ലോകത്തെ കയ്യിലാക്കാൻ യുഎഇയുടെ നീക്കം; പ്രവാസികൾക്ക് സന്തോഷം നൽകുന്ന പ്രഖ്യാപനങ്ങൾ, പ്രവാസികളെ രാജ്യത്ത് പിടിച്ചു നിര്‍ത്തുന്നതിനുള്ള പുതിയ തീരുമാനങ്ങളുമായി യുഎഇ, വിരമിച്ചവർക്കായി പ്രത്യേക താമസ വിസക്ക് അംഗീകാരം നൽകി, പ്രവാസികൾക്ക് ഏറെ ആശ്വാസമായി 'ഗ്രീൻ', 'ഫ്രീലാൻസ്' വിസകൾക്ക് പിന്നാലെ പുതിയ പ്രഖ്യാപനം
കൊറോണ വ്യാപനത്തിന് പിന്നാലെ ഒട്ടനവധി ദുരിതങ്ങളിലൂടെയാണ് ഗൾഫ് രാഷ്ട്രങ്ങൾ കടന്നുപോയത്. തൊഴിൽ ഇല്ലാതെയും ശമ്പളം ലഭിക്കാതെയും മാസങ്ങൾ കഴിച്ചുകൂട്ടി നാട്ടിൽ എത്തി. പിന്നാലെ വിമാനയാത്രകൾ നിശ്ചലമായപ്പോൾ തൊഴിലാളികൾ ഇല്ലാതെ ഗൾഫ് രാഷ്ട്രങ്ങളും തൊഴിൽ ഇല്ലാതെ പ്രവാസികളും വലയുന്ന കാഴ്ച. അങ്ങനെ വിളക്കുകൾ നീക്കി ഓരോ രാഷ്ട്രങ്ങളും വാതിലുകൾ തുറക്കുകയുണ്ടായി. ഗൾഫ് രാഷ്ട്രങ്ങൾ ഉണർന്നു. എന്നാലും സ്വദേശിവത്കരണം എന്ന പ്രക്രിയ മറ്റൊരു വിധത്തിൽ പ്രവാസികളെ തളർത്തി. ഒമാൻ, കുവൈറ്റ്, സൗദി അറേബ്യ തുടങ്ങിയ രാഷ്ട്രങ്ങൾ സ്വദേശിവത്കരണം മൂലം പ്രാസികളെ പുറത്താക്കുകയായിരുന്നു. പ്രത്യേകിച്ച് സൗദി അറേബ്യ. കഴിഞ്ഞ ഒൻപത് മാസത്തിനിടെ മാത്രം രണ്ട് ലക്ഷത്തിലേറെ പ്രവാസികളാണ് നാടുവിട്ടത്. മറ്റുള്ള ഗൾഫ് രാഷ്ട്രങ്ങളെ എടുത്തുനോക്കിയാൽ കണക്ക് വീണ്ടും കൂടും.
ഇത്തരത്തിൽ പ്രവാസികൾ നാടുവിടുമ്പോൾ അവരെ രാജ്യത്ത് പിടിച്ചു നിര്‍ത്തുന്നതിനുള്ള പുതിയ തീരുമാനങ്ങളുമായി യുഎഇ രംഗത്ത് എത്തിയിരിക്കുകയാണ്. ദുബായ് എക്സ്പോ 2020 ലോകരാജ്യങ്ങളെ അതിശയിപ്പിച്ചുകൊണ്ട് കൊറോണ വ്യാപനം നൽകിയ ജാഗ്രതകൾക്കിടയിലും മുന്നേറുമ്പോൾ ഏറെ ആകാംക്ഷയിലാണ് പ്രവാസികൾ. അങ്ങനെ ഇതാ പുതിയ തീരുമാനങ്ങളാണ് പ്രഖ്യാപിക്കുന്നത്. ഇനിമുതൽ യുഎഇയില്‍ ജോലിയില്‍ നിന്ന് വിരമിക്കുന്ന പ്രവാസികള്‍ക്ക് രാജ്യത്ത് തുടരാന്‍ പുതിയ വിസ പ്രഖ്യാപിച്ചുകഴിഞ്ഞു. ദുബായ് എക്‌സ്‌പോ വേദിയില്‍ നടന്ന മന്ത്രിസഭാ യോഗമാണ് ഇതുമായി ബന്ധപ്പെട്ട പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.
വിരമിച്ച ശേഷവും യു.എ.ഇയിൽ തുടരാം
പുതിയ വിസ സംവിധാനം ജോലിയിൽ നിന്ന് വിരമിച്ച ശേഷവും യു.എ.ഇയിൽ തുടരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ആശ്വാസമായി മാറിയിരിക്കുകയാണ്. വിരമിച്ചവർക്കായി പ്രത്യേക താമസ വിസക്ക് അംഗീകാരം നൽകിയതായി ചൊവ്വാഴ്ചയാണ് മന്ത്രിസഭ യോഗത്തിന് ശേഷം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ചത്. വിസയുടെ വ്യവസ്ഥകൾ ചർച്ച ചെയ്ത് അംഗീകരിച്ചതായും എല്ലാവരെയും യു.എ.ഇയിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിക്കുകയും ചെയ്തു. എക്സ്പോ 2020 നഗരിയിലെ യു.എ.ഇ പവലിയനിലാണ് മന്ത്രിസഭ യോഗം ചേർന്നത്.
"ജോലിയില്‍ നിന്നും വിരമിച്ച വിദേശികൾക്ക് റെസിഡൻസി വിസ അനുവദിക്കുന്നതിന് ആവശ്യമായ നിര്‍ദേശം ഞങ്ങൾ അംഗീകരിച്ചു. ഇതോടെ വിരമിച്ചവർക്ക് ഇനി യു എ ഇയിൽ തുടരാൻ സാധിക്കും. നമ്മുടെ രാജ്യത്തെ എല്ലാവരേയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു, "- എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
'ഗ്രീൻ', 'ഫ്രീലാൻസ്' വിസകൾ
പ്രവാസികൾക്ക് ഏറെ ആശ്വാസമായി 'ഗ്രീൻ', 'ഫ്രീലാൻസ്' വിസകൾ അവതരിപ്പിച്ചുകൊണ്ട് സെപ്റ്റംബറിൽ എടുത്ത മുൻ തീരുമാനത്തെ പിന്തുടരുന്നതാണ് ഈ പുതിയ പ്രഖ്യാപനം. കമ്പനികളുടെ വര്‍ക്ക് പെര്‍മിറ്റില്ലാതെ തന്നെ യുഎഇയില്‍ താമസിക്കാന്‍ കഴിയുന്നതാണ് ഗ്രീന്‍ വിസ എന്നത്. അതോടൊപ്പം തന്നെ പ്രത്യേക കഴിവുകളുള്ളവരെയും അതിൽ മികവ് തെളിയിക്കുന്നവരെയും രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനായുള്ളതാണ് ഫ്രീലാന്‍സ് വിസ. യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു ഇത്തരത്തിൽ പുതിയ വിസകള്‍ പ്രഖ്യാപിച്ചത്.
കൂടാതെ വിദ്യാര്‍ത്ഥികള്‍, നിക്ഷേപകര്‍, ബിസിനസുകാര്‍, പ്രത്യേക വൈദഗ്ധ്യമുള്ളവര്‍ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്കാണ് ഗ്രീന്‍ വിസ നല്‍കി വരുന്നത്. കഴിഞ്ഞ സെപ്തംബറില്‍ നടത്തിയ ഈ പ്രഖ്യാപനത്തിന് മികച്ച പിന്തുണയാണ് ഏവരിൽ നിന്നും ലഭിച്ചുകൊണ്ടിരുന്നത്. ഇവര്‍ക്ക് ജോലി ചെയ്യുന്നതിനുള്ള പ്രത്യേക വര്‍ക്ക് പെര്‍മിറ്റില്ലാതെ തന്നെ വിസ ലഭിക്കുന്നതിനോടൊപ്പം തന്നെ രക്ഷിതാക്കളെയും 25 വയസുവരെയുള്ള മക്കളെയും സ്‍പോണ്‍സര്‍ ചെയ്യാനുമാവും എന്നതാണ് പ്രധാന കാര്യം എന്നത്.
'ഗ്രീൻ വിസയ്ക്ക് പുറമെ സ്വതന്ത്ര ബിസിനസുകാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ഫ്രീലാന്‍സ് വിസകള്‍ നല്‍കുന്നത് രാജ്യത്തെ സാമ്പത്തിക രംഗത്തും മുന്നേറ്റം സൃഷ്ടിക്കുമെന്നാണ് യുഎഇ അധികാരികള്‍ ഉറ്റുനോക്കുന്നത്. 15 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും ഭര്‍ത്താവിനെ നഷ്‍ടപ്പെട്ട സ്‍ത്രീകള്‍ക്കും ജോലി ചെയ്യാന്‍ അനുവാദം നല്‍കുന്ന തരത്തിലുള്ള പുതിയ നിയമങ്ങളും അന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നു. ഇതൊക്കെയും തന്നെ പ്രവാസികളെ യുഎഇയിലേക്ക് ആകര്ഷിക്കുന്നതിനുള്ള മുഖ്യ ഘടകമായി മാറിയിരിക്കുകയാണ്.
ഗോൾഡൻ വിസ
നേരത്തെ തന്നെ നിലവിലുള്ള പത്തുവർഷ ഗോൾഡൻ വിസ കൂടുതൽ വിഭാഗങ്ങൾക്ക് അനുവദിക്കുന്നതിനായുള്ള തീരുമാനവും സമീപകാലത്ത് യുഎഇ കൈകൊണ്ടിരുന്നു. രാജ്യത്തിന്റെ ഭാവി പദ്ധതികൾക്ക് അനുസൃതമായ രീതിയിൽ കൂടുതൽ വിദഗ്ധരെ രാജ്യത്തെത്തിക്കാൻ ഇതിലൂടെ അധികൃതർക്ക് സാധിച്ചിട്ടുമുണ്ട്. ഡോക്ടർമാർ, കോഡർമാർ, ബിസിനസുകാർ, കലാ-സാംസ്കാരിക രംഗത്തെ പ്രമുഖർ, വിദ്യാർത്ഥികൾ എന്നുതുടങ്ങി നിരവധിപേർക്ക് നിലവിൽ ഗോൾഡൻ വിസ ലഭിക്കുന്നുണ്ട്. എന്തിനേറെ പറയുന്നു ഗോൾഡൻ വിസ ലഭിച്ച പ്രവാസി മലയാളികൾ അനവധിയാണ്. ഇവരെക്കൂടാതെ നിരവധി സിനിമാ താരങ്ങൾക്കും ഗോൾഡൻ വിസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ് എന്നിവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.
നിരത്തുകളിൽ ഡ്രൈവറില്ലാ വാഹനങ്ങൾ
പ്രവാസികളെ അമ്പരപ്പിലാഴ്ത്തിയ മറ്റൊരു പ്രഖ്യാപനമാണ് അടുത്ത് പറയാൻ പോകുന്നത്. രാജ്യത്തെ റോഡുകളിൽ 'സെ ല്‍ഫ് ഡ്രൈവിങ് വാഹനങ്ങൾ ' പരീക്ഷിക്കുന്നതിനുള്ള താൽക്കാലിക ലൈസൻസിനും യുഎഇ പുതിയ കാബിനറ്റ് യോഗത്തില്‍ അംഗീകാരം നൽകിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് സാങ്കേതിക വിദ്യ സ്വീകരിച്ചാൽ ഭാവിയിൽ സ്ഥിരമായ അംഗീകാരത്തിനായി മന്ത്രാലയം മന്ത്രിസഭയ്ക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കുകയുണ്ടായി.
അങ്ങനെ റോഡുകളില്‍ സ്വയം ഓടിക്കുന്ന കാറുകൾ പരീക്ഷിക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യ രാജ്യവും ആഗോളതലത്തിൽ രണ്ടാമത്തേതും യുഎഇയായിരിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിക്കുകയുണ്ടായി. "ഇത്തരം വാഹനങ്ങൾ കൂടുതൽ സുരക്ഷിതവും കൂടുതൽ വിശ്വസനീയവുമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓഫീസുമായി ഏകോപിപ്പിക്കുകയും ഉചിതമായ തീരുമാനം എടുക്കുന്നതിനായി ടെസ്റ്റുകളുടെ ഫലങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിനായി കാത്തിരിക്കുകയും ചെയ്യുന്നു. ." - എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിലൂടെ ഭാവിയിലെ സാങ്കേതികവിദ്യയുടെ ഉപയോഗവും പ്രയോഗവും നിയന്ത്രിക്കുന്ന നിയമനിർമ്മാണത്തിനായി സുരക്ഷിതമായ പരീക്ഷണ അന്തരീക്ഷം പ്രദാനം ചെയ്യുന്ന കാബിനറ്റിന്റെ ജനറൽ സെക്രട്ടേറിയറ്റിന്റെ സംരംഭമായ റെഗ്ലാബ് വഴിയാണ് പരീക്ഷണ പ്രക്രിയ നടപ്പിലാക്കിവരുന്നത്. 2030 ഓടെ ഗതാഗതത്തിന്റെ 25 ശതമാനവും സ്വയംനിയന്ത്രിതമാകകാനാണ് യുഎഇ പദ്ധതിയിടുന്നത്. യുഎഇ ലോകത്തെ മുഴുവനും അമ്പരപ്പിലാഴ്ത്തുന്ന തീരുമാനങ്ങളുമായാണ് രംഗത്ത് എത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha