ഗൾഫ് മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ; 4 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎഇ പ്രവേശന വിലക്ക് ഏർപ്പെടുത്തി, ഇവിടെ നിന്നുള്ള രാജ്യാന്തര വിമാനങ്ങൾക്കടക്കം നിയന്ത്രണമുണ്ടാകുമെന്നും അധികൃതർ
കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി യുഎഇ കൂടുതൽ നിയന്ത്രണങ്ങൾ കൂടി പുറപ്പെടുവിച്ചു. ഇപ്പോഴിതാ 4 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎഇ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. കെനിയ, ടാൻസനിയ, ഇത്യോപ്യ, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കുള്ള വിലക്ക് ഇന്നു രാവിലെ 7.30ന് പ്രാബല്യത്തിൽ വരുന്നതാണ്. ഇവിടെ നിന്നുള്ള രാജ്യാന്തര വിമാനങ്ങൾക്കടക്കം നിയന്ത്രണമുണ്ടാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
കൂടാതെ ട്രാൻസിറ്റ് യാത്രക്കാർ, 14 ദിവസത്തിനിടെ ഈ രാജ്യങ്ങളിൽ സന്ദർശനം നടത്തിയവർ എന്നിവർക്കും വിലക്കു ബാധകമാണ്. എന്നാൽ യുഎഇയിൽ നിന്ന് ഈ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ തുടരുന്നതായിരിക്കും. നയതന്ത്ര പ്രതിനിധികൾ, ഗോൾഡൻ വീസയുള്ളവർ, യുഎഇ പൗരന്മാർ, കുടുംബാംഗങ്ങൾ എന്നിവരെ നിയന്ത്രണങ്ങളിൽ നിന്നൊഴിവാക്കിയെങ്കിലും യാത്രയുടെ 48 മണിക്കൂറിനകമുള്ള പിസിആർ പരിശോധനാഫലം, പുറപ്പെടുന്ന വിമാനത്താവളത്തിൽ 6 മണിക്കൂറിനകമുള്ള റാപിഡ് പിസിആർ പരിശോധനാ ഫലം എന്നിവ കയ്യിൽ കരുതിയിരിക്കണം.
യുഎഇ വിമാനത്താവളത്തിലും പിസിആർ പരിശോധനയുണ്ടാകും. കഴിഞ്ഞയാഴ്ച കോംഗോയിൽ നിന്നുള്ള യാത്രക്കാർക്കും യുഎഇ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു.
അതേസമയം യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ വിമാനത്താവളത്തിൽ പുതിയ നിയന്ത്രണവുമായി അബുദാബി അന്താരാഷ്ട്ര വിമാനത്താവ അധികൃതർ. ക്രിസ്മസ്, ന്യൂയിർ പ്രമാണിച്ച് വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരുടെ എണ്ണം 400 ശതമാനം ഉയരും. ഡിസംബർ 22 നും ജനുവരി 2 നും ഇടയിൽ ഏകദേശം 32,000 യാത്രക്കാരും 102 വിമാനങ്ങളും അബുദാബി വിമാനത്താവളത്തിലൂടെ കടന്നു പോകും എന്നാണ് കരുതപ്പെടുന്നത്.
അബുദാബി എയർപോർട്ട്സ് അധികൃതർ ആണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 8,400 യാത്രക്കാരുടെ നാലിരട്ടിയും 56 വിമാനങ്ങളുടെ ഇരട്ടിയോളം വരും പുതിയ കണക്ക്.
https://www.facebook.com/Malayalivartha