60 വ്യത്യസ്ത പ്രദർശനങ്ങളിലുടനീളം 45,000-ലധികം മൃഗങ്ങൾ വസിക്കുന്ന മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ അക്വേറിയം! ആഴക്കടലിലെ അപൂര്‍വ ജീവജാലങ്ങളെയും അവയുടെ ആവാസവ്യവസ്ഥയെയും പരിചയപ്പെടാനും അവയെക്കുറിച്ച് പഠിക്കാനുമുള്ള അവസരമിതാ, ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നതിൽ വച്ച് ഏറ്റവും നീളമുള്ള പാമ്പിനെയും കാണാം! അബുദാബിയിലെ നാഷനല്‍ അക്വേറിയം സഞ്ചാരികൾക്കായി തുറന്നു
മിഡില്‍ ഈസ്റ്റിലേ തന്നെ ഏറ്റവും വലിയ അക്വേറിയം, അതാണ് അബുദാബിയിലെ നാഷനല്‍ അക്വേറിയം. കോവിഡ് നൽകിയ ദുരിതങ്ങൾക്കും ലോക്ക്ഡൗണിനും പിന്നാലെ സഞ്ചരികൾക്കായി കഴിഞ്ഞ വെള്ളിയാഴ്ച മുതൽ തുറന്നിരക്കുകയാണ്. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ സംഹാരികൾ എത്തുന്ന യുഎഇ വീണ്ടും ഏവർക്കും മയക്കാഴ്ചകൾ കാണിച്ചുതരുകയാണ്. ഇതിലൂടെ ആഴക്കടലിലെ അപൂര്‍വ ജീവജാലങ്ങളെയും അവയുടെ ആവാസവ്യവസ്ഥയെയും പരിചയപ്പെടാനും അവയെക്കുറിച്ച് പഠിക്കാനുമുള്ള അവസരമാണ് ഒരുങ്ങുന്നത്. അൽഖാനയിലാണ് 7000 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള ഈ അക്വേറിയം സ്ഥിതിചെയ്യുന്നത്.
അബുദാബിയിലെ നാഷണൽ അക്വേറിയം നിരവധി മാസങ്ങളായി നിർമ്മാണത്തിലായിരുന്നു. കൊറോണ വൈറസ് വ്യാപനത്തിനിടയിൽ നിരവധി വെല്ലുവിളികൾക്കും കാലതാമസങ്ങൾക്കും സാക്ഷ്യം വഹിക്കുകയുണ്ടായി. അങ്ങനെ ഏറെ പ്രതീക്ഷയോടെയാണ് അധികൃതർ ഇതിനായി കാത്തിരിക്കുന്നത്. ലോകമെമ്പാടുമുള്ള വിവിധ സമുദ്ര ആവാസ വ്യവസ്ഥകളെ പ്രതിഫലിപ്പിക്കുന്ന അക്വേറിയം 10 വ്യത്യസ്ത സോണുകളാണ് അവതരിപ്പിക്കുന്നത്. പൂർത്തിയാക്കാൻ ഏകദേശം രണ്ട് മണിക്കൂർ എടുക്കുമെന്നാണ് സൂചന.
ഇവിടെ നിങ്ങൾക്ക് 25 വ്യത്യസ്ത ഇനങ്ങളില്‍പ്പെട്ട 200 ലധികം സ്രാവുകളും തിരണ്ടികളും അടക്കം 10 സോണുകളിലായി 46,000 ഇനം ജീവികളെ കാണുവാൻ കഴിയും. സാൻഡ് ടൈഗർ, ഹാമ്മർഹെഡ് ടൈഗർ ഷാർക്ക് തുടങ്ങി വംശനാശ ഭീഷണി നേരിടുന്ന സ്രാവുകളും ഇക്കൂട്ടത്തില്‍ ഉൾപ്പെടുന്നുണ്ട്. കൂടാതെ ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നതിൽ വച്ച് ഏറ്റവും നീളമുള്ള പാമ്പിനെയും കാണാൻ സാധിക്കുന്നതാണ്. അതായത് തെക്കുകിഴക്കൻ ഏഷ്യയിൽ കണ്ടുവരുന്ന സൂപ്പർ സ്നേക്ക് എന്നു പേരുള്ള നീളമേറിയ പെരുമ്പാമ്പാണിത്. 115 കിലോ ഭാരമുള്ള, 14 വയസ്സുള്ള ഈ പെൺപാമ്പിനായി അക്വേറിയത്തിനുള്ളില്‍ പ്രത്യേകം കാടൊരുക്കിയിരിക്കുകയാണ് അധികൃതർ. മാത്രമല്ല, 2000-ഓളം കടലാമകളും ഇവിടെയുണ്ട്.
കണ്ണാടിക്കൂട്ടിലായി കടലിനടിയിലെ അതേ ആവാസവ്യവസ്ഥ പുനഃസ്ഥാപിച്ചുകൊണ്ടാണ് അക്വേറിയം ഒരുക്കിയിരിക്കുന്നത്. വെള്ളത്തിലിറങ്ങി കടല്‍ജീവികള്‍ക്ക് ഭക്ഷണം നൽകാൻ സഞ്ചാരികൾക്ക് അവസരവും നൽകിയിട്ടുണ്ട്. കൂടാതെ, കണ്ണാടിപ്പാലത്തിലൂടെയുള്ള സാഹസിക നടത്തം, ഗ്ലാസ് ബോട്ട് ടൂർ, അക്വേറിയം ടൂർ തുടങ്ങിയവയും ഏറെ നൽകിയിട്ടുണ്ട്. എണ്‍പതു പേര്‍ അടങ്ങുന്ന കടൽജീവി വിദഗ്ധരുടെ സംഘമാണ് എല്ലാ ജീവികളെയും പരിപാലിച്ചുപോരുന്നത്.
അതോടൊപ്പം തന്നെ വർഷത്തിൽ അര ലക്ഷത്തോളം വിദ്യാർഥികൾക്ക് ഇവിടെ പഠനയാത്രയൊരുക്കാനും സംഘാടകര്‍ക്ക് പദ്ധതിയിടുകയാണ്. ഇതിനായി, യുഎഇയുടെ തീരദേശ പൈതൃകം മുതൽ സംരക്ഷണം വരെയുള്ള നാല് പ്രധാന വിഷയങ്ങൾ ഉള്‍പ്പെടുത്തിക്കൊണ്ട് ‘പ്രഫസേഴ്സ് അക്വാഡമി’ എന്നൊരു പഠനപരിപാടി ഇവിടെ സജ്ജമാക്കുകയാണ് അധികൃതർ. കടലിനെക്കുറിച്ചുള്ള അറിവുകള്‍ പങ്കുവയ്ക്കാനും യുവതലമുറയിൽ പ്രകൃതിയോടുള്ള താൽപര്യം ജനിപ്പിക്കാനും ഉതകുന്ന വിധത്തിൽ രൂപകൽപന ചെയ്ത പദ്ധതിയാണിത്. കൂടാതെ വിവിധ പാക്കേജുകള്‍ അനുസരിച്ച് 105, 130, 150, 200 ദിർഹം വീതമാണ് ടിക്കറ്റ് നിരക്ക് ഈടാക്കുക.
അക്വേറിയം സന്ദര്‍ശിക്കുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ;
∙ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക്, ഒറ്റയ്ക്കാണെങ്കില്‍ നാഷനൽ അക്വേറിയത്തിൽ പ്രവേശനം അനുവദിക്കില്ല, അവരോടൊപ്പം 16 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഒരു മുതിർന്നയാള്‍ ഉണ്ടാകേണ്ടതാണ്. യാത്രയില്‍ ഉടനീളം കുട്ടികൾ മുതിർന്നവരുടെ നിയന്ത്രണത്തിലും മേൽനോട്ടത്തിലുമായിരിക്കണം എന്നും അധികൃതർ പറയുന്നു.
∙നാഷനൽ അക്വേറിയത്തിൽ പ്രവേശിക്കുന്ന എല്ലാ ആളുകളും നാഷനൽ അക്വേറിയത്തിൽനിന്നോ ഔദ്യോഗിക വെബ്‌സൈറ്റിൽനിന്നോ അംഗീകൃത മൂന്നാം കക്ഷിയിൽനിന്നോ ലഭിച്ച സാധുവായ ടിക്കറ്റ് കൈവശം ഉണ്ടായിരിക്കണം.
∙ലഭിക്കുന്ന എല്ലാ ടിക്കറ്റുകളും റീഫണ്ടബിൾ അല്ലാത്തതും കൈമാറ്റം ചെയ്യാനാകാത്തതുമാണ്.
∙പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന ആരോഗ്യ സുരക്ഷാ ബോർഡുകളിലെ നിർദേശങ്ങൾ കൃത്യമായി തന്നെ പാലിക്കുക
∙സന്ദര്‍ശകര്‍ ഉചിതമായ വസ്ത്രം ധരിച്ചിരിക്കണം. അപമര്യാദയായി വസ്ത്രം ധരിക്കുന്നവരെ പ്രവേശിപ്പിക്കുന്നതല്ല.
∙വീൽചെയറുകളും മൊബിലിറ്റി സ്കൂട്ടറുകളും മാത്രമാണ് അക്വേറിയത്തിനുള്ളില്‍ അനുവദിക്കുക.
∙അനാവശ്യമായ ശബ്ദം (റേഡിയോ സെറ്റുകളുടെയും മറ്റ് ഇലക്ട്രിക്കൽ ഉപകരണങ്ങളുടെയും ഉപയോഗം പോലെ), മറ്റ് അതിഥികൾക്ക് ശല്യം ഉണ്ടാക്കുന്ന പെരുമാറ്റം എന്നിവ അക്വേറിയത്തിന്‍റെ ഒരു ഭാഗത്തും അനുവദിക്കുന്നതല്ല.
∙വളർത്തുമൃഗങ്ങളെ അക്വേറിയത്തിനുള്ളില്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
∙അക്വേറിയത്തിന്‍റെ പരിസരത്തും അകത്തും പുകവലി (ഇ-സിഗരറ്റ് ഉൾപ്പെടെ) കർശനമായി നിരോധിച്ചിട്ടുമുണ്ട്.
https://www.facebook.com/Malayalivartha