പ്രവാസികൾക്കായി കൂടുതൽ ഇളവുകൾ നൽകി സൗദി അറേബ്യ; ഇഖാമ, തൊഴില്‍ പെര്‍മിറ്റ് എന്നിവ മൂന്നു മാസത്തേക്കോ ആറു മാസത്തേക്കോ പുതുക്കാനുള്ള സംവിധാനം നിലവില്‍ വന്നതിനു പിന്നാലെ കുടുംബാംഗങ്ങളുടെ വിസ പുതുക്കുമ്പോള്‍ നല്‍കേണ്ട ആശ്രിത ലെവിയും തവണകളായി അടക്കാന്‍ അനുമതി നൽകി
പ്രവാസികൾക്ക് ആശ്വാസമായി സൗദി അറേബ്യ രംഗത്ത്. നടപടികൾ കടുപ്പിക്കുന്നതിന് ഇടയിലും തൊഴിൽപരമായ വിഷയനകളിൽ കൂടുതൽ സുതാര്യമായ നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്. നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ അറിയിപ്പുകൾ പ്രകാരം സൗദിയില്‍ ഇഖാമ, തൊഴില്‍ പെര്‍മിറ്റ് എന്നിവ മൂന്നു മാസത്തേക്കോ ആറു മാസത്തേക്കോ പുതുക്കാനുള്ള സംവിധാനം നിലവില്‍ വന്നതിനു പിന്നാലെ കുടുംബാംഗങ്ങളുടെ വിസ പുതുക്കുമ്പോള്‍ നല്‍കേണ്ട ആശ്രിത ലെവിയും തവണകളായി അടക്കാന്‍ അനുമതി നൽകിയിരിക്കുകയാണ്.
ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്സ് (ജവാസാത്ത്) ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സൗദിയിലെ പ്രവാസികള്‍ക്ക് വലിയ ആശ്വാസം പകരുന്ന കാര്യമാണിത്. സൗദിയില്‍ സ്വകാര്യ മേഖലാ ജീവനക്കാരുടെ ഇഖാമ അഥവാ താമസ രേഖ ഒരു വര്‍ഷത്തേക്കാണ് പുതുക്കാറുള്ളത്.
ഇതിനുള്ള ഇഖാമ ഫീസും ലെവിയും അടക്കം പതിനായിരത്തിലേറെ റിയാല്‍ ഒന്നിച്ചടക്കണമെന്നതായിരുന്നു ഇതുവരെ നൽകിയിരുന്ന നിർദ്ദേശം. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ഇവ മൂന്ന് മാസം വീതം പുതുക്കാനുള്ള സൗകര്യം പ്രഖ്യാപിച്ചത്. ഇതിന് അനുസൃതമായി ഫീസും അതിന് ആനുപാതികമായി നല്‍കിയാല്‍ മതിയാകുന്നതാണ്. ഇതേ മാതൃകയില്‍ കുടുംബാംഗങ്ങള്‍ക്കായി അടയ്‌ക്കേണ്ട ആശ്രിത ലെവിയും തവണകളായി അടയ്ക്കാമെന്നാണ് ജവാസാത്ത് ഇപ്പോള്‍ അറിയിച്ചിരിക്കുകയാണ്. ഭാര്യ, മക്കള്‍, മാതാവ്, പിതാവ്, ഭാര്യയുടെ മാതാപിതാക്കള്‍, ഗാര്‍ഹിക തൊഴിലാളികള്‍ തുടങ്ങി വിദേശ തൊഴിലാളിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവരെയും ആശ്രിതരായാണ് ഇതിലൂടെ പരിഗണിക്കുക.
അതോടൊപ്പം തന്നെ പുതിയ തീരുമാനപ്രകാരം 3, 6, 9, 12 മാസത്തേക്ക് തവണകളായി ആശ്രിതരുടെ വിസ പുതുക്കാവുന്നതാണ്. നിലവില്‍ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളിക്ക് മാസം വീതം 800 റിയാലാണ് ലെവി തുക എന്നത്. ആശ്രിതരില്‍ ഒരാള്‍ക്ക് പ്രതിമാസം 400 റിയാലാണ് ലെവി. കുടുംബ സമേതം ഒരു വര്‍ഷത്തേക്ക് വിസ പുതുക്കാന്‍ വലിയൊരു തുക ഒന്നിച്ച് നല്‍കേണ്ട അവസ്ഥയായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്.
എന്നാല്‍ പുതിയ തീരുമാനത്തോടെ ഇത് തവണകളായി അടയ്ക്കാനും സാധിക്കും. ഏതാനും മാസത്തിനകം നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് മുന്‍കൂട്ടി ഒരു വര്‍ഷത്തെ ലെവി അടയ്ക്കേണ്ട സാഹചര്യവും ഇതോടെ അവസാനിക്കും. വലിയ സാമ്പത്തിക ശേഷിയില്ലാത്തവരും ശമ്പളം മാത്രം ആശ്രയിച്ച് ജീവിക്കുന്നവരുമായ പ്രവാസികള്‍ക്ക് ഇത് വലിയ ആശ്വാസമായി മാറുകയും ചെയ്യും. ഇതിന് അനുസൃതമായ മാറ്റങ്ങള്‍ സര്‍ക്കാര്‍ പെയ്മെന്റ് സംവിധാനങ്ങളിലും വരുത്തിയതായി അധികൃതര്‍ അറിയിച്ചിരിക്കുകയാണ്.
അതേസമയം ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അബ്ശിര്‍ അഫ്റാദ് പ്ലാറ്റ്ഫോമില്‍ ഇഖാമ പുതുക്കുന്നതിനും ലെവി അടയ്ക്കുന്നതിനും ഡിജിറ്റല്‍ ഇഖാമ ഡൗണ്‍ലോഡ് ചെയ്യുന്നതിനുമുള്ള ലിങ്ക് നല്‍കിയിരിക്കുകയാണ്. അതേപോലെ പുതിയ ആശ്രിതരെ ചേര്‍ക്കുന്നതിനുള്ള സംവിധാനവും ഇതില്‍ ലഭ്യമാക്കിയിട്ടുണ്ട്. തൊഴിലാളിയുടെ ജോലി നിലവിലെ സ്പോണ്‍സറില്‍ നിന്ന് മറ്റൊരാളിലേക്ക് മാറുന്നതിനുള്ള അനുമതി ലഭ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള വിവിധ സേവനങ്ങളും അബ്ശിര്‍ പ്ലാറ്റ്ഫോമില്‍ പുതുതായി സജ്ജീകരിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha