വിമാനസർവീസുകൾക്ക് വിലക്കുമായി ഗൾഫ് രാഷ്ട്രങ്ങൾ; ഏഴ് രാജ്യങ്ങൾക്ക് വിലക്ക് കൽപ്പിച്ച് സൗദിയ്ക്ക് പിന്നാലെ യുഎഇയും ബഹ്‌റൈനും! യാത്രാവിലക്ക് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടി സ്വീകരിക്കാനുള്ള തയാറെടുപ്പിൽ ജി.സി.സി രാജ്യങ്ങളിലെ അധികൃതർ, കൂടുതൽ നിയന്ത്രണങ്ങൾ ഇങ്ങനെ
കോവിഡിന്‍റെ പുതിയ വകഭേദം പടരുന്നത് തടയാൻ നടപടി ശക്തമാക്കി ഗൾഫ് രാജ്യങ്ങളും രംഗത്ത് എത്തിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കക്കു പിന്നാലെ ഇസ്രായേലിലും പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ യാത്രാവിലക്ക് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടി സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് ജി.സി.സി രാജ്യങ്ങളിലെ അധികൃതർ. പ്രധാന ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾക്ക് സൗദി അറേബ്യയും ബഹ്റൈനും യുഎഇയും താൽക്കാലിക വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.
യുഎഇ ഏഴു ആഫ്രിക്കൻ രാജ്യങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്‌വെ, മൊസംബിക് എന്നീ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ വിമാനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾക്ക് യുഎഇ നിലവിൽ വിലക്കേർപ്പെടുത്തിയിട്ടില്ല. എന്നാൽ, പൗരന്മാർക്ക് ആരോഗ്യ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. നവംബർ 29 തിങ്കൾ മുതൽ നിരോധനം നിലവിൽ വരുമെന്ന് അധികൃതർ അറിയിക്കുകയുണ്ടായി. ഈ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾക്ക് സൗദി അറേബ്യയും ബഹ്റൈനും നേരത്തെ തന്നെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
പുതിയ നിബന്ധനകൾ അനുസരിച്ച് 14 ദിവസത്തിനുള്ളിൽ ഈ ഏഴു രാജ്യങ്ങൾ സന്ദർശിച്ചവർക്കും യുഎഇയിലേക്ക് പ്രവേശനമുണ്ടാകുന്നതല്ല. യുഎഇ പൗരന്മാർ, നയതന്ത്രപ്രതിനിധികൾ, ഗോൾഡൻ വീസയുള്ളവർ എന്നിവർക്ക് ഇളവുകൾ നൽകിയിട്ടുണ്ട്. ഇവർ നിർബന്ധമായും 48 മണിക്കൂർ മുൻപെടുത്ത കോവിഡ് നെഗറ്റീഫ് ഫലം കയ്യിൽ കരുതണം. വിമാനത്താവളത്തിലെ പ്രത്യേക പരിശോധനയും ക്വാറന്റീനും ആവശ്യമാണ്.
അതേസമയം ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കാണ് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാവെ, മൊസാംബിക്ക്, ഇസ്വാതിനി, ലിസോത്തോ എന്നീ രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്കും തിരിച്ചുമുള്ള സര്‍വിസുകൾക്ക് വിലക്ക് ബാധകമായിരിക്കും. ദക്ഷിണാഫ്രിക്ക ഉൾപ്പെടെ ആറ് രാജ്യങ്ങളിലേക്കുള്ള സർവീസ് റദ്ദാക്കിയതായി ബഹ്റൈനും അറിയിച്ചിട്ടുണ്ട്.
ഇതുകൂടാതെ മാരകശേഷിയുള്ള പുതിയ കോവിഡ് വകഭേദം തടയാൻ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചു വരികയാണെന്ന് വിവിധ ഗൾഫ് രാജ്യങ്ങൾ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ കോവിഡ് നിയന്ത്രണങ്ങൾ തുടരുക തന്നെ ചെയ്യും. ബൂസ്റ്റർ ഡോസ് വാക്സിൻ വിതരണം ഊർജിതമാക്കി കോവിഡ് വ്യാപന സാധ്യത തടയാനുള്ള നീക്കവും സജീവമാണ്. അടുത്തിടെ പ്രാബല്യത്തിൽ വന്ന ഇളവുകളിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നാണ് ഗൾഫ് ആരോഗ്യ മന്ത്രാലയങ്ങൾ അറിയിച്ചിട്ടുള്ളത്. അതേ സമയം പുതിയ കോവിഡ് വകഭേദം പടരുകയാണെങ്കിൽ ഉചിതമായ പുനരാലോചനകളും നടപടികളും വേണ്ടി വരുമെന്നും അധികൃതർ പ്രതികരിച്ചു.
അതേസമയം കോവിഡിന്റെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ബി.1.1.529 വകഭേദം മറ്റ് 5 തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടി റിപ്പോർട്ട് ചെയ്തതോടെ ലോകമെങ്ങും ഇപ്പോൾ കടുത്ത ജാഗ്രതയിലാണ്. ബോട്സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്‌വെ, നമീബിയ എന്നിവയാണ് ഈ രാജ്യങ്ങൾ. ഹോങ്കോങ്, ഇസ്രയേൽ, ബൽജിയം എന്നിവിടങ്ങളിലും പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്.
ആയതിനാൽ തന്നെ ഈ രാജ്യങ്ങളിൽനിന്നുള്ള യാത്രാ സർവീസുകൾക്ക് അടിയന്തര വിലക്ക് ഏർപ്പെടുത്തണമെന്ന യൂറോപ്യൻ കമ്മിഷൻ നിർദേശം 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ അംഗീകരിക്കുയ്ക്കയും ചെയ്തിട്ടുണ്ട്. യുഎസും യുകെയും ചില യൂറോപ്യൻ രാജ്യങ്ങളും വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. പുതിയ വകഭേദത്തിന് ‘ഒമൈക്രോൺ’ എന്നാണു പേരിട്ടിരിക്കുന്നത്. നിലവിലുള്ള വാക്സീനുകൾ പുതിയ വകഭേദത്തിനു ഫലപ്രദമാണോ എന്നത് അറിയാൻ ആഴ്ചകളെടുക്കുമെന്നും ലോകാരോഗ്യ സംഘടന വെളിപ്പെടുത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha