വിമാനത്താവളത്തിൽ എത്തുന്നവർ കരുതിയിരിക്കണം; വിമാനത്താവളത്തിൽ പുതിയ നിയന്ത്രണവുമായി അബുദാബി അന്താരാഷ്ട്ര വിമാനത്താവള അധികൃതർ, ഡിസംബർ 22 നും ജനുവരി 2 നും ഇടയിൽ ഏകദേശം 32,000 യാത്രക്കാരും 102 വിമാനങ്ങളും അബുദാബി വിമാനത്താവളത്തിലൂടെ കടന്നു പോകും, കൂടുതൽ നിയന്ത്രണങ്ങൾ
ഒമിക്രോൺ ഭീതിക്കിടയിലും യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ വിമാനത്താവളത്തിൽ പുതിയ നിയന്ത്രണവുമായി അബുദാബി അന്താരാഷ്ട്ര വിമാനത്താവള അധികൃതർ രംഗത്ത് എത്തിയിരിക്കുകയാണ്. അവധി ദിനങ്ങളിൽ വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരുടെ എണ്ണം 400 ശതമാനം ഉയരുമെന്നാണ് കരുതുന്നത്.
ഡിസംബർ 22 നും ജനുവരി 2 നും ഇടയിൽ ഏകദേശം 32,000 യാത്രക്കാരും 102 വിമാനങ്ങളും അബുദാബി വിമാനത്താവളത്തിലൂടെ കടന്നു പോകും എന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു. അബുദാബി എയർപോർട്ട്സ് അധികൃതർ ആണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചിരുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 8,400 യാത്രക്കാരുടെ നാലിരട്ടിയും 56 വിമാനങ്ങളുടെ ഇരട്ടിയോളം വരും പുതിയ കണക്ക് ചൂണ്ടിക്കാണിക്കുന്നത്.
ഇത്തരത്തിൽ ഉത്സവ സീസണിലുടനീളം സുഗമമായ യാത്രകൾ ഉറപ്പാക്കാൻ കൃത്യമായ പ്രോട്ടോക്കോളുകൾ പാലിക്കണമെന്ന് അബുദാബി എയർപോർട്ട് യാത്രക്കാരോട് അഭ്യർഥിക്കുകയുണ്ടായി. ഏറ്റവും പുതിയ യാത്രാ നിയന്ത്രണങ്ങളും നിയമങ്ങളും യാത്രക്കാർ എയർലൈനുകളുമായി ബന്ധപ്പെട്ട് ചോദിച്ച് മനസ്സിലാക്കുകയും ചെയ്യണം. വിമാനം പുറപ്പെടുന്നതിന്റെ മൂന്ന് മണിക്കൂർ മുമ്പ് തന്നെ എല്ലാ യാത്രക്കാരും വിമാനത്താവളത്തിൽ എത്തേണ്ടതാണ്. നേരത്തെ എത്തിയാൽ യാത്ര നിയമങ്ങൾ വ്യക്തമായി മനസിലാക്കാനും അതിന് അനുസരിച്ച് കാര്യങ്ങൾ ചെയ്യാനും സാധിക്കുകയും ചെയ്യും. വിമാനത്താവളത്തിനുള്ളിൽ എത്തിയാൽ എല്ലായ്‌പ്പോഴും മാസ്‌ക് ധരിച്ചിരിക്കണം.
അതോടൊപ്പം തന്നെ യുഎഇയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനത്താവളവും, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വിമാനത്താവളവും ആണ് അബുദാബി അന്താരാഷ്ട്ര വിമാനത്താവളം. ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേയ്‌സിന്റെ ആസ്ഥാനം കൂടിയാണ് ഈ വിമാനത്താവളം. കൊവിഡ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും തിരക്കേറിയ മാസങ്ങളിലൊന്നാണ് ഡിസംബർ. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 2021 ഡിസംബറിൽ യാത്രക്കാരുടെ എണ്ണത്തിൽ എയർലൈൻ 235 ശതമാനം വർധന രേഖപ്പെടുത്തി.
യാത്ര പുറപ്പെടുന്നതിന് മുമ്പ് പോകുന്ന രാജ്യങ്ങളിലെ കൊവിഡ് നിയന്ത്രണങ്ങൾ അറിഞ്ഞിരിക്കണം. പിസിആർ ടെസ്റ്റും, അനുബന്ധ നടപടിക്രമങ്ങളും പൂർത്തിയാക്കാണം. ബന്ധപ്പെട്ട എയർലൈനുകളിലോ ട്രാവൽ ഏജൻസികളിലോ വിളിച്ച് അന്വേഷിച്ച ശേഷം മാത്രം യാത്രക്കുള്ള ഒരുക്കങ്ങൾ നടത്തുക.
https://www.facebook.com/Malayalivartha