സൗദി അറേബ്യയിൽ പകര്‍ച്ചപ്പനിയുടെ വ്യാപനം ഇനിയും കൂടുമെന്ന് മുന്നറിയിപ്പ്; ഏവരും കൂടുതൽ ജാഗ്രത പാലിക്കണം; വാക്സിന്‍ എടുക്കുക, തിരക്കുള്ള സ്ഥലങ്ങളില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുക, കൈകള്‍ നന്നായി കഴുകുക, കണ്ണും മൂക്കും വായും കൈകള്‍ കൊണ്ട് നേരിട്ട് സ്പര്‍ശിക്കുന്നത് ഒഴിവാക്കുക
സൗദി അറേബ്യയില്‍ പകര്‍ച്ചപ്പനിയുടെ വ്യാപനം ഇനിയും കൂടുമെന്ന് മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ പകര്‍ച്ചപ്പനി വ്യാപകമായ സാഹചര്യത്തില്‍ സുരക്ഷ കണക്കിലെടുത്താണ് പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ സ്വദേശികളോടും വിദേശികളോടും ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനകം അമ്പത് ലക്ഷത്തിലേറെ പേര്‍ പ്രതിരോധ കുത്തിവെപ്പെടുത്തിട്ടുണ്ടെന്നും മറ്റുള്ളവരും കൂടി ഇതിനായി മുന്നോട്ടുവരണമെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കുകയുണ്ടായി.
വാക്സിന്‍ എടുക്കുക, തിരക്കുള്ള സ്ഥലങ്ങളില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുക, കൈകള്‍ നന്നായി കഴുകുക, കണ്ണും മൂക്കും വായും കൈകള്‍ കൊണ്ട് നേരിട്ട് സ്പര്‍ശിക്കുന്നത് ഒഴിവാക്കുക, തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ ടിഷ്യൂ പേപ്പര്‍ ഉപയോഗിക്കുക, താമസിക്കുന്ന സ്ഥലത്ത് ശുചിത്വം ഉറപ്പാക്കുക എന്നിവയാണ് പകര്‍ച്ചപ്പനി തടയാനുള്ള പ്രതിരോധ മാര്‍ഗങ്ങളാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുകയുണ്ടായി. ആരോഗ്യ കേന്ദ്രങ്ങള്‍ വഴി വാക്‌സിന്‍ എടുക്കുന്നവരുടെ എണ്ണം വര്‍ധിപ്പിക്കാനും രോഗബാധിതരുടെയും പകര്‍ച്ചപ്പനി കാരണം ആശുപത്രിയില്‍ കഴിയുന്ന രോഗികളുടെയും എണ്ണം കുറക്കാനുമാണ് ക്യാംപയിനിലൂടെ ആരോഗ്യ മന്ത്രാലയം നിലവിൽ ലക്ഷ്യമിടുന്നത്.
അതേസമയം പകര്‍ച്ചപ്പനി വ്യത്യസ്ത രീതിയിലാണ് ആളുകളെ ബാധിക്കുക. അണുബാധയുണ്ടാവുന്ന മിക്ക കേസുകളിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്ന സ്ഥിതിയുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ മറ്റു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് മരണം വരെ സംഭവിക്കുവാനും സാധ്യത കല്പിക്കുന്നുണ്ട്. ആരോഗ്യമുളളവരും ജാഗ്രത പാലിക്കേണ്ടതാണ്. കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലഘൂകരിച്ചതിനാല്‍ തന്നെ പകര്‍ച്ചപ്പനി വര്‍ധിക്കാനിടയുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി വ്യക്തമാക്കി.
ഇതുകൂടാതെ സൗദിയിലെ കാലാവസ്ഥ മാറ്റവും പകര്‍ച്ചപനി വര്‍ധിക്കാന്‍ കാരണമായേക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഡിസംബര്‍ മുതല്‍ മൂന്ന് മാസം രാജ്യത്ത് ശൈത്യകാലമാണ്. ആയതിനാൽ തന്നെ മുഴുവന്‍ പൗരന്മാരോടും താമസക്കാരോടും ഇന്‍ഫ്‌ളുവെന്‍സ പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുകയുണ്ടായി. വാക്‌സിന്‍ തികച്ചും സുരക്ഷിതമാണ്. ആരോഗ്യ കേന്ദ്രങ്ങളില്‍ വെച്ച് സൗജന്യമായി കുത്തിവെപ്പെടുക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha