സ്വന്തം വേദനകൾ മറന്ന് പ്രവാസികൾക്കായി ജീവിച്ച നാസർ ഇനി ഓർമ; തേങ്ങലടക്കാനാകാതെ പ്രവാസികൾ; നാസറിന്റെ വേർപാടിലൂടെ ഗൾഫിലും നാട്ടിലുമുള്ള ഒട്ടേറെ പേരുടെ ആശ്രയമാണ് ഇപ്പോൾ ഇല്ലാതായി
സ്വന്തം നാടുവിട്ട് മണലാരണ്യങ്ങളിൽ അതിജീവനത്തിനായി പോരാടുന്ന നമ്മുടെ പ്രവാസികൾക്ക് എന്നും താങ്ങും തണലുമായി എത്തുന്നത് സാമൂഹ്യപ്രവർത്തകർ തന്നെയാകുന്നു. സ്വന്തം വേദനകൾ മറന്ന് പ്രവാസികൾക്കായി അവരുടെ ആവശ്യങ്ങൾക്കായി ജീവിക്കുന്ന ഒരുപറ്റം മനുഷ്യർ. അവരുടെ വിയോഗം നമുക്ക് താങ്ങാൻ കഴിയുന്നതല്ല. അത്തരത്തിൽ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തകൻ എം.എം. നാസർ കാഞ്ഞങ്ങാടിന്റെ അകാല വിയോഗം തീർത്ത ആഘാതത്തിൽനിന്ന് ഇതുവരെ പ്രവാസികൾ വിട്ടുകറിയിട്ടില്ല.
തന്റെ വേദനകൾ എല്ലാം തന്നെ മറച്ചുവച്ച് സഹായം തേടിയെത്തുന്നവർക്കായി ജീവിതം സമർപ്പിച്ച നാസറിന്റെ വേർപാടിലൂടെ ഗൾഫിലും നാട്ടിലുമുള്ള ഒട്ടേറെ പേരുടെ ആശ്രയമാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്. ജാതി, മത, ദേശ, ഭേദമന്യെ നൂറുകണക്കിന് മൃതദേഹം നാട്ടിലെത്തിക്കുന്നതിനു നേതൃത്വം നൽകിയ നാസർ തൊഴിൽ, നിയമ, ചികിത്സ, സാമ്പത്തിക പ്രശ്നങ്ങളിൽ കുടുങ്ങിയവർക്ക് സഹായമെത്തിക്കുകയും ചെയ്തിരുന്നു.
അതേസമയം ഇന്ത്യൻ എംബസിയുടെ അംഗീകാരമുള്ള അബുദാബിയിലെ ഏക മലയാളി സാമൂഹിക പ്രവർത്തകൻ കൂടിയാണ് നാസർ കാഞ്ഞങ്ങാട്. അതുകൊണ്ടുതന്നെ എംബസിയുടെ ഔദ്യോഗിക പ്രതിനിധിയായി ഇന്ത്യക്കാർക്കിടയിൽ സുപരിചിതനായിരുന്നു ഇദ്ദേഹം. ഭീമമായ ചികിത്സാ തുക അടയ്ക്കാനാകാതെ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഒട്ടേറെ ഇന്ത്യക്കാരെ നാസർ ഇടപെട്ട് നാട്ടിലെത്തിക്കുകയും ചെയ്തിട്ടുണ്ട്.
അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിന്റെ കൾചറൽ ആൻഡ് റിലീഫ് സെക്രട്ടറി, അബുദാബി കെഎംസിസി പബ്ലിക് റിലേഷൻ കൺവീനർ, ഫ്രണ്ട്സ് എഡിഎംഎസ് ട്രഷറർ, അബുദാബി കാസർകോട് ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ്, കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി പ്രസിഡന്റ്, അജാനൂർ ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ, അബുദാബി സുന്നി സെന്റർ പ്രവർത്തക സമിതി അംഗം, അജാനൂർ കടപ്പുറം യുപി സ്‌കൂൾ വികസന സമിതി ട്രഷറർ, കാഞ്ഞങ്ങാട് മുസ്ലീം യത്തീംഖാന യുഎഇ കമ്മിറ്റി പ്രസിഡന്റ്, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിന്റെയും കാഞ്ഞങ്ങാട് സിഎച്ച് സെന്ററിന്റെയും പ്രവർത്തക സമിതിയംഗം, അജാനൂർ കടപ്പുറം റഹ്മാനിയ മുസ്ലീം ജുമാ മസ്ജിദ് യുഎഇ കമ്മിറ്റി പ്രസിഡന്റ് തുടങ്ങി ഒട്ടേറെ സംഘടനകളുടെ അമരക്കാരനായി പ്രവർത്തിച്ചിട്ടുണ്ട്.
മലയാളി സമാജം, കേരള സോഷ്യൽ സെന്റർ, ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ, കെഎംസിസി തുടങ്ങി അബുദാബിയിലെ ഏതു സംഘടനകളുടെ ഔദ്യോഗിക ആവശ്യങ്ങളും സർക്കാർ, സ്വകാര്യ വകുപ്പുകളെ സമീപിച്ച് നിറവേറ്റുന്നതിൽ മുന്നിൽ തന്നെ അദ്ദേഹം ഉണ്ടായിരുന്നു. വർഷങ്ങളായി അൾസറിന് ചികിത്സയിലായിരുന്നു ഇദ്ദേഹം. രോഗം കൂടിയതിനെത്തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി 4 മാസം മുൻപ് നാട്ടിലേക്കു പോയപ്പോഴാണ് അർബുദ ബാധിതനാണെന്ന് അറിഞ്ഞത്.
എന്നാൽ അപ്പോഴേക്കും സ്ഥിതി ഗുരുതരമായി മാറുകയായിരുന്നു. അജാനൂരിലെ എം.എം മൊയ്തീൻ കുഞ്ഞിയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: കോട്ടിക്കുളം സ്വദേശിനി ആയിഷത്ത് ഷാഹിന. മക്കൾ: ഫാത്തിമത്ത് നഷ, നാഷിഹ്, മുഹമ്മദ്, നസീഹ്, നസ്‌റ ഫാത്തിമ.
https://www.facebook.com/Malayalivartha