ അല്‍ വുസ്‍ത, ദോഫാര്‍ എന്നിവിടങ്ങിലെ ജീവനക്കാരെ ഈ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒമാനില്‍ ബസ്‍, ഫെറി സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെയ്‍ക്കുന്നു. ഒക്ടോബര്‍ മൂന്ന് ഞായറാഴ്‍ച മുതലാണ് സര്‍വീസുകള്‍ നിര്‍ത്തിവെയ്‍ക്കുന്നതെന്ന് ദേശീയ ഗതാഗത കമ്പനിയായ മവാസലാത്ത് അറിയിക്കുകയുണ്ടായി. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും നിയന്ത്രണം ബാധകമാണ്.
അതേസമയം കനത്ത മഴ മൂലം മുത്റ വിലായത്തിലെ ചില പ്രദേശങ്ങളില്‍ വെള്ളം കയറി. ഇവിടെയുള്ള സ്വദേശികളോടും വിദേശികളോടും വീടുകളുടെ രണ്ടാം നിലയിലേക്ക് കയറണമെന്ന് അധികൃതര്‍ ആവശ്യപ്പെടുകയുണ്ടായി. മസ്കറ്റ് ഗവർണറേറ്റ് മുതൽ നോർത്ത് അൽ ബാത്തിന ഗവർണറേറ്റ് വരെയുള്ള തീരദേശ റോഡുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുവാൻ റോയൽ ഒമാൻ പോലീസ് നിർദ്ദേശം നൽകി. ഷഹീൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക് അടുക്കുന്നത് മൂലം ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തന്നെ അൽ-നഹ്‍ദ ആശുപത്രിയിൽ നിന്നും രോഗികളെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കൂടാതെ ഒമാനിൽ പലയിടത്തും മൂടിയ അന്തരീക്ഷവും ചാറ്റൽ മഴയും അനുഭവപെടുന്നുണ്ട്. വടക്കൻ ശർഖിയ, മസ്കത്ത് ഗവർണറേറ്റുകളിൽ അഞ്ച് മുതൽ ആറ് മീറ്റർ ഉയരത്തിലാണ് തിരമാലകൾ വീശിയടിക്കുന്നത്. മുൻകരുതൽ നടപടികൾ എടുത്തിട്ടുണ്ടെന്നും ഭക്ഷ്യ ഉൽപന്നങ്ങൾക്കും വെള്ളത്തിനും മറ്റും ദൗർലഭ്യം ഉണ്ടാവാൻ സാധ്യതയില്ലെന്നും അതിനാൽ ജനങ്ങൾ പരിഭ്രാന്തരാവരുതെന്ന് അധികൃതർ അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha