കൊവിഡ് പുതിയ വകഭേദത്തിന്റെ ഭീതിയിൽ ഗൾഫ് രാഷ്ട്രങ്ങൾ; ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് കൽപ്പിച്ച് കുവൈറ്റ്, കാര്‍ഗോ വിമാനങ്ങളെ വിലക്കില്‍ നിന്ന് ഒഴിവാക്കി, വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസികള്‍ക്കും കുവൈത്തിലേക്ക് പ്രവേശനമില്ല
പുതിയ കൊവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ഗൾഫ് രാഷ്ട്രങ്ങൾ കടുത്ത നിബന്ധനകളാണ് ഏർപ്പെടുത്തിവരുന്നത്. അവസാനം കുവൈറ്റും ഒമ്പത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സിവില്‍ ഏവിയേഷന്‍ വിഭാഗം ശനിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാവെ, മൊസാംബിക്, ലിസോത്തോ, ഈസ്വാതിനി, സാംബിയ, മാലാവി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വാണിജ്യ വിമാനങ്ങള്‍ക്കാണ് കുവൈത്തില്‍ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ കാര്‍ഗോ വിമാനങ്ങളെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് എത്തുന്ന സ്വദേശികള്‍ ഏഴ് ദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ കഴിയണം എന്നാണ് അറിയിച്ചിരിക്കുന്നത്. കൂടാതെ വിമാനത്താവളത്തിലും രാജ്യത്തെത്തി ആറാം ദിവസവും പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും ചെയ്യേണ്ടതാണ്. വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസികള്‍ക്കും കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല. ഇവര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ 14 ദിവസം താമസിച്ച ശേഷം കുവൈത്തിലേക്ക് മടങ്ങിയെത്താവുന്നതാണ്.
ഇതുകൂടാതെ പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളും ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.
അതേസമയം വൈറസ് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിച്ചാൽ നേരത്തെ ഉണ്ടായിരുന്ന റെഡ്ലിസ്റ്റ് സംവിധാനം പുനഃസഥാപിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കുവൈത്ത് കടക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. അതത് സമയത്തെ കോവിഡ് വ്യാപനം പരിഗണിച്ച് ചില രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ പെടുത്തുകയായിരുന്നു ചെയ്തിരുന്നത്. കോവിഡ് വ്യാപനം അവലോകനം ചെയ്ത് ഇടക്കിടെ പട്ടികയിൽ മാറ്റം വരുത്തുകയും ചെയ്തിരുന്നു.
എന്നാൽ രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനെ തുടർന്നാണ് റെഡ്‌ലിസ്റ്റ് സംവിധാനം ഒഴിവാക്കിയത് പുതിയ സാഹചര്യത്തെ കുവൈത്ത് ഗൗരവത്തിൽ നിരീക്ഷിച്ച് വരികയാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട് .
https://www.facebook.com/Malayalivartha