രണ്ട് രാജ്യങ്ങൾക്ക് കൂടി ഖത്തറിന്റെ വിലക്ക്; വിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യാത്രക്കാരെ സ്വീകരിക്കില്ലെന്ന് ഖത്തര്‍ എയര്‍വേയ്‌സ്, വിലക്കുള്ള അഞ്ച് രാജ്യങ്ങളിലേക്കും പോകുന്നവര്‍ക്കായി സർവീസ് ഉണ്ടാകും
പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ കൂടുതൽ നിയന്ത്രണങ്ങളുമായി ഗൾഫ് രാഷ്ട്രങ്ങൾ രംഗത്ത്. രണ്ട് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് കൂടി ഖത്തര്‍ എയര്‍വേയ്‌സ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അംഗോള, സാംബിയ എന്നീ രാജ്യങ്ങള്‍ക്കാണ് പുതിയതായി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതോടൊപ്പം തന്നെ വിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യാത്രക്കാരെ സ്വീകരിക്കില്ലെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, സിബാംവെ, മൊസാംബിക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. നിലവിലെ നിയന്ത്രണങ്ങള്‍ അനുസരിച്ച് വിലക്കുള്ള അഞ്ച് രാജ്യങ്ങളിലേക്കും പോകുന്നവര്‍ക്കായി ഖത്തര്‍ എയര്‍വേസ് സര്‍വീസുകള്‍ നടത്തുന്നതാണ്.
അതേസമയം, കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം ചില രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുകയാണ്. ഹൈ-റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് വിമാനത്താവളത്തില്‍ വെച്ച് ആര്‍.ടി പി.സി.ആര്‍ പരിശോധനയും തുടര്‍ന്ന് ഏഴ് ദിവസത്തെ ക്വാറന്റീനും നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാൽ മറ്റ് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിട്ടില്ല.
കൂടാതെ ഡിസംബര്‍ ഒന്നാം തീയ്യതി പുലര്‍ച്ചെ 12.01 മുതലാണ് പുതിയ നിര്‍ദേശം പ്രാബല്യത്തില്‍ വരുക. വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ സെല്‍ഫ് ഡിക്ലറേഷന്‍ സമര്‍പ്പിക്കേണ്ടതാണ്. https://www.newdelhiairport.in/airsuvidha/apho-registration എന്ന ലിങ്ക് വഴിയാണ് ഇത് ചെയ്യേണ്ടത്. യാത്ര പുറപ്പെടുന്ന സമയത്തിന് 72 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനാ ഫലവും ഇതില്‍ അപ്‍ലോഡ് ചെയ്തിരിക്കണം.
https://www.facebook.com/Malayalivartha