പ്രവാസികൾക്കായി രംഗത്ത് എത്തി എയർ ഇന്ത്യ; വിലക്കുകൾ നീക്കിയതിന് പിന്നാലെ പുതുക്കിയ യാത്രാ മാനദണ്ഡങ്ങൾ പുറത്ത്, ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർ താമസരേഖ കാണിക്കേണ്ടതില്ലെന്ന് എയർ ഇന്ത്യ
വീണ്ടും പ്രവാസികൾക്കായി രംഗത്ത് എത്തിയിരിക്കുകയാണ് എയർ ഇന്ത്യ. വിലക്കുകൾ നീക്കിയതിന് പിന്നാലെ പുതുക്കിയ യാത്രാ മാനദണ്ഡങ്ങൾ പുറത്തുവന്നു. ഇതനുസരിച്ച് ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർ താമസരേഖ കാണിക്കേണ്ടതില്ലെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.
അതായത് വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കും ഇതു ബാധകമാണ് എന്നാണ് ലഭ്യമാകുന്ന വിവരം. വാക്സിൻ സ്വീകരിക്കാത്തവർക്കും ബഹ്റൈനിലെത്തുമ്പോൾ ക്വാറൻ്റീൻ ആവശ്യമില്ലെന്ന അറിയിപ്പിനു പിന്നാലെയാണു യാത്രക്കാർ താമസരേഖയും ഹാജരാക്കേണ്ടതില്ലെന്ന് എയർ ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.
അതോടൊപ്പം തന്നെ ലോകാരോഗ്യ സംഘടനയോ ബഹ്റൈനോ അംഗീകരിച്ച വാക്സിൻ സർട്ടിഫിക്കറ്റുമായി വരുന്നവർ യാത്ര പുറപ്പെടും മുമ്പുള്ള കോവിഡ് പി.സി.ആർ ടെസ്റ്റ് നടത്തേണ്ടതില്ല. ബഹ്റൈനിൽ 10 ദിവസത്തെ ക്വാറൻറീനും ഇവർക്ക് ആവശ്യമില്ല എന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു. വാക്സിൻ സർട്ടിഫിക്കറ്റിൽ സ്കാൻ ചെയ്യാൻ കഴിയുന്ന ക്യു.ആർ കോഡ് നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്.
എന്നാല്‍ വാക്സിൻ സ്വീകരിക്കാത്ത ആറു വയസിന് മുകളിലുള്ള യാത്രക്കാർ 72 മണിക്കൂറിനുള്ളിൽ ലഭിച്ച നെഗറ്റിവ് പി.സി.ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് യാത്ര പുറപ്പെടുമ്പോൾ കയ്യിൽ കരുതിയിരിക്കണം. ഈ സർട്ടിഫിക്കറ്റിൽ ക്യു.ആർ കോഡ് ഉണ്ടായിരിക്കണം. സ്കാൻ ചെയ്യുേമ്പാൾ ലഭിക്കുന്ന ഓൺലൈൻ പി.ഡി.എഫ് സർട്ടിഫിക്കറ്റും കൈവശമുള്ള പ്രിൻറൗട്ടും തുല്യമായിരിക്കണം എന്നും അധികൃതർ പറഞ്ഞു. ബഹ്റൈൻ വിമാനത്താവളത്തിൽ അധികൃതർ കർശന പരിശോധന നടത്തുന്നതിനാൽ യാത്രക്കാർ ഇക്കാര്യത്തിൽ സൂക്ഷ്മത പാലിക്കണമെന്ന് എയർ ഇന്ത്യ ഓർമിപ്പിച്ചു.
അതേസമയം ആറു വയസിൽ താഴെയുള്ളവർക്ക് നെഗറ്റിവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. വാക്സിൻ സ്വീകരിക്കാത്ത യാത്രക്കാർ (12 വയസ്സിന് മുകളിലുള്ളവർ) താമസ സ്ഥലത്ത് 10 ദിവസത്തെ ക്വാറൻറീനിൽ കഴിയേണ്ടതാണ്. വാക്സിൻ സ്വീകരിച്ചവരും അല്ലാത്തവരുമായ യാത്രക്കാർ ബഹ്റൈനിൽ എത്തിയാൽ മൂന്ന് പി.സി.ആർ ടെസ്റ്റുകൾ നടത്തണം എന്നും അധികൃതർ ഓർമിപ്പിച്ചു . ആദ്യത്തേത് വിമാനത്താവളത്തിൽവെച്ചും രണ്ടാം ടെസ്റ്റ് അഞ്ചാം ദിവസവും മൂന്നാം ടെസ്റ്റ് 10ാം ദിവസവുമാണ് നടത്തേണ്ടത്. ഇതിന് 36 ദീനാറാണ് ഫീസ് അടക്കേണ്ടത് തന്നെ.
https://www.facebook.com/Malayalivartha

























