പുതിയ വിസ അവതരിപ്പിച്ച് സൗദിയും യുഎഇയും; സൗദിയിലുള്ള പ്രവാസികൾക്ക് ഇത് വമ്പൻ വാർത്ത, യു.എ.ഇയുടെ അഞ്ചു വർഷത്തെ മൾട്ടിപ്പിൾ എൻട്രി സന്ദർകവിസ സൗദിയിൽ നിന്ന് അപേക്ഷിച്ച വിദേശികൾക്കും ലഭിച്ചു തുടങ്ങി
പ്രവാസികൾക്ക് ഏവർക്കും സന്തോഷം നൽകുന്ന വാർത്തയാണ് പുറത്തുവരുന്നത്. കൊറോണ വ്യാപനം നൽകിയ ദുരിതങ്ങൾ മറികടന്നുകൊണ്ട് പുത്തൻ അവസരങ്ങളാണ് പ്രവാസികൾക്കായി നൽകിവരുന്നത്. അങ്ങനെ കാത്തിരുന്ന പ്രവാസികൾക്കായി ആ വാർത്ത ഇതാ...
ഇനിമുതൽ സൗദിയിൽ നിന്നും യുഎഇയിലേക്ക് എത്താം. അതായത് യു.എ.ഇയുടെ അഞ്ചു വർഷത്തെ മൾട്ടിപ്പിൾ എൻട്രി സന്ദർകവിസ സൗദിയിൽ നിന്ന് അപേക്ഷിച്ച വിദേശികൾക്കും ലഭിച്ചു തുടങ്ങിയതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. പല തവണ യു.എ.ഇ സന്ദർശനത്തിന് അനുമതി നൽകുന്ന അഞ്ചു വർഷം കാലാവധിയുള്ള സന്ദർശക വിസയാണ് ഇത്. ഇതുകൂടാതെ അപേക്ഷകർക്ക് ആറുമാസത്തിലധികം കാലാവധിയുള്ള പാസ്പോർട്ടും യു.എ.ഇ സർക്കാർ അംഗീകരിച്ച ഇൻഷുറൻസും നിർബന്ധമാക്കിയിരിക്കുകയാണ്.
ഇവയോടൊപ്പം ആറു മാസത്തെ ബാങ്ക് ഇടപാട് രേഖയും ഫോട്ടോയുമാണ് ഓൺലൈൻ അപേക്ഷക്കൊപ്പം സമർപ്പിക്കേണ്ടത്. 4,000 ഡോളറോ അതായത് 2.96 ലക്ഷം രൂപയോ അതിന് തുല്യമായ വിദേശ കറന്‍സിയോ ബാങ്ക് ബാലൻസ് ഉണ്ടായിരിക്കേണ്ടതാണ്.
അപേക്ഷ നൽകിയതിൽ പിഴവില്ലെങ്കിൽ തന്നെ വിസ ഫീസ് അടക്കാനുള്ള പേജ് തുറക്കുന്നതാണ്. വിസ ഫീസും ഇലക്ട്രോണിക് സേവന ഫീസും ഉൾപ്പടെ 660 യു.എ.ഇ ദിർഹമാണ് (13,000 രൂപ) അപേക്ഷ ഫീസ് നൽകേണ്ടത്. അപേക്ഷയിൽ പിഴവ് കണ്ടെത്തിയാൽ തന്നെ അത് തിരുത്താൻ ആവശ്യപ്പെട്ട് രജിസ്റ്റർ ചെയ്ത ഐഡിയിൽ ഇ-മെയിൽ സന്ദേശം ലഭിക്കുകയും ചെയ്യും. പിഴവുകൾ തിരുത്തി വീണ്ടും അപേക്ഷ സമർപ്പിക്കാവുന്നതാണ്. സൗദിയിലുള്ള വിദേശികൾക്ക് താമസ അനുമതി രേഖയായ 'ഇഖാമ'യിൽ രേഖപ്പെടുത്തിയ പ്രഫഷൻ ഉയർന്നതാണെങ്കിൽ നേരത്തെ ഓൺ അറൈവൽ വിസ ലഭിച്ചിരുന്നു.
അതേസമയം ഈ സേവനം ഈയിടെ യു.എ.ഇ നിർത്തലാക്കിയിട്ടുണ്ട്. ഇതോടെ യു.എ.ഇയിലേക്ക് പ്രവേശിക്കാൻ മുൻകൂട്ടി സന്ദർശക വിസ എടുക്കുകയോ പാസ്‌പോർട്ടിൽ അമേരിക്കൻ വിസ സ്റ്റാമ്പ് ചെയ്തിരിക്കുകയോ വേണം. അഞ്ചു വർഷത്തെ പുതിയ വിസ നേടുന്നതോടെ ഏതു സമയത്തും യു.എ.ഇയിലെ എമിറേറ്റുകളിൽ പ്രവേശിക്കാനും സ്പോൺസറില്ലാതെ സ്വന്തം ഉത്തരവാദിത്തത്തിൽ താമസിക്കാനും കഴിയുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ സന്ദര്‍ശനത്തിലും 90 ദിവസം വരെ രാജ്യത്തു കഴിയാവുന്നതാണ്. ആവശ്യമെങ്കില്‍ ഇത് 90 ദിവസത്തേക്കു കൂടി ദീര്‍ഘിപ്പിക്കാനും അനുമതി നൽകിയിരിക്കുകയാണ് അധികൃതർ.
https://www.facebook.com/Malayalivartha