സൗദി അറേബ്യയി വ്യോമാക്രമണ ശ്രമം; അബഹ അന്താരാഷ്‍ട്ര വിമാനത്താവളം ലക്ഷ്യമിട്ട് യെമനിലെ ഹൂതികള്‍ നടത്തിയ വ്യോമാക്രമണ ശ്രമം അറബ് സഖ്യസേന പരാജയപ്പെടുത്തി
സൗദി അറേബ്യയിലെ അബഹ അന്താരാഷ്‍ട്ര വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും ആക്രമണം. യെമനിലെ ഹൂതികള്‍ നടത്തിയ വ്യോമാക്രമണ ശ്രമം അറബ് സഖ്യസേന പരാജയപ്പെടുത്തിയതായി റിപ്പോർട്ട്. വിമാനത്താവളത്തില്‍ ആക്രമണം നടത്താനൊരുങ്ങിയ രണ്ട് ഡ്രോണുകള്‍ തകര്‍ത്തതായാണ് സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചിരിക്കുന്നത്.
അതോടൊപ്പം തന്നെ വിമാനത്താവളത്തിലെ യാത്രക്കാരെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണ ശ്രമമെന്നും യെമനിലെ സന്‍ആ വിമാനത്താവളത്തില്‍ നിന്നാണ് ഡ്രോണുകള്‍ പറന്നുയര്‍ന്നതെന്നും സഖ്യസേന ആരോപിക്കുകയുണ്ടായി. അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ നടത്താനുള്ള കേന്ദ്രമായി സന്‍ആ അന്താരാഷ്‍ട്ര വിമാനത്താവളത്തെ ഹൂതി വിമതര്‍ ഉപയോഗിക്കുകയാണെന്നും സഖ്യസേന പുറത്തിറക്കിയ പ്രസ്‍താവനയില്‍ വ്യക്തമാക്കി.
ഞായറാഴ്‍ച തന്നെ സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് ലക്ഷ്യം വെച്ചും ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം നടന്നിരുന്നു. ഇതും ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് മുമ്പ് അറബ് സഖ്യസേന തകര്‍ക്കുകയുണ്ടായി. ഇറാന്റെ പിന്തുണയോടെ ഹൂതികള്‍ സൗദി അറേബ്യയിലെ സാധാരണക്കാരെയും അവരുടെ വസ്‍തുവകകളും ലക്ഷ്യം വെച്ച് ആക്രമണം തുടരുകയാണെന്നും ഇതിനായി സന്‍ആ അന്താരാഷ്‍ട്ര വിമാനത്താവളം ഉപയോഗിക്കുകയാണെന്നും സഖ്യസേന ആരോപിക്കുകയുണ്ടായി.
അതേസമയം ഇക്കഴിഞ്ഞ ബുധനാഴ്‍ച തെക്ക് പടിഞ്ഞാറൻ അതിർത്തി പട്ടണമായ ജിസാനില്‍ മിസൈല്‍ പതിച്ച് വാഹനങ്ങളും വര്‍ക്ക്‌ഷോപ്പുകളും കത്തിനശിച്ചിരുന്നു. ജിസാനിലെ അഹദ് അല്‍മസാരിഹില്‍ മൂന്നു വര്‍ക്ക്‌ഷോപ്പുകളും മൂന്നു കാറുകളുമാണ് ഹൂതികളുടെ ആക്രമണത്തില്‍ കത്തി നശിച്ചത്. ഇതിനെതിരെ ശക്തമായി അപലപിച്ചുകൊണ്ട് അധികൃതരും രംഗത്ത് എത്തി.
https://www.facebook.com/Malayalivartha