തലസ്ഥാന നഗരിയിലെ തലയെടുപ്പായ തിരുവനന്തപുരം വിമാനത്താവളം പാടേ മാറുന്നു; ഏറ്റവും കുറഞ്ഞനിരക്കിൽ ഗൾഫിലേക്കും പറക്കാം; വിമാനത്താവളം ഏറ്റെടുത്ത അദാനി ഗ്രൂപ്പ് ജനപ്രിയ പരിഷ്കാരങ്ങളും ചെലവുകുറഞ്ഞ സർവീസുകളുമായി മുന്നോട്ട് എത്തിയിരിക്കുന്നു
തിരുവനന്തപുരം വിമാനത്താവളം പാടേ മാറുന്നു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് കഴിഞ്ഞ മാസമാണ് അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുത്തത്. അങ്ങനെ തലസ്ഥാന നഗരിയിലെ തലയെടുപ്പായ വിമാനത്താവളം ഏറ്റെടുത്ത അദാനി ഗ്രൂപ്പ് ജനപ്രിയ പരിഷ്കാരങ്ങളും ചെലവുകുറഞ്ഞ സർവീസുകളുമായി മുന്നോട്ട് എത്തിയിരിക്കുകയാണ്.
വിമാനത്താവളത്തിലേക്ക് പ്രവേശിക്കാനുള്ള എൻട്രി ടിക്കറ്റ് എടുത്തുകളഞ്ഞും 85 രൂപയായിരുന്ന പാർക്കിംഗ് ഫീസ് മുപ്പത് രൂപയാക്കി കുറച്ചുമാണ് അദാനി ഇപ്പോൾ കൈയടി നേടുന്നത്. കുറഞ്ഞ ചെലവിൽ ഗൾഫിലേക്ക് പറക്കാൻ എയർ അറേബ്യ സർവീസ് ആരംഭിച്ചത് പ്രവാസികൾക്കും ആശ്വാസമായി മാറിയിരുന്നു. ഗൾഫിലേക്ക് കൂടുതൽ സർവീസുകളും മറ്റിടങ്ങളിലേക്ക് കൂടുതൽ കണക്ഷൻ സർവീസുകളും തുടങ്ങാനും നീക്കം തുടങ്ങിയിട്ടുണ്ട്.
അതോടൊപ്പം തന്നെ കഴിഞ്ഞ 16നാണ് അബുദാബിയിലേക്കുള്ള എയർഅറേബ്യ സർവീസ് ആരംഭിച്ചത്. ഒന്നിടവിട്ട ദിവസങ്ങളിൽ തിരുവനന്തപുരത്തേക്കും തിരിച്ചും സർവീസുകൾ ഉണ്ടാകുന്നതാണ്. തിരുവനന്തപുരത്തേക്ക് 880 ദിർഹം (17,786രൂപ) മുതലാണ് നിരക്ക് ഈടാക്കിവരുന്നത്. യു.എ.ഇയിലേക്കുള്ള വിമാനയാത്രാ നിരക്ക് കുതിക്കുന്നതിനിടെ ഈ നിരക്കിൽ തിരുവനന്തപുരത്തു നിന്ന് പറക്കാനാവുക പ്രവാസികൾക്ക് ആശ്വാസമായി മാറിയത്.
ഇതൊന്നും കൊണ്ടും അവസാനിക്കുന്നില്ല. 2018മുതൽ അടഞ്ഞുകിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് ജനുവരിയിൽ പ്രവർത്തിപ്പിക്കാനാണ് അദാനിയുടെ പുതിയ നീക്കം. ദുബായ് ആസ്ഥാനമായുള്ള ഫ്ലെമിംഗ് ഗോയുമായി ചേർന്നാണ് ഡ്യൂട്ടിഫ്രീ തുറക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. ലോക നിലവാരത്തിൽ ഷോപ്പ് പുതുക്കിപ്പണിയുകയാണ് ഇപ്പോൾ. നിലവിലെ ഷോപ്പിന് പുറമെ വിശാലമായ പുതിയ ഷോപ്പുകളും ഇതോടൊപ്പം തുറക്കാൻ ആലോചനയുണ്ട്. തിരുവനന്തപുരം വഴിയുള്ള രാജ്യാന്തര യാത്രക്കാരുടെ ഏറെക്കാലമായുള്ള ആവശ്യമാണിത്. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലൂടെ 6കോടി രൂപയുടെ മദ്യക്കടത്ത് നടത്തിയതിന് സി.ബി.ഐ കേസെടുത്തതിനെ തുടർന്നാണ് പ്ലസ് മാക്സ് നടത്തിയിരുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് അടച്ചുപൂട്ടിയത്.
കൂടാതെ നേരത്തേ വാഹനങ്ങൾ വിമാനത്താവളത്തിലേക്ക് കയറ്റാൻ എൻട്രി ടിക്കറ്റെടുക്കണമായിരുന്നു. 15 മിനിറ്ര് കഴിഞ്ഞാൽ 85രൂപ തിരിച്ചിറങ്ങുമ്പോൾ അടയ്ക്കേണ്ടതുമാണ്. ഇപ്പോൾ എൻട്രി ടിക്കറ്റ് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. പാർക്കിംഗ് ഏരിയയിൽ കയറിയാൽ മാത്രം ഫീസ് നൽകിയാൽ മതിയാകും. 30രൂപയാണ് മിനിമം തുക എന്നത്. അതിനുശേഷം മണിക്കൂർ കണക്കാക്കി പണം ഈടാക്കുകയും ചെയ്യുന്നതാണ്. കരിപ്പൂരിൽ സൗജന്യമായി പാർക്ക് ചെയ്യാൻ മൂന്നുമിനിറ്റ് സമയമാണ് എയർപോർട്ട് അതോറിട്ടി അനുവദിച്ചിരിക്കുന്നത്. ടെർമിനലിനു മുന്നിൽ നിറുത്തിയ വാഹനങ്ങൾ മൂന്നു മിനിറ്റിനകം മാറ്റിയില്ലെങ്കിൽ 500രൂപ പിഴയും ഈടാക്കുനാഥാൻ.
അതേസമയം അന്‍പതു വര്‍ഷത്തേക്കാണ് വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിക്ക് ലഭിച്ചിരിക്കുന്നത്. ഏയർപോർട്ട് അതോറിറ്റിയും അദാനിയും തമ്മിൽ കഴിഞ്ഞ ജനുവരിയിലാണ് ഇത് സംബന്ധിച്ച കരാർ ഒപ്പിട്ടത്. ആറ് മാസത്തിനകം ഏറ്റെടുക്കാനായിരുന്നു നിർദ്ദേശമെങ്കിലും വ്യോമയാന നിയന്ത്രണങ്ങളെ തുടർന്ന് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തത്. മൂന്ന് വര്‍ഷത്തേക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി സഹകരിച്ചാവും അദാനി വിമാനത്താവളം നടത്തുക. സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ പങ്കെടുത്ത ടെണ്ടറിലാണ് അദാനി വിമാനത്താവളം പിടിച്ചത്.
https://www.facebook.com/Malayalivartha