പ്രവാസികള്‍ക്ക് അവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ ഫീസ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവറിന്റെ തീരുമാനത്തിന് തിരിച്ചടി; തൊഴിലാളികള്‍ക്കിടയില്‍ വിവേചനം സൃഷ്ടിക്കുന്ന മാന്‍ പവര്‍ അതോറിറ്റി തീരുമാനത്തിനെതിരേ കുവൈറ്റ് ഒന്‍ട്രപ്രണേഴ്‌സ് അസോസിയേഷന്‍ നല്‍കിയ അപ്പീലിൽ വിധി വന്നു, ആശ്വാസ വാർത്ത പുറത്തുവന്നെങ്കിലും പ്രവാസികൾക്ക് കനത്ത ആശങ്ക തന്നെ...

കഴിഞ്ഞ കുറച്ച് നാളുകളായി കുവൈറ്റിലെ 60 കഴിഞ്ഞവരും ബിരുദ യോഗ്യതയില്ലാത്തവരുമായ പ്രവാസികള്‍ക്ക് അവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ ഫീസ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവറിന്റെ തീരുമാനം വലിയ ചർച്ചകൾക്കാണ് വഴിവച്ചത്. വര്ഷങ്ങളായി ജോലി ചെയ്യുന്ന പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ് ഈ തീരുമാനം. എന്നാലിതാ ഇത് റദ്ദാക്കിക്കൊണ്ട് അപ്പീല്‍ കോടതി വിധി വന്നിരിക്കുകയാണ്.
60 കഴിഞ്ഞ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ 250 ദിനാര്‍ ഫീസും 500 ദിനാറിന്റെ ആരോഗ്യ ഇന്‍ഷൂറന്‍സും നിര്‍ബന്ധമാണെന്ന് കഴിഞ്ഞ ജനുവരിയിലാണ് തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള മാന്‍പവര്‍ അതോറിറ്റി അന്തിമ തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ അതോറിറ്റിയുടെ 2021ലെ ഇരുപത്തി ഏഴാം നമ്പര്‍ തീരുമാനം അസാധുവാണെന്ന് കീഴ്‌ക്കോടതിയുടെ തീരുമാനം ശരിവച്ചു കൊണ്ട് അപ്പീല്‍ കോടതി വിധിക്കുകയായിരുന്നു. പ്രാദേശി അറബി ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇത്തരത്തിൽ തൊഴിലാളികള്‍ക്കിടയില്‍ വിവേചനം സൃഷ്ടിക്കുന്ന മാന്‍ പവര്‍ അതോറിറ്റി തീരുമാനത്തിനെതിരേ കുവൈറ്റ് ഒന്‍ട്രപ്രണേഴ്‌സ് അസോസിയേഷന്‍ നല്‍കിയ അപ്പീലിലാണ് മേല്‍ക്കോടതിയുടെ വിധി വന്നത്. വിധിയെ രാജ്യത്തെ സംരംഭകര്‍ സ്വാഗതം ചെയ്തിരിക്കുകയാണ്. ജീവനക്കാരുടെ വയസ്സും അവരുടെ ജോലി ചെയ്യാനുള്ള കഴിവും തീരുമാനിക്കാന്‍ മാന്‍പവര്‍ അതോറിറ്റിക്ക് അധികാരമില്ലെന്നും അതോറിറ്റിയുടെ തെറ്റായ തീരുമാനം പല ബിസിനസുകളെയും ദോഷകരമായി ബാധിച്ചതായും അധികൃതര്‍ പ്രസ്താവനയില്‍ അറിയിക്കുകയുണ്ടായി. വിസ പുതുക്കാന്‍ ഇന്‍ഷൂറന്‍സ് തുകയും ഫീസും നല്‍കണമെന്ന അതോറിറ്റിയുടെ തീരുമാനം തൊഴില്‍ കമ്പോളത്തില്‍ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചതായും തൊഴില്‍ നൈപുണ്യമുള്ള പലരുടെയും സേവനം നഷ്ടമായതായും അസോസിയേഷന്‍ കുറ്റപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് 60 കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികളുടെ വിസ പുതുക്കി നല്‍കേണ്ടതില്ലെന്ന് മാന്‍പവര്‍ അതോറിറ്റി തീരുമാനം കൈകൊണ്ടത്. എന്നാല്‍, സ്വദേശികളില്‍ നിന്ന് ഉള്‍പ്പെടെ വലിയ പ്രതിഷേധം ഇതിനെതിരെ ഉയര്‍ന്നുവരുകയായിരുന്നു. ഇതേതുടര്‍ന്ന്, 2000 ദിനാര്‍ ഫീസ് ഈടാക്കി വിസ പുതുക്കി നല്‍കാന്‍ മാന്‍പവര്‍ അതോറിറ്റി തീരുമാനിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് അതും നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ മന്ത്രിസഭയ്ക്ക് കീഴിലുള്ള ലീഗല്‍ അഡൈ്വസ് ആന്റ് ലെജിസ്ലേഷന്‍ വകുപ്പിന്റെ പരിഗണനയ്ക്കായി വിഷയം ശുപാര്‍ശ ചെയ്യപ്പെടുകയുണ്ടായി. അങ്ങനെ സമിതി നടത്തിയ പരിശോധനയില്‍ മാന്‍പവര്‍ അതോറിറ്റിക്ക് വിസ പുതുക്കുന്നത് റദ്ദാക്കാന്‍ അധികാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തീരുമാനം അസാധുവായി പ്രഖ്യാപിക്കപ്പെടുകയാണ് ചെയ്തത്. എന്നാല്‍ തീരുമാനം അസാധുവാണെന്ന് പ്രഖ്യാപിക്കപ്പെട്ടെങ്കിലും പ്രവാസികളുടെ വിസ പുതുക്കുന്ന കാര്യത്തില്‍ തീരുമാനം പിന്നെയും മാസങ്ങള്‍ നീണ്ടുപോയി.
എന്നാൽ ഇതിനിടെ 500 ദിനാര്‍ ഫീസ് ഈടാക്കിയും 500 ദിനാറിന്റെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയും 60 കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികളുടെ വിസ പുതുക്കി നല്‍കാമെന്ന തീരുമാനം മാന്‍പവര്‍ അതോറിറ്റി കൈക്കൊണ്ടിരുന്നെങ്കിലും അക്കാര്യത്തിലും അന്തിമ തീരുമാനം എടുക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിരുന്നില്ല. പുതിയ നീതിന്യായ മന്ത്രിയായി ജമാല്‍ അല്‍ ജല്‍വായി ചുമതലയേറ്റ ശേഷമാണ് ഇതുമായി ബന്ധപ്പെട്ട് ധാരണയിലെത്തിയത്. എന്നാല്‍ വിസ പുതുക്കാന്‍ ഈടാക്കുന്ന ഫീസിന്റെ കാര്യത്തില്‍ അവ്യക്തത തുടര്‍ന്ന സാഹചര്യത്തില്‍ തീരുമാനം പിന്നെയും നീളുകയാണ് ചെയ്തത്. അവസാനം ഈ വര്‍ഷം ജനുവരിയിലാണ് 250 ദിനാര്‍ ഫീസും 500 ദിനാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് തുകയും ഈടാക്കി വിസ പുതുക്കി നല്‍കാന്‍ അതോറിറ്റി തീരുമാനിച്ചത്. ഈ തീരുമാന പ്രകാരം ഫെബ്രുവരി മുതല്‍ 60 കഴിഞ്ഞവരുടെ വിസ പുതുക്കി നല്‍കിത്തുടങ്ങിയെങ്കിലും വിസ പുതുക്കാന്‍ ഫീസ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരേ കുവൈറ്റ് ഒന്‍ട്രപ്രണേഴ്‌സ് അസോസിയേഷന്‍ നല്‍കിയ അപ്പീല്‍ സ്വീകരിച്ച കോടതി, ആ തീരുമാനം നിലനില്‍ക്കില്ലെന്ന് ഇന്നലെ പ്രഖ്യാപിക്കുകയാണ് ചെയ്തത്.
അതേസമയം, ഫീസ് ഈടാക്കി വിസ പുതുക്കാനുള്ള തീരുമാനം തള്ളിയ അപ്പീല്‍ കോടതിയുടെ വിധി പ്രവാസികളെ വീണ്ടും പ്രതിസന്ധിയിലാക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തപ്പെടുന്നത്. കാരണം കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 60 കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികളുടെ വിസ പുതുക്കി നല്‍കില്ലെന്ന് മാന്‍പവര്‍ അതോറിറ്റി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതില്‍ നിന്നുള്ള മാറ്റം എന്ന നിലയിൽ ഇന്‍ഷൂറന്‍സും ഫീസും ഈടാക്കി വിസ പുതുക്കു നല്‍കാമെന്ന ഉത്തരവ് കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ വിസ പുതുക്കുന്നത് നിര്‍ത്തിവയ്ക്കുമോ എന്നതാണ് ഇനി പ്രവാസികളുടെ ആശങ്ക. നേരത്തേ 60 കഴിഞ്ഞവരുടെ വിസ പുതുക്കല്‍ നിര്‍ത്തിയ പശ്ചാത്തലത്തില്‍ ആയിരക്കണക്കിന് പ്രവാസികള്‍ കുവൈറ്റില്‍ നിന്ന് വിസ പുതുക്കാനാവാതെ നാട്ടിലേക്ക് മടങ്ങുകയാണ് ചെയ്തത്. 60 കഴിഞ്ഞ 53,000ത്തിലേറെ പ്രവാസികള്‍ രാജ്യത്ത് നിലവില്‍ താമസിക്കുന്നുണ്ടെന്നാണ് കണക്ക് ചൂണ്ടിക്കാണിക്കുന്നത്.
https://www.facebook.com/Malayalivartha


























