എക്സ്പോ സൈറ്റില്‍ ജോലിക്കിടെ മരിച്ചത് 3 തൊഴിലാളികള്‍; 70 ല്‍ അധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു, കണക്കുകൾ പുറത്ത് വിട്ട് യുഎഇ
ലോകം മുഴുവനും പ്രതീക്ഷയോടെ കാത്തിരുന്ന ദുബായ് എക്സ്പോ 2020യ്ക്ക് ഉജ്ജ്വലമായ തുടക്കമാണ് കുറിച്ചിരിക്കുന്നത്. ഇതിനുപിന്നാലെ മറ്റൊരു വാർത്ത പുറത്തുവിട്ടിരിക്കുകയാണ് യുഎഇ. ദുബായിലെ എക്സ്പോ 2020 സൈറ്റില്‍ ജോലിക്കിടെ 3 തൊഴിലാളികള്‍ മരിച്ചെന്ന് റിപ്പോർട്ട്. 70 ല്‍ അധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വാര്‍ത്താ ഏജന്‍സിയായ എപിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഇതാദ്യമായാണ് ദുബായ് എക്സ്പോ ലോക മേളയുടെ നിര്‍മ്മാണ വേളയില്‍ തൊഴിലാളികളുടെ മരണത്തിന്റെ സ്ഥിതി വിവരക്കണക്കുകള്‍ ഏവർക്കും മുന്നിൽ വെളിപ്പെടുത്തുന്നത്.
അതോടൊപ്പം തന്നെ തുടക്കത്തില്‍ അഞ്ച് തൊഴിലാളികള്‍ കൊല്ലപ്പെട്ടതായി സംഘാടകര്‍ പറഞ്ഞിരുന്നെങ്കിലും പിന്നീട് മറ്റൊരു പ്രസ്താവന പുറപ്പെടുവിക്കുകയും മുമ്പത്തെ കണക്ക് തെറ്റായിരുന്നു വെന്ന് വ്യക്തമാക്കുകയും ചെയ്യുകയുണ്ടായി.
കൂടാതെ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ മനുഷ്യാവകാശ രേഖയെയും കുടിയേറ്റ തൊഴിലാളികളോടുള്ള 'മനുഷ്യത്വരഹിതമായ' നടപടികളെയും യൂറോപ്യന്‍ പാര്‍ലമെന്റ് വിമര്‍ശിക്കുകയും ആറ് മാസം നീണ്ടുനില്‍ക്കുന്ന ലോക മേള ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തതിന് ശേഷമാണ് ഈ കണക്കുകള്‍ അധികൃതർ പുറത്ത് വിട്ടിരിക്കുന്നത്.
'നിര്‍ഭാഗ്യവശാല്‍ ജോലി സംബന്ധമായ മൂന്ന് മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്, 72 ഗുരുതരമായ പരിക്കുകള്‍ ഇന്നുവരെ ഉണ്ടായിട്ടുണ്ട്,' എന്നും പുറത്തിറക്കിയ എക്സ്പോ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം എക്സ്പോ 2020 ദുബായില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവരുടെയും ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവയെ സംരക്ഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ലോകോത്തര നയങ്ങളും മാനദണ്ഡങ്ങളും പ്രക്രിയകളും ഞങ്ങള്‍ സ്ഥാപിച്ചു,' എന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു. സൈറ്റില്‍ 247 ദശലക്ഷം പ്രവൃത്തിസമയം പൂര്‍ത്തിയായിട്ടുണ്ടെന്നും അപകടങ്ങളുടെ ആവൃത്തി ബ്രിട്ടനേക്കാള്‍ കുറവാണെന്നും പ്രസ്താവനയില്‍ പരയുകയുണ്ടായി.
https://www.facebook.com/Malayalivartha