വീണ്ടും കടുത്ത നിബന്ധനയുമായി സൗദി അറേബ്യ; അവധിക്ക് പുറത്തുപോയവരുടെ റീഎൻട്രി വിസകളുടെ കാലാവധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടാല്‍ പിന്നീട് അവ പുതുക്കി നല്‍കില്ല, ഇത്തരം റീഎൻട്രി വിസകൾ ഇലക്‌ട്രോണിക് രീതിയിൽ പുതുക്കാൻ സാധിക്കില്ല
വീണ്ടും കടുത്ത നിബന്ധനയുമായി സൗദി അറേബ്യ. ഇവിടെ നിന്ന് അവധിക്ക് പുറത്തുപോയവരുടെ റീഎൻട്രി വിസകളുടെ കാലാവധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടാല്‍ പിന്നീട് അവ പുതുക്കി നല്‍കില്ല എന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇത്തരം റീഎൻട്രി വിസകൾ ഇലക്‌ട്രോണിക് രീതിയിൽ പുതുക്കാൻ സാധിക്കില്ല എന്നാണ് മന്ത്രാലയത്തിന് കീഴിലെ അബ്ഷിർ പോർട്ടൽ അധികൃതർ ട്വിറ്റർ വഴി അറിയിച്ചത്.
അതായത് സൗദിയിൽ തൊഴിൽ വിസയിലോ ആശ്രിത വിസയിലോ താമസിക്കുന്നവര്‍ക്ക് രാജ്യത്തിന് പുറത്തുപോകാൻ അനുവദിക്കുന്നതാണ് റീഎൻട്രി വിസ എന്നത്. താമസ രേഖക്ക് അതായത് ഇഖാമയ്ക്ക് കാലാവധി ബാക്കി ഉണ്ടായിരിക്കുകയും റീഎൻട്രി വിസയുടെ കാലാവധി രണ്ട് മാസത്തിൽ കൂടാതിരിക്കുകയും ചെയ്‍താൽ അത്തരം വിസകളുടെ കാലാവധി സ്‍പോൺസർക്ക് തന്നെ പുതുക്കാനാവുന്നതാണ്. തൊഴിലാളി വിദേശത്തായിരിക്കുമ്പോൾ തന്നെ സൗദിയിൽ നിന്നും സ്‍പോൺസർക്ക് ഇലക്‌ട്രോണിക് സംവിധാനം മുഖേനയാണ് പുതുക്കാൻ സാധിക്കുന്നത്. തൊഴിലാളി രാജ്യത്തിന് പുറത്താണെങ്കിൽ മാത്രമേ ഇത്തരത്തിൽ ഇലക്‌ട്രോണിക് രീതിയിൽ റീഎൻട്രി കാലാവധി നീട്ടാൻ സാധിക്കുകയുള്ളൂവെന്നും അധികൃതർ അറിയിക്കുകയുണ്ടായി.
അതേസമയം ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നതായുള്ള വാർത്തകളും പുറത്തുവരുകയുണ്ടായി. ഡിസംബര്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
ഇന്ത്യയെ കൂടാതെ തന്നെ ഇന്തോനേഷ്യ, പാകിസ്ഥാന്‍, ബ്രസീല്‍, വിയറ്റ്‌നാം, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. ഈ ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇനി മുതല്‍ മറ്റ് രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയേണ്ടതായി വരില്ല. ഇവര്‍ സൗദിയിലെത്തിയ ശേഷം അഞ്ചു ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയാല്‍ മതിയാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുകയാണ് .
അതോടൊപ്പം തന്നെ ഇതുവരെ ഇന്ത്യക്കാർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നില്ല. ഇന്ത്യയല്ലാത്ത മറ്റൊരു രാജ്യത്ത് 14 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കിയവർക്ക് മാത്രമായിരുന്നു പ്രവേശനാനുമതി നൽകിയിരുന്നത്.
https://www.facebook.com/Malayalivartha