തുനിഞ്ഞിറങ്ങി യുഎഇയും സൗദിയും; യുഎഇയുടെ അത്യാധുനിക പോർവിമാനങ്ങൾ ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകൾ വ്യോമാക്രമണത്തിൽ തകർത്തു, ഹൂതികൾക്കെതിരെ പ്രത്യാക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പു നൽകി സൗദി അറേബ്യയും
സമാധാനത്തിന്റെ സന്ദേശം വിളിച്ചോതുന്ന യുഎഇയെ ആശങ്കയിലാഴ്ത്തി ഹൂത്തികൾ ആക്രമണം തുടരുകയാണ്. തിങ്കളാഴ്ച രാവിലെ അബുദാബിയിൽ ആക്രമണത്തിനു ശ്രമിച്ച ഹൂതികൾക്കു നേരെ ശക്തമായ വ്യോമാക്രമണം നടത്തിയിരിക്കുകയാണ് യുഎഇ എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത് . യുഎഇയുടെ അത്യാധുനിക പോർവിമാനങ്ങൾ ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകൾ വ്യോമാക്രമണത്തിൽ തകർക്കുകയാണ് ചെയ്തത്. ഇതിന്റെ വിഡിയോ പ്രതിരോധ മന്ത്രാലയം ഇതിനോടകം തന്നെ പുറത്തുവിട്ടിട്ടുണ്ട്.
അതോടൊപ്പം തന്നെ യെമനിൽ നിന്ന് മിസൈൽ, ഡ്രോൺ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഹൂതികൾക്കെതിരെ പ്രത്യാക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പു നൽകി സൗദി അറേബ്യയും യു.എ.ഇയും ഒരുമിച്ച് കൈകോർത്തിരിക്കുകയാണ്. ഇരുവിഭാഗവും സംയമനം പാലിക്കണമെന്ന യു.എൻ അഭ്യർഥനയും ഇതോടെ വെറുതെയായി. ഹൂതി ആക്രമണത്തെ അപലപിക്കാൻ കൂട്ടാക്കാത്ത ഇറാന്റെ നിലപാടിനെതിരെ അറബ് ലോകത്തും പുറത്തും പ്രതിഷേധം ശക്തമാക്കിയിട്ടുമുണ്ട്.
കൂടാതെ സൗദി അറേബ്യക്കു പിന്നാലെ യു.എ.ഇയും തങ്ങളുടെ ഉന്നമാണെന്ന് വ്യക്തമാക്കിയ ഹൂതികൾ ഇന്നലെ രണ്ടാം തവണയും അബൂദാബിക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ഹൂതികൾ അയച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകളും ആകാശത്തു വെച്ചു തന്നെ തകർക്കാൻ യു.എ.ഇ സേനക്കായിട്ടുണ്ട്. ആക്രമണം നടന്ന് മണിക്കൂറിനകം യു.എ.ഇയുടെ എഫ് 16 പോർവിമാനം യെമനിൽ ഹൂത്തികളുടെ മിസൈൽ വിക്ഷേപണ സംവിധാനം തകർക്കുകയുണ്ടായി.
ഇതോടെ തന്നെ യുദ്ധം കനക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ഹൂതികളുടെ മിസൈൽ ലോഞ്ചർ യു.എ.ഇ. പോർവിമാനം തകർക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രതിരോധ സേന പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. സൗദി സഖ്യസേനയാവട്ടെ, ഇന്നലെ മാത്രം സൻഅ, മആരിബ് ഉൾപ്പെടെ യെമനിലെ 14 ഹൂതി കേന്ദ്രങ്ങളിലാണ് ബോംബ് വർഷിപ്പിച്ചത്.
https://www.facebook.com/Malayalivartha