ഇന്ത്യാ–യുഎഇ സെക്ടറിൽ യാത്രക്കാരുടെ കുത്തൊഴുക്ക്; ടിക്കറ്റ് നിരക്ക് ഉയർന്നു തന്നെ! പരിമിത സർവീസ് നടത്തുന്ന എയർ ബബ്ൾ കരാർ അവസാനിപ്പിച്ച് സാധാരണ വിമാന സർവീസ് പുനരാരംഭിക്കുന്നതുവരെ ഇതേ നിരക്കു തുടരാൻ സാധ്യത
കൊറോണ വ്യാപനം മൂലം ഏർപ്പെടുത്തിയ വിലക്കുകൾ നീക്കിയതിന് പിന്നാലെ യാത്രക്കാരുടെ കുത്തൊഴുക്കാണ് ഇന്ത്യാ–യുഎഇ സെക്ടറിൽ അനുഭവപ്പെടുന്നത്. എന്നിരുന്നാൽ തന്നെയും വിമാന ടിക്കറ്റ് നിരക്ക് ഉയർന്നു തന്നെ നിൽക്കുകയാണ്. യാത്രക്കാരുടെ വർധനയ്ക്ക് ആനുപാതികമായി തന്നെ വിമാന സർവീസ് ഇല്ലാത്തത് കൂടിയ നിരക്കു ഈടാക്കാൻ എയർലൈനുകളെ പ്രേരിപ്പിക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്.
പരിമിത സർവീസ് നടത്തുന്ന എയർ ബബ്ൾ കരാർ അവസാനിപ്പിച്ച് സാധാരണ വിമാന സർവീസ് പുനരാരംഭിക്കുന്നതുവരെ ഇതേ നിരക്കു തുടരാനാണ് സാധ്യതയെന്ന് ട്രാവൽ രംഗത്തെ വിദഗ്ധർ വ്യക്തമാക്കുന്നു.
അതോടൊപ്പം തന്നെ ഇരുരാജ്യങ്ങളിലും കോവിഡ് നിയന്ത്രണവിധേയമായി വരുന്നതിനാൽ എത്രയും വേഗം അനുകൂല തീരുമാനം ഉണ്ടാകണമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ എന്നത്. നാളെ കൊച്ചിയിൽ നിന്ന് ഷാർജയിലേക്കാണ് കുറഞ്ഞ നിരക്ക് ഉള്ളത്. എയർ അറേബ്യ ഈടാക്കുന്നത് 19500–20800 രൂപ വരെ. ദുബായിേലക്കു ഫ്ലൈദുബായിൽ 26900–28,200 , എയർ ഇന്ത്യാ എക്സ്പ്രസിൽ 28500 , സ്പൈസ് ജെറ്റ് 38,500 , എമിറേറ്റ്സ് 48,500, കണക്ഷൻ വഴിയുള്ള ഇൻഡിഗോയ്ക്ക് 40,000 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ ഈടാക്കുന്നത്.
എന്നാൽ യാത്ര അബുദാബിയിലേക്കാണെങ്കിൽ ടിക്കറ്റിൽ 3000–6000 രൂപ വരെ കൂടുതൽ നൽകണം. ഇതിനു പുറമെ നാട്ടിൽനിന്നുള്ള 2 പിസിആർ ടെസ്റ്റിന് 3000 രൂപ വേറെയുമുണ്ട്. ചുരുക്കത്തിൽ നാലംഗ കുടുംബത്തിനു വൺവേ ടിക്കറ്റിനു ലക്ഷത്തിലേറെ രൂപ വേണ്ടിവരുന്നതാണ്. കോവിഡിനു മുൻപ് ഒക്ടോബർ, നവംബർ മാസങ്ങളിൽ നാട്ടിൽ പോയി വരാൻ 15,000 രൂപയോളം മതിയായിരുന്നു. ഇപ്പോൾ 20,000 രൂപയിൽ കൂടുതൽ നൽകിയാലേ വൺവേ ടിക്കറ്റു കിട്ടുകയുള്ളു.
അതോടൊപ്പം തന്നെ ദുബായ് എക്സ്പോ 2020 ആരംഭിച്ചതോടെ സഞ്ചാരികളുടെയും തൊഴിൽ അന്വേഷകരുടെയും ബിസിനസ് സംരംഭകരുടെയും വരവ് കൂടിയിട്ടുള്ളതായി അധികൃതർ വ്യക്തമാക്കി. കൂടാതെ ഐപിഎൽ, ജൈടെക്സ്, ടി20 വേൾഡ് കപ്പ് എന്നിവയും സന്ദർശകരെ ആകർഷിക്കുന്നതിൽ നിർണായക ഘടകങ്ങളായി മാറിയിരുന്നു. കോവിഡ് നിയന്ത്രണവിധേയമായതും ലോകോത്തര ആരോഗ്യസുരക്ഷാ നടപടികളും സഞ്ചാരികളെ യുഎഇയിലേക്ക് ആകർഷിക്കുകയാണ്.
https://www.facebook.com/Malayalivartha