സൗദി അറേബ്യയില്‍ വൈകാതെ 40 ലക്ഷം തൊഴിലവസരങ്ങളുണ്ടാകും; മലയാളികൾക്ക് ശുഭസൂചന നൽകി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, വിദഗ്ദ തൊഴിലാളികള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും! വൈകാതെ തന്നെ വിമാനയാത്ര സുഗമമാക്കും
കൊറോണ വ്യാപനത്ത് തുടർന്ന് ഏറ്റവും കൂടുതൽ പ്രവാസികൾക്ക് ജോലി നഷ്ടപ്പെടുകയും ഇന്നും ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാനസർവീസ് ആരംഭിക്കാത്തതും സൗദി അറേബ്യയിലാണ്. ഇന്നും ഏറെ പ്രതീക്ഷകളോടെയാണ് നേരിട്ട് എത്തിച്ചേരാൻ പ്രവാസികൾ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഒരു സന്തോഷ വാർത്തയാണ് പുറത്ത് വരുന്നത്.
സൗദി അറേബ്യയില്‍ വൈകാതെ 40 ലക്ഷം തൊഴിലവസരങ്ങളുണ്ടാകുമെന്നും ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ച് മലയാളികള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ സൗദി തൊഴില്‍ മന്ത്രി അഹ്മദ് അല്‍ റജ്ഹിയുമായി ചര്‍ച്ച നടത്തിയതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പ്രവാസി തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ട് നടത്തുന്ന ആറാമത് അബൂദബി ഡയലോഗില്‍ പങ്കെടുക്കാന്‍ യു.എ.ഇയില്‍ എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകായിരുന്നു.
40 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന വിഷന്‍ 2030 സൗദിയില്‍ നടപ്പാക്കാനൊരുങ്ങുകയാണ്. ഇതില്‍ വിദഗ്ദ തൊഴിലാളികള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. തൊഴിലാളികളുടെ നൈപൂണ്യ വികസനവുമായി ബന്ധപ്പെട്ട് അവര്‍ നേടിയ കഴിവുകള്‍ പരസ്പരം കൈമാറുന്നതിനുള്ള ശ്രമങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ ഇന്ത്യയും സൗദിയും ധാരണയായി.
അബൂദബി ഡയലോഗില്‍ വിവിധ തൊഴിലാളി ക്ഷേമ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. കോവിഡ് കാലത്ത് വളരെ പ്രാധാന്യമേറിയ ചര്‍ച്ചയാണ് അബൂദബി ഡയലോഗ്. പ്രവാസി തൊഴിലാളികള്‍ക്ക് ഇത് വളരെയേറെ ഗുണം ചെയ്യുമെന്നും ചൂണ്ടിക്കാണിച്ചു. തൊഴിലാളി ക്ഷേമത്തിന് പ്രാധാന്യം നല്‍കുന്ന, അവരുടെ വേതനവും തൊഴില്‍ സുരക്ഷയും ഉറപ്പുവരുത്തുന്ന നയം ഉണ്ടാകണമെന്ന കാര്യത്തില്‍ എല്ലാ മന്ത്രിമാരും യോജിപ്പ് പ്രകടിപ്പിച്ചു. ഇതിനായുള്ള ശ്രമങ്ങള്‍ എല്ലാ രാജ്യങ്ങളുടെയും ഭാഗത്തുനിന്നുണ്ടാകുമെന്നും മന്ത്രി വാക്ക് നൽകി.
അതോടൊപ്പം തന്നെ ഓരോ രാജ്യങ്ങളുടെയും പരമാധികാരത്തെ അംഗീകരിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ രൂപവത്കരിക്കാനാണ് പൊതു ധാരണ ഉണ്ടായത്. ഗാര്‍ഹീക തൊഴിലാളികള്‍, സ്ത്രീകള്‍ തുടങ്ങിയവരുടെ ക്ഷേമത്തിനായുള്ള നടപടികള്‍ എല്ലാ രാജ്യങ്ങളുടെയും ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ഐക്യകണ്ഠേന തീരുമാനിച്ചുവെന്നും വി. മുരളീധരന്‍ കൂട്ടിചേര്‍ക്കുകയും ചെയ്തു.
അതേസമയം കോവിഡ്19 പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതിനാൽ ഇന്ത്യയിലേയ്ക്കും പുറത്തേയ്ക്കുമുള്ള യാത്രാ നിയന്ത്രണങ്ങൾ വരും ദിവസങ്ങളിൽ ലഘൂകരിച്ചേക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ വ്യക്തമാക്കി.
അബുദാബി ഡയലോഗിന്റെ ഭാഗമായി ഈ വിഷയത്തിൽ ചർച്ചകളും കൂടിയാലോചനകളും നടത്തിയിരുന്നു. ഔപചാരിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന ശുഭാപ്തിവിശ്വാസമുണ്ടെന്നും കൂട്ടിച്ചേർത്തു. അതുവഴി പ്രവാസികളുടെ യാത്ര സുഗമമാകുന്നതാണ്. കോവിഡ് വ്യാപനം പ്രവാസികളെ ഏറ്റവും കൂടുതൽ ബാധിക്കുന്നതിനാൽ തന്നെ ഈ ചർച്ചകൾക്ക് ഇന്ന് കൂടുതൽ പ്രസക്തിയുണ്ടെന്നും മന്ത്രി പറഞ്ഞു.
ഏഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള പ്രാദേശികവും അല്ലാത്തതുമായ കൂടിയാലോചനകളാണ് അബുദാബി ഡയലോഗിൽ നടക്കുന്നത്. കരാർ തൊഴിൽ മൊബിലിറ്റി, മികച്ച അനുഭവങ്ങൾ പങ്കിടൽ, പരസ്പരം അനുഭവത്തിൽ നിന്ന് പഠിക്കൽ എന്നിവയിൽ പ്രാദേശിക സഹകരണം സുഗമമാക്കുന്നതിനുള്ള വേദിയായും പ്രവർത്തിക്കുന്നു. ഇപ്രാവശ്യം 18 രാജ്യങ്ങളാണ് അബുദാബി ഡയലോഗിൽ പങ്കെടുക്കുന്നത്.
https://www.facebook.com/Malayalivartha