നിങ്ങൾക്ക് ഈ രോഗങ്ങൾ ഉണ്ടെങ്കിൽ ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ അനുമതി നിഷേധിക്കും

നിയമപരമായി തൊഴില്‍ വിസ ലഭിക്കാനും തൊഴില്‍ പ്രവേശനത്തിന് അനുമതി ലഭിക്കാനുമൊക്കെ ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ മന്ത്രാലയങ്ങളുടെ അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ നേടേണ്ടത് അത്യാവശ്യമാണ്. അതിനിടെയാണ് മന്ത്രാലയം പുറപ്പെടുവിച്ച പട്ടികയിലുള്ള 22 രോഗങ്ങളുള്ളവര്‍ക്ക് തൊഴില്‍ അനുമതി നിഷേധിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ അറിയിപ്പ് വന്നത്.
ഈ പട്ടികയിലെ രോഗങ്ങളുള്ളവര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുക്കാന്‍ അനുമതി നല്‍കില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 2001ല്‍ ഗള്‍ഫ് രാജ്യങ്ങള്‍ അംഗീകരിച്ച തീരുമാനമാണിതെന്ന് കുവൈറ്റ് ആരോഗ്യമന്ത്രാലയം അസി.അണ്ടര്‍സെക്രട്ടറി ഡോ.മാജിദ അല്‍ ഖത്താന്‍ അറിയിച്ചു. എച്ച്‌ഐവി/എയ്ഡ്‌സ്, ഹെപ്പറ്റൈറ്റിസ് ബി, മലേറിയ, മഞ്ഞപ്പിത്തം, ക്ഷയം, ശ്വാസകോശരോഗം തുടങ്ങിയവയാണ് പട്ടികയിലുള്ള രോഗങ്ങള്‍. കുവൈറ്റില്‍ ജോലി തേടുന്ന വിദേശികള്‍ രണ്ട് തവണകളിലായി ആരോഗ്യപരിശോധന നടത്തേണ്ടതുണ്ട്. കുവൈറ്റിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് അവരുള്ള രാജ്യത്താണ് ആദ്യപരിശോധന. കുവൈറ്റ് ആരോഗ്യമന്ത്രാലയം അംഗീകരിച്ച കേന്ദ്രങ്ങളില്‍ നിന്നാകണം പരിശോധന.
കുവൈറ്റില്‍ എത്തിയ ശേഷമുള്ള വൈദ്യപരിശോധനയ്ക്കായി ഷുവൈഖ്, ഫഹാഹീല്‍, ജഹ്‌റ, സബ്ഹാന്‍ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങളുള്ളത്. ഈ കേന്ദ്രങ്ങളിലെ പരിശോധനയില്‍ നിരോധിത പട്ടികയിലുള്ള രോഗലക്ഷണം പ്രകടമായാല്‍ വിവരം ആഭ്യന്തരമന്ത്രാലയത്തിന്റെ സിസ്റ്റത്തില്‍ ചേര്‍ക്കും. ബന്ധപ്പെട്ട മറ്റു വകുപ്പുകളിലും അത് ലഭ്യമാകും. അത്തരക്കാര്‍ക്ക് കുവൈത്തില്‍ തുടരുന്നതിനുള്ള താമസാനുമതി രേഖ നല്‍കുന്നതല്ലെന്നും ഡോ.മാജിദ പറഞ്ഞു.
https://www.facebook.com/Malayalivartha


























