യുഎഇയ്ക്കും സൗദിക്കും പിന്നാലെ വിലക്ക് കൽപ്പിച്ച് ഒമാനും; ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാനിലേക്ക് പ്രവേശന വിലക്ക്! നവംബര്‍ 28 മുതല്‍ തീരുമാനം പ്രാബല്യത്തില്‍, 14 ദിവസത്തിനിടെ ഈ ഏഴ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും ഒമാനിലേക്ക് പ്രവേശനമില്ല
മറ്റുള്ള ഗൾഫ് രാഷ്ട്രങ്ങൾക്ക് പിന്നാലെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാനിലേക്ക് പ്രവേശന വിലക്ക് കൽപ്പിച്ചു. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന സിംബാവെ, ലിസോത്തോ, ഈസ്വാതിനി, മൊസാംബിക്ക് എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഒമാനിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനിക്കുകയും ചെയ്തു.
അതോടൊപ്പം തന്നെ നവംബര്‍ 28 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. 14 ദിവസത്തിനിടെ ഈ ഏഴ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും ഒമാനിലേക്ക് പ്രവേശനമുണ്ടാകുന്നതല്ല. പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളും ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
അതേസമയം, കോവിഡിന്‍റെ പുതിയ വകഭേദം പടരുന്നത് തടയാൻ നടപടി ശക്തമാക്കി ഗൾഫ് രാജ്യങ്ങളും രംഗത്ത് എത്തിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കക്കു പിന്നാലെ ഇസ്രായേലിലും പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ യാത്രാവിലക്ക് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടി സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് ജി.സി.സി രാജ്യങ്ങളിലെ അധികൃതർ. പ്രധാന ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾക്ക് സൗദി അറേബ്യയും ബഹ്റൈനും യുഎഇയും താൽക്കാലിക വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.
യുഎഇ ഏഴു ആഫ്രിക്കൻ രാജ്യങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്‌വെ, മൊസംബിക് എന്നീ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ വിമാനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾക്ക് യുഎഇ നിലവിൽ വിലക്കേർപ്പെടുത്തിയിട്ടില്ല. എന്നാൽ, പൗരന്മാർക്ക് ആരോഗ്യ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. നവംബർ 29 തിങ്കൾ മുതൽ നിരോധനം നിലവിൽ വരുമെന്ന് അധികൃതർ അറിയിക്കുകയുണ്ടായി. ഈ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾക്ക് സൗദി അറേബ്യയും ബഹ്റൈനും നേരത്തെ തന്നെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha