എല്ലാവിധ എതിർപ്പുകളെയും നിഷ്പ്രയാസം കാറ്റിൽ പറത്തിക്കൊണ്ട് വീണ്ടും മഡുറോ അധികാരത്തിൽ

തുടർച്ചയായി രണ്ടാം തവണയും വെനസ്വേലൻ പ്രസിഡന്റായി നിക്കോളാസ് മഡുറോ അധികാരമേറ്റു. കാരക്കാസിൽ സുപ്രീംകോടതിയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്താണ് നിക്കോളാസ് അധികാരമേറ്റത്. രാജ്യത്തിൻറെ സമാധാനത്തിനുള്ള ചുവടുവെപ്പായിട്ടാണ് താൻ ഇത്തവണത്തെ അധികാരമേൽക്കുന്നതെന്ന് മഡുറോ പറഞ്ഞു.
പ്രതിപക്ഷ നിയന്ത്രണത്തിലുള്ള നാഷണൽ അസംബ്ലിയെ ഒഴിവാക്കിയാണ് മഡുറോ സുപ്രീംകോടതിയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തത്. വെനസ്വേലയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുകയാണെന്നും കാരക്കാസിൽ നിന്ന് നയതന്ത്രജ്ഞരെ പിൻവലിക്കുകയാണെന്നും മഡുറോ അധികാരമേറ്റയുടൻ പരാഗ്വേൻ പ്രസിഡന്റ് മരിയോ അബ്ഡോ ട്വീറ്റ് ചെയ്തു. മഡുറോയെ പ്രസിഡന്റായി അംഗീകരിക്കാൻ യുഎസ് അടക്കം 14 രാജ്യങ്ങൾ ഇതുവരെ തയാറായിട്ടില്ല.
മേയ് 20നു നടന്ന വോട്ടെടുപ്പിലാണു മഡുറോ രണ്ടാം വട്ടവും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 2016 ജനുവരി മുതൽ നാഷണൽ അസംബ്ലിയിൽ പ്രതിപക്ഷത്തിനാണു ഭൂരിപക്ഷം. എന്നാൽ 2017ൽ മഡുറോയുടെ അനുയായികൾ ചേർന്ന് ഭരണഘടനാ അസംബ്ലി രൂപീകരിച്ചു. വെനസ്വേലൻ ഭരണഘടന തിരുത്തിയെഴുതുക യാണു ലക്ഷ്യം.
എന്നാൽ , നിക്കാരഗ്വൻ പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗ, ബൊളീവിയൻ പ്രസിഡന്റ് ഇവോ മൊറാലെസ് തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
നിയമാനുസൃത പ്രസിഡന്റ് തെരഞ്ഞെടുക്കപ്പെടുന്നതുവരെ അധികാരം പാർലമെന്റിനു(നാഷണൽ അസംബ്ലി) കൈ മാറാൻ മഡുറോ തയാറാവണമെന്ന് നിരവധി ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും കാനഡയും ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha



























