പുത്തൻ ഉണർവ് നൽകി എമിറേറ്റ്സ്; യാത്രക്കാരുടെ എണ്ണം പഴയ നിലയിലേക്ക് തിരിച്ചെത്തിയതോടെ കൂടുതല്‍ ജീവനക്കാരെ നിയമിക്കാനായി കമ്പനി, ആറു മാസത്തിനിടെ 6000 ജീവനക്കാരെ റിക്രൂട്ട് ചെയ്യുമെന്ന് വ്യക്തമാക്കി ദുബായുടെ ഔദ്യോഗിക എയര്‍ലൈനായ എമിറേറ്റ്സ്
പ്രവാസികൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകിക്കൊണ്ട് ഗൾഫ് രാഷ്ട്രങ്ങൾ കുതിച്ചുയരുകയാണ്. കൊറോണ വ്യാപനം മൂലം തൊഴിൽ നഷ്ടപ്പെട്ടവർക്ക് ആശ്വാസവാർത്ത. അടുത്ത ആറു മാസത്തിനിടെ 6000 ജീവനക്കാരെ റിക്രൂട്ട് ചെയ്യുമെന്ന് വ്യക്തമാക്കി ദുബായുടെ ഔദ്യോഗിക എയര്‍ലൈനായ എമിറേറ്റ്സ് രംഗത്ത് എത്തിയിരിക്കുകയാണ്. യാത്രക്കാരുടെ എണ്ണം പഴയ നിലയിലേക്ക് തിരിച്ചെത്തിയതോടെയാണ് കൂടുതല്‍ ജീവനക്കാരെ നിയമിക്കാനായി കമ്പനി ഒരുങ്ങുന്നത്.
പൈലറ്റ്, കാബിന്‍ ക്രൂ, എന്‍ജിനീയറിങ് സ്പെഷലിസ്റ്റ്, മറ്റ് ജീവനക്കാര്‍ എന്നിവരെ നിയമിക്കാനാണ് പദ്ധതി. എമിറേറ്റ്സിന്റെ 90 ശതമാനം സര്‍വിസുകളും പുനരാരംഭിച്ചതായി എമിറേറ്റ്സ് ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ സഈദ് ആല്‍ മക്തൂം വ്യക്തമാക്കി. മഹാമാരിക്ക് മുമ്ബുണ്ടായിരുന്ന ശേഷിയുടെ 70 ശതമാനം യാത്രക്കാരും ഈ വര്‍ഷം അവസാനത്തോടെ തിരികെയെത്തുന്നതാണ്.
ഇത്തരത്തിൽ 6000 പുതിയ ജീവനക്കാരെ നിയമിക്കുന്നത് സാമ്പത്തിക സ്ഥിതിക്ക് കരുത്ത് പകരുന്നതിനൊപ്പം തന്നെ പുത്തൻ അവസരങ്ങളും സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കോവിഡ് രൂക്ഷമായ സമയത്ത് എമിറേറ്റ്സ് ഉള്‍പ്പെടെയുള്ള എയര്‍ലൈനുകള്‍ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം കുറക്കുകയും ശമ്പളം വെട്ടിക്കുറക്കുകയും ചെയ്തിരുന്നു. എന്നാൽ സര്‍വിസുകള്‍ പഴയനിലയിലേക്ക് തിരികെയെത്തിയതോടെ ജീവനക്കാരെ തിരിച്ചുവിളിക്കുകയും ശമ്പളം പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് വീണ്ടും ജീവനക്കാരെ നിയമിക്കാന്‍ കമ്പനി ഒരുങ്ങുന്നത്. സെപ്റ്റംബറില്‍ 3000 കാബിന്‍ ക്രൂവിനെയും 500 എയര്‍പോര്‍ട്ട് സര്‍വിസ് ജീവനക്കാരെയും നിയമിക്കുമെന്ന് എമിറേറ്റ് അറിയിച്ചു. ദുബൈയില്‍ 600 പൈലറ്റുമാരെ നിയമിക്കുമെന്നും അറിയിച്ചിരുന്നു.
അതോടൊപ്പം തന്നെ ഏവരെയും അമ്പരപ്പിലാഴ്ത്തി മിഡ്ല്‍ ഈസ്റ്റിലെ വ്യോമയാന മേഖലയില്‍ രണ്ടു ലക്ഷത്തോളം തൊഴിലവസരങ്ങളാണ് വൈകാതെ സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്. അടുത്ത 20 വര്‍ഷത്തെ പദ്ധതികള്‍ ലക്ഷ്യമിട്ടാണ് കൂടുതല്‍ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത്. എമിറേറ്റ്സിനു പുറമെ ഇത്തിഹാദ് ഉള്‍പ്പെടെയുള്ള വിമാന കമ്പനികള്‍ റിക്രൂട്ട്മെന്റ് നടത്തുന്നതായുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു.
1.96 ലക്ഷം പുതിയ ജീവനക്കാരെയാണ് മിഡ്ല്‍ ഈസ്റ്റിലെ വ്യോമയാന മേഖല നിലവിൽ ലക്ഷ്യമിടുന്നത്. 54,000 പൈലറ്റ്, 51,000 സാങ്കേതിക വിദഗ്ധര്‍, 91,000 കാബിന്‍ ക്രൂ എന്നിവര്‍ ഉള്‍പ്പെടുന്നുണ്ട്. ബോയിങ്ങാണ് ഇക്കാര്യം അറിയിച്ചത്. 2040ഓടെ 3000 പുതിയ വിമാനങ്ങള്‍ വേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് 2.75 ട്രില്ല്യണ്‍ ദിര്‍ഹമിന്റെ പദ്ധതികളാണ് അണിയറയില്‍ അധികൃതർ ഒരുക്കുന്നത്.
https://www.facebook.com/Malayalivartha