മൂന്നുലക്ഷത്തിൽപരം പ്രവാസികൾ കുവൈറ്റിൽ നിന്ന് പടിയിറങ്ങുന്നു; 2021 ജനുവരി ഒന്നു മുതൽ നവംബർ 15 വരെയുള്ള കാലയളവിൽ 3,16,700 വിദേശികളുടെ ഇഖാമ റദ്ധാക്കി, 60 വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികളുടെ ഇഖാമ പുതുക്കി നൽകില്ലെന്ന തീരുമാനവും നിരവധി പേർ പ്രവാസം മതിയാക്കി മടങ്ങുന്നതിനു കാരണമായി മാറി
ഗൾഫ് രാഷ്ട്രങ്ങളിൽ വച്ചുതന്നെ ഏറ്റവും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് കുവൈറ്റ്. കൊറോണ വ്യാപനം നൽകിയ പ്രതിസന്ധി താങ്ങാൻ കഴിയാത്ത പ്രവാസികൾക്ക് മുന്നിൽ സ്വദേശിവത്ക്കരണം കടിപ്പിക്കുക മാത്രമല്ല നാൾക്കുനാൾ പ്രവാസികളെ പുറത്താക്കുകയാണ്. കൊറോണ വ്യാപനത്തിന്റെ ആദ്യനാളുകളിൽ തന്നെ ലക്ഷക്കണക്കിന് പ്രവാസികളാണ് നാട്ടിലേക്ക് എത്തിയത്.
ഇത്തരത്തിൽ എത്തിച്ചേർന്നവർക്ക് തിരികെ എത്താൻ ഇതുവരെ സാധിച്ചിട്ടുമില്ല. ഈ ഒരു സാഹചര്യത്തിലാണ് മറ്റൊരു വാർത്ത പുറത്ത് വരുന്നത്. കുവൈത്തിൽ ഈ വർഷം മൂന്നുലക്ഷത്തിൽപരം വിദേശികൾക്ക് ഇഖാമ നഷ്ടമായതായി താമസകാര്യവകുപ്പ് അറിയിച്ചിരിക്കുകയാണ്.
കോവിഡ് മൂലം തിരിച്ചുവരവ് മുടങ്ങിയതാണ് കൂടുതൽ പേർക്കും ഇത്തരത്തിൽ വിനയയായത്. 2021 ജനുവരി ഒന്നു മുതൽ നവംബർ 15 വരെയുള്ള കാലയളവിൽ 3,16,700 വിദേശികളുടെ ഇഖാമയാണ് റദ്ദാക്കപ്പെട്ടത്. അറബ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളരാണ് ഇഖാമ നഷ്ടമായവരിൽ കൂടുതലും എന്നാണ് ലഭ്യമാകുന്ന വിവരം.
അതോടൊപ്പം തന്നെ കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാനിയന്ത്രണങ്ങൾ കാരണം തിരിച്ചുവരവ് മുടങ്ങിയവരാണ് ഇതിൽ കൂടുതലും. സ്വന്തം താൽപര്യപ്രകാരമോ തൊഴിൽ നഷ്ടം മൂലമോ പ്രവാസം മതിയാക്കി മടങ്ങിയവരും വിവിധ കേസുകളിൽ നാടുകടത്തപ്പെട്ടവരും ഉൾപ്പെടെയുള്ള കണക്കാണിത്. കോവിഡ് മൂലം രാജ്യത്തിനു പുറത്ത് കുടുങ്ങി പോയവർക്ക് ഓൺലൈനായി റെസിഡൻസി പുതുക്കാൻ ആഭ്യന്തരമന്ത്രാലയം സൗകര്യം ഒരുക്കിയിരുന്നെങ്കിലും വലിയൊരു ശതമാനം ആളുകൾ ഇതു പ്രയോജനപ്പെടുത്തിയില്ല എന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.
കൂടാതെ 60 വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികളുടെ ഇഖാമ പുതുക്കി നൽകില്ലെന്ന തീരുമാനവും നിരവധി പേർ പ്രവാസം മതിയാക്കി മടങ്ങുന്നതിനു കാരണമായി മാറിയതായി അധികൃതർ വ്യക്‌തമാക്കുന്നു. ഫത്വ നിയമനിർമാണസമിതിയുടെ അംഗീകാരമില്ലാത്ത വിവാദ തീരുമാനം അടുത്തിടെ മാൻപവർ അതോറിറ്റി പിൻവലിക്കുകയുണ്ടായി.
അതേസമയം, സ്വകാര്യമേഖലയിൽ സ്വദേശിസംവരണം പാലിക്കാത്ത കമ്പനികൾക്ക് പിഴ ഈടാക്കാന്‍ തീരുമാനിച്ച് കുവൈറ്റ് അധികൃതർ രംഗത്ത് എത്തിയിരിക്കുകയാണ്. സർക്കാര്‍ ഇതര കമ്പനികളിലെ സ്വദേശി അനുപാതം അധികൃതര്‍ പുനർനിർണയിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. മാൻപവർ അതോറിറ്റി ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. 25ൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികളിൽ സ്വദേശി ജോലിക്കാര്‍ നിര്‍ബന്ധമാണ്. നിശ്ചിത ശതമാനം ജീവനക്കാര്‍ ഇല്ലാത്ത കമ്പനികള്‍ക്ക് പിഴ ചുമത്താന്‍ ആണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha