പ്രവാസികൾക്ക് സന്തോഷം നൽകി പുതിയ നിയമം പുറത്തിറക്കി കുവൈറ്റ് സർക്കാർ; ഇനിമുതൽ ഉപയോഗിക്കാത്ത അവധി ദിനങ്ങളില്‍ തൊഴിലാളികള്‍ക്ക് ആ ദിവസത്തെ ശമ്പളം നൽകും, മേഖലയ്ക്ക് കീഴില്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും സര്‍വീസ് ഉള്ളവര്‍ക്ക് മാത്രമേ ഒരു മാസത്തെ ഉപയോഗിക്കാത്ത അവധി ദിവസങ്ങള്‍ക്ക് പുറമെ പേഔട്ടിന് അര്‍ഹതയുള്ളൂവെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് അല്‍- ഹമദ്- അല്‍ സബാഹ്

പ്രവാസികൾക്ക് സന്തോഷം നൽകി പുതിയ നിയമം പുറത്തിറക്കി കുവൈറ്റ് സർക്കാർ. വർഷങ്ങൾ കൂടുമ്പോൾ മാത്രം നാട്ടിൽ പോകുന്ന പ്രവാസികൾക്ക് ഇനി ആശ്വസിക്കാം. അതായത് ഇനിമുതൽ ഉപയോഗിക്കാത്ത അവധി ദിനങ്ങളില്‍ തൊഴിലാളികള്‍ക്ക് ആ ദിവസത്തെ ശമ്പളം നല്‍കുമെന്ന് കുവൈറ്റ് മന്ത്രിസഭായോഗം വ്യക്തമാക്കുകയുണ്ടായി. ഇതു സംബന്ധിച്ച കരട് നിയമത്തെ ഉദ്ധരിച്ച് സര്‍ക്കാര്‍ വക്താവ് താരീഖ് അല്‍ മെര്‍സെം തിങ്കളാഴ്ച പറയുകയുണ്ടായി.
പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് അല്‍- ഹമദ്- അല്‍ സബാഹിന്റെ നിര്‍ദേശപ്രകാരം കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി വക്താവ് കെയുഎന്‍എയോട് വ്യക്തമാക്കി. ചില വ്യവസ്ഥകളോടെയാണ് കരട് നിയമം തയ്യാറാക്കിയിരിക്കുന്നത് തന്നെ. മേഖലയ്ക്ക് കീഴില്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും സര്‍വീസ് ഉള്ളവര്‍ക്ക് മാത്രമേ ഒരു മാസത്തെ ഉപയോഗിക്കാത്ത അവധി ദിവസങ്ങള്‍ക്ക് പുറമെ പേഔട്ടിന് അര്‍ഹതയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, രാജ്യത്ത് താമസിക്കുന്ന അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പ് നല്‍കാന്‍ കഴിഞ്ഞ ദിവസം തീരുമാനമായി. എല്ലാ അനധികൃത താമസക്കാര്‍ക്കും അവരുടെ സ്റ്റാറ്റസ് പുതുക്കാന്‍ ഒരു ഗ്രേസ് പിരീഡ് ആഭ്യന്തര മന്ത്രാലയം നിശ്ചയിക്കുന്നതാണ്. പ്രാദേശിക മാധ്യമമായ അല്‍- ഖബാസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇതുകൂടാതെ പുതിയ ഗ്രേസ് പിരീഡില്‍ കാര്യക്ഷമമായ നിയന്ത്രണങ്ങളും നിബന്ധനകളും ഉള്‍പ്പെടുന്നതാണ്. അത് മുന്‍ സമയപരിധിയേക്കാള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും ഉദ്ധേശിച്ച ലക്ഷ്യങ്ങള്‍ കൈവരിക്കുകയും ചെയ്യുമെന്ന് അല്‍ ഖബാസ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം, രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന എല്ലാ നിയമ ലംഘകരെയും പിഴയില്‍ നിന്ന് ഒഴിവാക്കുന്നതാണ്. പുതിയ വിസ ഉപയോഗിച്ച് നിയമത്തിന്റെ ചട്ടക്കൂടിനുള്ളില്‍ അവരെ വീണ്ടും മടങ്ങാന്‍ അനുവദിക്കുമെന്ന് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. കൂടാതെ, ഒരാളുടെ സ്റ്റാറ്റസ് ക്രമീകരിക്കാനും രാജ്യത്ത് തുടരാനും പിഴ അടച്ച് രേഖകള്‍ നിയമവിധേയമാക്കാനും അനുവദിക്കുകയും ചെയ്യും.
അങ്ങനെ പുതിയ നിര്‍ദേശം നടപ്പാക്കിയാല്‍ രാജ്യത്ത് നിയമലംഘകരുടെ എണ്ണം പരിമിതപ്പെടുത്താന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിലവില്‍, ഏകദേശം 130,000 ആളുകള്‍ താമസ നിയമങ്ങള്‍ ലംഘിക്കുന്നതായി കണക്കാക്കപ്പെടുന്നുണ്ട്.
https://www.facebook.com/Malayalivartha


























