ഏഴ് രാജ്യങ്ങള്‍ക്ക് കൂടി വിലക്ക്; സൗദി അറേബ്യയില്‍ ആശങ്ക! വിലക്ക് ഏര്‍പ്പെടുത്തിയ ആഫ്രിക്കന്‍ രാജ്യങ്ങളുടെ എണ്ണം 14 ആയി, കൂടുതൽ നിയന്ത്രണം ഉണ്ടാകുമെന്ന സൂചനയുമായി അധികൃതർ
ആശങ്കയായി പുതിയ കൊവിഡ് വകഭേദം. ഒമിക്രോണിന്‍റെ പശ്ചാത്തലത്തില്‍ വീണ്ടും ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മലാവി, സാംബിയ, മഡഗാസ്‌കര്‍, അംഗോള, സീഷെല്‍സ്, മൗറീഷ്യസ്, കൊമൗറോസ് എന്നീ രാജ്യങ്ങില്‍ നിന്നും തിരിച്ചുമുള്ള വിമാനങ്ങളാണ് വിലക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ സൗദി അറേബ്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയ ആഫ്രിക്കന്‍ രാജ്യങ്ങളുടെ എണ്ണം 14 ആയി മാറിയിട്ടുണ്ട്.
അതോടൊപ്പം തന്നെ ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാവെ, മൊസാംബിക്, ഈസ്വതിനി, ലിസോത്തോ എന്നീ രാജ്യങ്ങളില്‍ നിന്നും തിരിച്ചുമുള്ള സര്‍വീസുകള്‍ക്കാണ് സൗദി നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ യുഎഇ, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളും ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
അതേസമയം പുതിയ കൊവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ഗൾഫ് രാഷ്ട്രങ്ങൾ കടുത്ത നിബന്ധനകളാണ് ഏർപ്പെടുത്തിവരുന്നത്. അവസാനം കുവൈറ്റും ഒമ്പത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സിവില്‍ ഏവിയേഷന്‍ വിഭാഗം ശനിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാവെ, മൊസാംബിക്, ലിസോത്തോ, ഈസ്വാതിനി, സാംബിയ, മാലാവി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വാണിജ്യ വിമാനങ്ങള്‍ക്കാണ് കുവൈത്തില്‍ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ കാര്‍ഗോ വിമാനങ്ങളെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് എത്തുന്ന സ്വദേശികള്‍ ഏഴ് ദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ കഴിയണം എന്നാണ് അറിയിച്ചിരിക്കുന്നത്. കൂടാതെ വിമാനത്താവളത്തിലും രാജ്യത്തെത്തി ആറാം ദിവസവും പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും ചെയ്യേണ്ടതാണ്.
വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസികള്‍ക്കും കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല. ഇവര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ 14 ദിവസം താമസിച്ച ശേഷം കുവൈത്തിലേക്ക് മടങ്ങിയെത്താവുന്നതാണ്.
https://www.facebook.com/Malayalivartha