യുഎഇയിൽ കേസുകൾ കുത്തനെ കുറഞ്ഞു; രാജ്യത്തെ ആദ്യ കോവിഡ് ഡ്രൈവ് ത്രൂ പി.സി.ആര്‍ പരിശോധനകേന്ദ്രം അടച്ചു, പി.സി.ആര്‍ പരിശോധനയോ വാക്സിനേഷനോ ആവശ്യമുള്ളവര്‍ മറ്റു കേന്ദ്രങ്ങളില്‍ ബുക്ക് ചെയ്യണം
യുഎഇയിൽ കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞതോടെ ആദ്യ കോവിഡ് ഡ്രൈവ് ത്രൂ പി.സി.ആര്‍ പരിശോധനകേന്ദ്രം അടച്ചതായി റിപ്പോർട്ട്. സായിദ് സ്പോര്‍ട്സ് സിറ്റിയിലെ സെന്ററാണ് അടച്ചിരിക്കുന്നത്. ആയതിനാൽ തന്നെ പി.സി.ആര്‍ പരിശോധനയോ വാക്സിനേഷനോ ആവശ്യമുള്ളവര്‍ മറ്റു കേന്ദ്രങ്ങളില്‍ ബുക്ക് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അബൂദബി ഹെല്‍ത്ത് സര്‍വിസസ് കമ്പനിയാണ് സായിദ് സ്പോര്‍ട്സ് സിറ്റിയിലെ സെന്റര്‍ അടച്ചത്. യു.എ.ഇയിലെ എല്ലാ സ്വകാര്യ ആശുപത്രികളും കോവിഡ് -19 കേസുകളില്‍നിന്ന് മുക്തമാണെന്ന് അബൂദബി ആരോഗ്യ വകുപ്പ് അടുത്തിടെ പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് എത്തിയിരുന്നു. അബൂദബിയിലെ റഹ്ബ ഹോസ്പിറ്റല്‍, അല്‍ഐന്‍ സിറ്റിയിലെ അല്‍ ഐന്‍ ഹോസ്പിറ്റല്‍, എമിറേറ്റിലെ മറ്റ് ഫീല്‍ഡ് ഹോസ്പിറ്റലുകള്‍ എന്നിവിടങ്ങളില്‍ കോവിഡ് -19 കേസുകള്‍ കൈകാര്യം ചെയ്തുവരുകയാണ്. എന്നാല്‍, ഇവിടങ്ങളില്‍ പ്രവേശനം പരിമിതമാക്കിയിട്ടുണ്ട്.
അതേസമയം യുഎഇയില്‍ കഴിഞ്ഞ ദിവസം 75 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 99 പേരാണ് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച്മരണങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കൂടാതെ പുതിയതായി നടത്തിയ 2,78,127 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയിരിക്കുന്നത്. ആകെ 9.59 കോടി കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ7,40,647 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ 7,35,173 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,142 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,332 കൊവിഡ് രോഗികളാണ് ചികിത്സയിൽ കഴിയുന്നത്.
https://www.facebook.com/Malayalivartha